Thursday, February 27, 2020

നോമ്പ് : കഷ്ടതയിൽ കൂടിയുള്ള യാത്ര

എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? (ഇയ്യോബ് 10:2)

ഊസ് ദേശത്തെ ഇയ്യോബ് എന്ന ഭക്തന്റെ ജീവിതം നമുക്കറിയാം. ഏഴ് പുത്രന്മാരും മൂന്ന് പുത്രിമാരും അനേകം സമ്പത്തും ഉണ്ടായിരുന്ന ഇയ്യോബിന് അതെല്ലാം നഷ്ടപ്പെടുകയും അവന്റെ ആരോഗ്യം നശിക്കുകയും ചെയ്തു. ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബിനെ ഭാര്യയും സുഹൃത്തുക്കളും  നിർബന്ധിച്ചു എങ്കിലും ദൈവത്തെ തള്ളിപ്പറയാൻ ഇയ്യോബ് തയ്യാറായില്ല. ഇയ്യോബ് ദൈവത്തോട് തന്റെ സങ്കടം പറയുന്നു , "ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ." (ഇയ്യോബ് 10:2). ദൈവഭക്തനായ തനിക്ക് ,ഒരിക്കൽ ‌പോലും ദൈവത്തിൽ നിന്ന് മാറിപ്പോകാത്ത , മക്കളുടെ പാപങ്ങൾക്ക് പോലും പരിഹാരയാഗം കഴിക്കുന്ന തനിക്കെതിരെ എന്താണ് ദൈവകോപത്തിന്റെ അടിസ്ഥാനം എന്നറിയാൻ ഇയ്യോബിന് ആഗ്രഹമുണ്ട്. അവനത് ദൈവത്തോട് ചോദിക്കാൻ ശ്രമിക്കുകയാണ്....

കുറച്ചു പുറകോട്ട് പോയാൽ ദൈവത്തിന്റെ മുമ്പിൽ ദൈവപുത്രന്മാരോടൊപ്പം സാത്താൻ നിൽക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ലോകം മുഴുവൻ സഞ്ചരിച്ച് സാത്താൻ ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുകയാണ് സാത്താൻ. തന്റെ ഭക്തനായ ഇയ്യോബിനെക്കുറിച്ച് ദൈവം സാത്താനോട് പറയുമ്പോൾ  സാത്താൻ ദൈവത്തോട് പറയുന്നത് ഇങ്ങനെയാണ്. ഇയ്യോബിനെയും അവനുള്ള സകലത്തെയും ദൈവം അനുഗ്രഹിച്ചതുകൊണ്ടാണ് ഇയ്യോബ് ദൈവത്തോട് ഭക്തിയുള്ളവനായിരിക്കുന്നത്. അവനുള്ളതിനെ തൊട്ടാൽ ഇയ്യോബ് ദൈവത്തെ ത്യജിച്ച് പറയും എന്ന് സാത്താൻ പറഞ്ഞു. തന്റെ ഭക്തനായ ഇയ്യോബിന്റെ ദൈവഭക്തിയെക്കുറിച്ച് ദൈവത്തിന് ഉറപ്പായിരുന്നു. ഇയ്യോബിന്റെ ജീവനൊഴികെ എല്ലാം ദൈവം സാത്താനെ ഏൽപ്പിച്ചു.  ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ  യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. (ഇയ്യോബ്1:12) .  ഇയ്യോബിന്റെ മക്കൾ കൊല്ലപ്പെടുകയും വസ്തുവകകൾ കൊള്ളയടിക്കപ്പെടുകയും ചെയ്തപ്പോഴും ഇയ്യോബ് ദൈവത്തെ തള്ളിപ്പറഞ്ഞില്ല. വീണ്ടൂം സാത്താൻ ദൈവമുമ്പാകെ എത്തി. ഇയ്യോബിന്റെ ശരീരത്തിന് ബലഹീനതകൾ സംഭവിച്ചാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ ദൈവത്തോട് പറയുമ്പോൾ ദൈവം സാത്താനോട് പറയുന്നു , യഹോവ സാത്താനോടു: ഇതാ, അവൻ  നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു. (ഇയ്യോബ് 2:6) . ഇയ്യോബിന്റെ ശരീരം മുഴുവൻ പരുക്കളാൽ നിറഞ്ഞു. ദൈവത്തെ തള്ളിപ്പറയാൻ ഭാര്യ അവനെ നിർബന്ധിച്ചു. അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. (ഇയ്യോബ് 2:9) . ഇയ്യോബിന്റെ മൂന്ന് സുഹൃത്തുക്കളായ തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിവർ ഇയ്യോബിനെ കാണാനായി എത്തിച്ചേർന്നു. ഏഴുദിവസമാണ് ആ സുഹൃത്തുക്കൾ ഒന്നും ശബ്ദ്ദിക്കാതെ ഇയ്യോബിന് കൂട്ടിരുന്നത്.


