Wednesday, December 25, 2013

നക്ഷത്രങ്ങളാവുക : ക്രിസ്തുമസ് സന്ദേശം

അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:(മത്തായി 2:9-10)

വീണ്ടും ഒരു ക്രിസ്തുമസ് കൂടി ആഘോഷിക്കുമ്പോൾ ഉണ്ണിയേശുവിന്റെ
ജനനം വിദ്വാന്മാർക്ക് വെളീപ്പെടൂത്തിയ നക്ഷത്രത്തെ കുറിച്ച് ഒന്നു ചിന്തിക്കുന്നത് നന്നായിരിക്കും. യേശുവിന്റെ ജനനം വിദ്വാന്മാർ മനസിലാക്കുന്നത് കിഴക്ക് കണ്ട നക്ഷത്രത്തിന്റെ ശോഭയിൽ നിന്നാണ്. ആ നക്ഷത്രമാണ് വിദ്വാന്മാരെ ഉണ്ണിയേശുവിലേക്ക് വഴികാട്ടിയാവുന്നത്. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുവിന്റെ ജനനം ജ്ഞാനികൾ അറിഞ്ഞത് ആ ദിവ്യതാരകത്തിന്റെ ഉദയത്തിലൂടേയായിരുന്നു.

ഇന്ന് നമ്മൾ നക്ഷത്രവിളക്കുകൾ വീടുകളിൽ തൂക്കി ഉണ്ണീയേശുവിന്റെ ജനനത്തിൽ പങ്കാളികൾ ആകുമ്പോൾ ആ നക്ഷത്രത്തിന്റെ ശോഭയിൽ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ നമുക്ക് കഴിയുന്നുണ്ടോ??? നൂറുകണക്കിനു നക്ഷത്രവിളക്കുകൾ തൂക്കിയാലും വിപണിയിലെ വലിയ നക്ഷത്രം സ്വന്തമാക്കി അത് തെളിയിച്ചാലും സ്വയം ഒരു നക്ഷത്രമായി മറ്റുള്ളവർക്ക് വഴികാട്ടിയാവാൻ നമുക്ക് കഴിയുന്നില്ലങ്കിൽ നക്ഷത്രത്തിന്റെ തിളക്കം എന്തിനാണ്??? ഇന്ന് ക്രിസ്തുമസ് നക്ഷ്ത്രം തൂക്കുന്നത് മത്സരമാണ്, നക്ഷത്രത്തിന്റെ എണ്ണവും വലിപ്പവും മുതൽ വിലയും നക്ഷത്രത്തിനുള്ളിലെ ലൈറ്റുകളുടെ എണ്ണംവരെ വാർത്തകളിൽ കൊണ്ടുവരാൻ മത്സരിക്കുമ്പോൾ വിദ്വാന്മാർക്ക് വഴികാട്ടിയ ആ നക്ഷത്രത്തിന്റെ ശോഭയെ നമ്മൾ കാണാതെ പോകരുത്. കിഴക്ക് ഉദിച്ച ആ നക്ഷത്രത്തിന് വലിയ പ്രകാശം ഉണ്ടായിരുന്നില്ല. പക്ഷേ അതൊരു ദിവ്യതാരകം ആണന്നും അത് എന്തിന്റെയോ പ്രതീകവുമാണന്നും തിരിച്ചറിയാൻ വിദ്വാന്മാർക്ക് കഴിഞ്ഞു.