ഇയ്യോബും അവന്റെ സുഹൃത്തുക്കളും അതിനുശേഷം ദീർഘമായി സംസാരിക്കുന്നുണ്ട്. ഇയ്യോബിന് ഈ ദുരിതങ്ങൾ വരാനുള്ള കാരണങ്ങൾ കണ്ടെത്താൻ അവന്റെ സുഹൃത്തുക്കൾക്കും കഴിഞ്ഞില്ല. ചുഴലിക്കാറ്റിൽ നിന്ന് ദൈവം ഇയ്യോബിനോട് സംസാരിക്കുന്നുണ്ട്. ഇയ്യോബിന്റെ സംശയങ്ങൾക്കെല്ലാം ദൈവം ഉത്തരം നൽകുന്നു. വളരെയേറേ ചോദ്യങ്ങൾ ദൈവം ഇയ്യോബിനോട് ചോദിക്കുമ്പോളവൻ നിശബ്ദ്ദനായി മാറുന്നു. "നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു." (ഇയ്യോബ് 42:2) എന്ന് ഇയ്യോബ് ദൈവത്തോട് പറയുന്നു. ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. (ഇയ്യോബ് 42:5) . തന്നെക്കുറിച്ച് ഹിതകരമായി പറയാത്തുകൊണ്ട്  യഹോവയ്ക്ക് ഇയ്യോബിന്റെ സുഹൃത്തുക്കളോട് കോപം ഉണ്ടായി. അവർ യഹോവയ്ക്കായി ഹോമയാഗം കഴിക്കുകയും ഇയ്യോബ് തന്റെ സുഹൃത്തുക്കൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടീ പ്രാർത്ഥിച്ചപ്പോൾ സംഭവിച്ചത് എന്താണ്? ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10) .

ദൈവഭക്തനായ ഇയ്യോബിനെ പരീക്ഷിക്കാൻ ശ്രമിച്ച് സാത്താന് തോറ്റ് പിന്മാറേണ്ടീവന്നു. സമ്പത്തും പ്രതാപവും മക്കളും ബന്ധുക്കളും നഷ്ടപ്പെട്ട് രോഗാവസ്ഥയിൽ ആയാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്ന് സാത്താൻ കരുതി. പക്ഷേ തന്റെ ദൈവത്തെ തള്ളിപ്പറയാൻ തന്റെ ദുരവസ്ഥയിലും സാത്താൻ തയ്യാറായില്ല. {സാത്താൻ ദൈവത്തിന്റെ മുമ്പിൽ നിന്നതായി പഴയനിയമത്തിൽ രണ്ട് ഭാഗങ്ങളിൽ നമുക്ക് കാണാൻ സാധിക്കൂം. 1. ഇയ്യോബിനെ പരീക്ഷിക്കാൻ 2. സെഖർയ്യാവ് 3:2) }. ഇയ്യോബിനെപ്പോലെ കഷ്ടതയിൽ കൂടി കടന്നുപോയാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. അപ്പോൾ നമ്മുടെ ജിവിതത്തിൽ ദൈവത്തിനുള്ള സ്ഥാനം എന്തായിരിക്കൂം?
കഷ്ടതയിൽ കൂടി കടന്നുപോകുമ്പോൾ നമ്മൾ നിലവിളിക്കുമ്പോൾ നമ്മുടെ നിലവിളി ദൈവം കേൾക്കുമോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു , "എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ  തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി." (സങ്കീർത്തനം 18:6) ; എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ  എനിക്കു ഉത്തരം അരുളുകയും ചെയ്തു. (സങ്കീർത്തനം 120:1) . കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു (റോമർ12:13)