വലിയ പ്രകാശം ഇല്ലങ്കിലും ഒരു ചെറിയ വെളിച്ചമുള്ള നക്ഷ്ത്രമാവാൻ നമുക്ക് കഴിയേണ്ടേ?? നന്മയിലേക്കും കരുണയിലേക്കും സഹനത്തിലേക്കും ക്ഷമയിലേക്കും സമാധാനത്തിലേക്കും ഒക്കെ മറ്റുള്ളവരെ നയിക്കാൻ കഴിയുന്ന ഒരു ചെറിയ നക്ഷത്രമെങ്കിലും നമുക്ക് ആകാൻ കഴിയണം. ചെറിയ ചെറിയ നക്ഷത്രത്തിളക്കങ്ങൾ ചേർന്ന് വലിയ ഒരു പ്രകാശമാവാൻ , ആ പ്രകാശത്തിലൂടെ മറ്റുള്ളവർക്ക് വഴികാട്ടികൾ ആകാൻ കഴിയും. ഒരിക്കൽ ഒരു മനുഷ്യൻ കാട്ടിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടന്ന് ആകാശത്ത് മഴക്കാറുകൾ നിറഞ്ഞു. ഭയങ്കര മഴ. കാട്ടിൽ ഇരുട്ട് പരക്കുന്നു. ആ മനുഷ്യൻ തന്റെ കുടൂംബത്തെ ഓർത്തു. തന്നെ കാത്തിരിക്കുന്ന കുട്ടികളെ ഓർത്തു. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. അയാൾ മഴയത്ത് നടന്നു. പക്ഷേ ഇടയ്ക്കെപ്പോഴോ വഴി തെറ്റി. കൈയ്യിൽ വെളിച്ചം ഇല്ല. വഴി തിരിച്ചറിയാൻ പറ്റുന്നില്ല. അതുവഴി വന്നൊരു മിന്നാമിനുങ്ങ് ഈ മനുഷ്യനെ കണ്ടു.മിന്നാമിനുണ്ട് അയാളോട് സംസാരിച്ചു. അവസാനം മിന്നാമിനുങ്ങ് അയാളോട് പറഞ്ഞു.
"ഞാൻ നിങ്ങൾക്ക് വഴി കാണിച്ച് തരാം" 
ഇതുകേട്ടപ്പോൾ അയാൾ ചിരിച്ചു. ഇച്ചിരിപോന്ന ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തിലെങ്ങനെ വഴികാണും? മിന്നാമിനുങ്ങ് പെട്ടന്ന് തന്റെ കൂട്ടൂകാരെ വിളിച്ചുകൊണ്ട് വന്നു. അനേകായിരും മിന്നാമിനുങ്ങൾ ഒരുമിച്ച് വന്നപ്പോൾ അയാൾക്ക് തന്റെ വഴികണ്ടത്താൻ കഴിഞ്ഞു. ആ മിന്നാമിനുങ്ങുകൾ അയാൾക്ക് നൽകിയ പ്രകാശത്തിൽ അയാൾ വീടെത്തി. ഇങ്ങനെ ചെറിയ ചെറിയ നക്ഷത്രതിളക്കങ്ങൾ ഒരുമിച്ച് ചേരുമ്പോൾ അത് മറ്റുള്ളവർക്ക് വലിയ ഒരു പ്രകാശമായി തീരും. തിന്മയെ നന്മയിലേക്ക് നയിക്കാൻ ആ പ്രകാശത്തിനു കഴിയും. അപ്പോഴാണ് നമ്മുടെ വീടിനുമുന്നിൽ കത്തുന്ന നക്ഷത്രവിളക്കുകൾ കൂടുതൽ പ്രകാശിക്കുന്നത്.

വിദ്വാന്മാർക്ക് വഴികാട്ടിയായ നക്ഷത്രം വാൽനക്ഷത്രമോ/ഉത്ക്കയോ ആയിരിക്കും. സ്വയം എരിഞ്ഞടങ്ങി അത് വിദ്വാന്മാർക്ക് വഴികാട്ടിയായി.മെഴുകുതിരി സ്വയം ഉരുകി ഇരുട്ടിനെ പ്രകാശപൂരിതമാക്കുമ്പോലെ അന്ധതമസിൽ ഉഴറി നടന്ന ഒരു ജനതയ്ക്ക് പ്രകാശമായി സ്വയം എരിഞ്ഞടങ്ങാൻ ആ മനുഷ്യപുത്രൻ ഭൂമിയിൽ അവതരിച്ചു. അവന്റെ ജനനം ഒരു ജനതയ്ക്ക് ആശ്വാസമായങ്കിൽ അവന്റെ ജനനം ഭയപ്പെടുത്തിയ ഒരു കൂട്ടരും ഉണ്ടായിരുന്നു. ഹെരോദാവും സംഘവും. യിസ്രായേലിനു രാജാവായി പിറന്നവൻ കാലിത്തൊഴുത്തില് കീറ്റുശീലയിൽ പൊതിഞ്ഞ് കിടക്കുകയായിരുന്നു. മാമരം കോച്ചുന്ന തണൂപ്പിൽ ആ മനുഷ്യപുത്രനെ കാണാൻ ആട്ടിടയരും വിദ്വാന്മാരും എത്തി. ഉണ്ണിയേശുവിന്റെ ജനനത്തിൽ നമ്മൾ ആഘോഷിക്കുമ്പോൾ/സന്തോഷിക്കുമ്പോൾ ചില നിലവിളികൾ കേൾക്കാതിരുന്നു കൂടാ.