ഇയ്യോബിനെപ്പോലെ തന്നെ ജീവിതം കഷ്ടതകളിലൂടെ കടന്നുപോയ ഒരാളാണ് നവോമി. യെഹൂദയിലെ ബേത്ത്ലേഹിമിലെ ക്ഷാമകാലത്ത് നൊവൊമി തന്റെ ഭര്‍ത്താവായ എലീമേലെക് മക്കളായ മഹ്ലോന്‍ , കില്യോന്‍ എന്നിവരോടൊപ്പം മോവാബ് ദേശത്ത് എത്തുകയായിരുന്നു. എലീമേലെക് മരിച്ചതിനുശേഷം നൊവൊമിയുടെ മക്കളായ മഹ്ലോന്‍ രൂത്തിനേയും , കില്യോന്‍ ഒര്‍പ്പ എന്നീ മൊവാബ്യ സ്ത്രികളെ വിവാഹം കഴിച്ചു. പത്തുവര്‍ഷത്തിനുശേഷം നൊവൊമിയുടെ രണ്ടാണ്മക്കളും മരിച്ചു. ബേത്ത്ലേഹിമിലെ ക്ഷാമം തീര്‍ന്നതായി കേട്ട നൊവമി തന്റെ രണ്ടു മരുമക്കളോടൊപ്പം തിരിച്ച് ബേത്ത്ലേഹിമിലേക്ക് പോകാന്‍ തീരുമാനിച്ചു.

ക്ഷാമത്തില്‍ നിന്ന് രക്ഷപെടാന്‍ മൊവാബ്യ ദേശത്തേക്ക് ഭര്‍ത്താവിനോടും മക്കളോടും കൂടെ വരികയും അവരില്ലാതെ രൂത്ത് എന്ന മരുമകളുമായി തിരിച്ച് യെഹൂദദേശത്തേക്ക് പോകേണ്ടിവന്ന ഏറ്റവും നിര്‍ഭാഗ്യവതിയായ സ്ത്രി ആയിരുന്നു നൊവൊമി. നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കി വരുത്തിയിരിക്കുന്നു എന്നാണ് (രൂത്ത് 1:21) നൊവൊമി തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്, മാത്രവുമല്ല തന്റെ അവസ്ഥയില്‍ ആ സ്ത്രി എത്രമാത്രം ദുഃഖിക്കുന്നു എന്നത് മനസിലാക്കണമെങ്കില്‍ ബേത്ത്ലേഹിമിലേക്ക് തിരിച്ചെത്തുന്ന നൊവൊമിയുടെ ചിന്തകള്‍ക്കൂടി മനസിലാക്കണം. നൊവൊമിയും രൂത്തും മൊവാബ്യില്‍ നിന്ന് നടന്ന് ബേത്ത്ലേഹിമില്‍ എത്തുമ്പോള്‍ പട്ടണവാസികള്‍ അവരെ സംശയത്തോടെ ആണ് കാണുന്നത്.ക്ഷാമകാലത്ത് മൊവാബ്യലേക്ക് പോയ നൊവൊമിയില്‍ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തിയ, മാനസികവും ശാരീരികവുമായി തളര്‍ന്ന നൊവൊമിയെ അവര്‍ക്ക് പെട്ടന്ന് മനസിലാക്കാന്‍ കഴിയാതെ വരുന്നു. ”ഇത് നൊവൊമിയോ?” എന്ന് സ്ത്രികള്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. അതിനു മറുപിടിയായി നൊവൊമി പറയുന്നത് ഇപ്രകാരമാണ്. നൊവൊമി എന്നല്ല മാറാ എന്നു വിളിപ്പിന്‍. സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായതു പ്രവര്‍ത്തിച്ചിരിക്കുന്നു(രൂത്ത് 1:20). നമ്മള്‍ ജീവിതത്തില്‍ പ്രയാസങ്ങളും കഷ്ടങ്ങളും അനുഭവിക്കുമ്പോള്‍ , ജീവിതത്തിന്റെ കയ്പുനീര്‍കുടിച്ച് തളരുമ്പോള്‍ മാറായിലെ വെള്ളം ശുദ്ധീകരിച്ചതുപോലെ യഹോവ നമ്മുടെ ജീവിതത്തില്‍ നിന്ന് കയ്പ്പ് മാറ്റി നമ്മുടെ ജീവിതവും മധുരമാക്കിത്തീര്‍ക്കും എന്നുള്ളതാണ് നൊവൊമിയുടെ ജീവിതത്തില്‍ നിന്ന് നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്.

ഇയ്യോബും നവോമിയും നമുക്കുള്ള മാതൃകകളാണ്. കഷ്ടതകളിൽ കൂടി കടന്നുപോയിട്ടും ദൈവത്തെ തള്ളിപ്പറയാതെ ജീവിതം മുന്നോട്ട് കൊണ്ടൂപോയവർ. ഈ നോമ്പുകാലയളവിൽ നമ്മൾ ഓർക്കേണ്ടതാണ്. പാപം ചെയ്യാതിരുന്നവൻ നമുക്ക്‌ വേണ്ടി ക്രൂശിൽ രക്തം ചീന്തിയ നാഥനായ യേശുക്രിസ്തു നടന്ന പീഡാനുഭവ‌വഴിയിലൂടെ അവന്റെ ക്രൂശ് വഹിച്ചുകൊണ്ട് നമുക്കും സഞ്ചരിക്കാം....

https://commons.wikimedia.org/wiki/File:Book_of_Job_Chapter_19-1_(Bible_Illustrations_by_Sweet_Media).jpg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ

Tuesday, February 25, 2020

ദൈവത്തിൽ നിന്ന് ഒളിച്ചോടുന്നവർ


മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. (ഉല്പത്തി 3:8).

ഏദൻതോട്ടത്തിൽ മനുഷ്യനും ഭാര്യയും ഒരുമിച്ച് ദൈവത്തെ അനുസരിച്ച് കഴിയുമ്പോൾ പ്രലോഭനങ്ങളുമായി സാത്താൻ അവരുടെ അടുത്ത് എത്തുന്നു. സാത്താന് വളരെവേഗം സ്ത്രിയെ തന്റെ കെണിയിൽ വീഴ്ത്താൻ കഴിഞ്ഞു.  തിന്നരുത് എന്ന് ദൈവം പറഞ്ഞ വൃക്ഷഫലം സാത്താന്റെ വാക്ക് കേട്ട് ദൈവത്തെപ്പോലെ ആകാൻ വേണ്ടി ഏദൻതോട്ടത്തിന്റെ നടവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം  സ്ത്രി പറിച്ച് കഴിച്ചു. പക്ഷേ സംഭവിച്ചത് എന്താണ്? തങ്ങൾ നഗ്നരാണന്ന് അറിഞ്ഞ് അവർ അത്തിയിലകൊണ്ട് അരയാട ഉണ്ടാക്കി ധരിച്ചു. ദൈവത്തിന്റെ വാക്കുകേട്ട് അവനെ അനുസരിച്ച് കഴിഞ്ഞപ്പോഴും അവർ നഗ്നരായിരുന്നു. പക്ഷേ  അന്നവർക്ക് അവരുടെ നഗ്നത തിരിച്ചറിയാൻ കഴിഞ്ഞില്ല. ദൈവത്തിൽ നിന്ന് പിൻമാറിയപ്പോൾളവർക്ക് തങ്ങളുടെ നഗ്നതയെ തിരിച്ചറിയാൻ പറ്റി. ദൈവത്തോടൊപ്പം ആയിരുന്നപ്പോൾ അവർക്ക് തങ്ങളുടെ കുറവുകളെ തിരിച്ചറിയാൻ സാധിച്ചില്ല, ദൈവത്തിൽ നിന്ന് എപ്പോ പിൻമാറിയോ ആ സമയം മുതൽ അവർക്ക് തങ്ങളുടെ കുറവുകളെ കുറിച്ച് ഭയപ്പെടാൻ തുടങ്ങി.

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു നോക്കൂ. ദൈവത്തോടൊപ്പം നടക്കുമ്പോൾ നമ്മുടെ കുറവുകളെക്കുറിച്ച് ഭയപ്പെടേണ്ട കാര്യം നമുക്കില്ല. കാരണം ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ. (ലൂക്കോസ് 1:49). ദൈവത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ കഥയുണ്ട്. ഒരു മനുഷ്യൻ അവന്റെ സന്തോഷനാളുകളിൽ കടൽക്കരയിലൂടെ നടക്കുകയായിരുന്നു. അദൃശ്യനായ ദൈവം അവനോടൊപ്പം ഉണ്ടായിരുന്നു. അവരിങ്ങനെ സംസാരിച്ചുകൊണ്ട് നടന്നു. കടൽക്കരയിലെ മണലിൽ തന്റെ കാൽപ്പാദങ്ങളൊടൊപ്പം കാണുന്ന കാൽപ്പാദങ്ങൾ ദൈവത്തിന്റെ ആണന്ന് അവനറിയാമായിരുന്നു. നാളുകൾ കഴിഞ്ഞു, അവന്റെ ജീവിതത്തിൽ  പ്രയാസങ്ങൾ ഉടലെടുത്തു. അവനപ്പോഴും കടൽക്കരയിലൂടെ നടക്കും. പ്രയാസകാലങ്ങൾക്ക് ശേഷം വീണ്ടും സന്തോഷ നാളൂകൾ. ദൈവത്തോട് അവൻ ചോദിച്ചു, " നോക്കൂ, ദൈവമേ, പ്രയാസകാലഘട്ടത്തിൽ നീ പോലും എന്നെ ഉപേക്ഷിച്ചു. കടൽക്കരയിലെ കാൽപ്പാദങ്ങൾ നോക്കൂ. ആ സമയങ്ങളിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നോക്കൂ നിന്റെ കാൽപ്പാദങ്ങൾ കൂടി എന്നോടൊപ്പം ഉണ്ട്". ദൈവം അവനോട് പറഞ്ഞു. "നീ ആ കാൽപ്പാദങ്ങൾ ഒന്നു കൂടി നോക്കൂ, എന്റെങ്കിലും പ്രത്യേകത കാണുന്നുണ്ടോ?" അവൻ തന്റെ സങ്കടകാലത്തെ കാൽപ്പാദങ്ങൾ നോക്കി. എന്നിട്ട് ദൈവത്തോട് പറഞ്ഞു. " എന്റെ സങ്കടകാലഘട്ടത്തിലെ കാൽപ്പാദങ്ങൾക്ക് വളരെ താഴ്ചയുണ്ട്. ". ദൈവം അവനോട് പറഞ്ഞു. "അത് നിന്റെ കാൽപ്പാദങ്ങൾ അല്ല. എന്റെ കാൽപ്പാദങ്ങൾ ആണ്. നിന്റെ സങ്കടകാലത്ത് ഞാൻ നിന്നെ എന്റെ കൈകളിൽ വഹിക്കുകയായിരുന്നു...".