തനികും തന്റെ സന്തതി പരമ്പരയ്ക്കും ഭീഷ്ണിയായി ജനിച്ച 'യിസ്രായേലിനു രാജാവായി പിറന്നവനെ' കൊല്ലാനായി ബേത്ത്ളേഹെമിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലെയും രണ്ടു വയസിനു താഴെയുള്ള ആൺകുട്ടികളെ ഒക്കെയും  ഹൊരോദാവ് കൊല്ലിച്ചു.  രാജാവ് കുഞ്ഞുങ്ങളെ കൊല്ലാൻ കല്പന കൊടുക്കുന്നതിനു മുമ്പുതന്നെ ജോസഫ് മറിയയെയും ഉണ്ണിയേശുവിനയും കൊണ്ട്  മിസ്രയീമിലേക്കു പോയിരുന്നു. “റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” (മത്തായി 2:17)

കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലും നിലവിളിയും ബെത്ലഹേം പട്ടണത്തിൽ നിന്നുയർന്നു. നമ്മുടെ സമൂഹത്തിൽ നിന്ന് ഉയരുന്ന കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും കരച്ചിലിന്റെ ശബ്ദ്ദം നിങ്ങൾക്ക് കേൾക്കാൻ കഴിയുന്നുണ്ടോ? വിശപ്പിനും പീഡനങ്ങൾക്കും രോഗങ്ങൾക്കും ഒക്കെ ഇരയായി കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ. നമ്മൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ ഒരു നേരത്തെ ആഹാരത്തിന് വഴികാണാതെ അലയുന്ന അനേകം കുഞ്ഞുങ്ങൾ നമ്മൾ ഇടയിൽ ഉണ്ട്. അവർക്കെന്നും ആഘോഷങ്ങൾ അന്യമാണ്. നമ്മുടെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരു വിഹിതം അവർക്കൂടെ മാറ്റിവയ്ക്കാൻ നമ്മൾ തയ്യാറാകണം. അടക്കിപ്പിടിച്ച തേങ്ങലുകളുമായി നമ്മടെ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ സങ്കടം കാണാനും അവന്റെ ബുദ്ധിമുട്ടുകൾ കാണാനും നമുക്ക് കഴിയണം. കൂട്ടായ പ്രവർത്തനങ്ങളിലൂടെ അവന്റെ മുഖത്ത് പുഞ്ചിരിവരുത്താൻ നമുക്ക് കഴിയും. വിശന്നിരുന്നവര്ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച മിന്നാമിനുങ്ങുവെട്ടങ്ങൾ വലിയ ഒരു പ്രകാശമായി തീരേണ്ടത്. സങ്കടപ്പെടൂന്നവന്റെ കണ്ണീർ കാണുവാനും അതിൽ നിന്നവന് മോചനം ഉണ്ടാക്കുവാനും നമുക്ക് കഴിയണം.

വിദ്വാന്മാർക്ക് വഴി കാണിച്ച ആ നക്ഷത്രത്തെ നമ്മുടെ ഉള്ളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞാൽ
അതിൽ നിന്ന് അല്പമെങ്കിലും വെളിച്ചം സമൂഹത്തിനു നൽകാൻ കഴിഞ്ഞാൽ ക്രിസ്തുമസ് നമുക്ക് വെറും ഒരു ആഘോഷമായി മാത്രം തീരില്ല. അത് നമ്മുടെ ജീവിതത്തയും സമൂഹത്തെയും പുതുക്കുവാൻ കഴിയുന്നതായിരിക്കും.

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്ക്ക്  കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴുത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയ്യേശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്.നമ്മുടെ ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊഴുയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിച്ച് നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം. ശാന്തിയുടയും സമാധാനത്തിന്റെയും പ്രതീക്ഷയുമായി എത്തുന്ന ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ സന്തോഷപൂര്‍ണ്ണയമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..

{ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്}