വീണ്ടും നമുക്ക് ഏദൻതോട്ടത്തിലേക്ക് വരാം. മനുഷ്യനും ഭാര്യയും  തോട്ടത്തിന്റെ നടുവിൽ നിൽക്കുന്ന വൃക്ഷത്തിന്റെ ഫലം തിന്ന അന്ന് വെയിലാറിയ  സമയം ദൈവം പതിവുപോലെ ഏദൻതോട്ടത്തിൽ അവരെ കാണാനായി എത്തി. എന്നും ദൈവം വരുന്ന സമയത്ത് അവനെ കാണാൻ എത്തിയിരുന്ന മനുഷ്യനും ഭാര്യയും ഇന്ന് ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദ്ദം കേട്ടയുടനെ അവൻ കാണാതിരിക്കാനായി വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. തന്നെ കാണാൻ മനുഷ്യനും ഭാര്യയും എത്താതിരുന്നപ്പോൾ ദൈവം അവരെ വിളിച്ചു. "മനുഷ്യാ നീ എവിടെ?" എന്ന് ദൈവം ചോദിച്ചു. തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്ന് മനുഷ്യൻ ദൈവത്തോട് വിളിച്ചു പറഞ്ഞു. ദൈവം അവനോട് ചോദിച്ചു , നീ നഗ്നനാണന്ന് ആരാണ് പറഞ്ഞത്? ഇത്രയും നാളും നഗ്നനായിരുന്ന മനുഷ്യനും സ്ത്രിക്ക് ഇതുവരെ അവരുടെ നഗ്നത അവർക്കൊരു ബുദ്ധിമുട്ടല്ലായിരുന്നുവെങ്കിൽ ഇപ്പോൾ അവർ തങ്ങളുടെ നഗ്നത മൂലം ഒളിച്ചിരിക്കൂകയാണ്. തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് ദൈവം ഉടൻ ‌തന്നെ മനുഷ്യനോട് ചോദിച്ചു. മനുഷ്യൻ താൻ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സ്ത്രിയുടെ മേൽ ആരോപിച്ചു. സ്ത്രി തന്റെ തെറ്റുകളുടെ ഉത്തരവാദിത്തം പാമ്പിന്റെ മേൽ ആരോപിക്കുന്നു.

ഇനി നമ്മുടെ ജീവിതത്തിലേക്ക് നോക്കൂ. നമ്മുടെ കുറവുകളെക്കുറിച്ച് പരാതിപറയുമ്പോൾ ദൈവം ചോദിക്കുന്നു, നിനക്ക് കുറവുകൾ ഉണ്ടന്ന് ആരാണ് പറഞ്ഞത്.? ദൈവത്തോടൊപ്പം നടക്കുമ്പോൾ അറിയാത്ത കുറവുകൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്നില്ലേ? സർവ്വശക്തിയുള്ള ദൈവം കൂടെയുള്ളപ്പോൾ നമ്മുടെ കുറവുകളെ നമ്മളെന്തിന് ഭയപ്പെടണം? .ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു (ഉല്പത്തി 35:11) . ഇസ്രായേൽ ജനതയെ ഈജിപ്റ്റിൽ നിന്ന് മോചിപ്പിക്കാൻ ദൈവം മോശയെ ദൈവത്തിന്റെ പർവ്വതമായ ഹോരേബിൽ വെച്ച് തിരഞ്ഞെടുക്കൂന്നത് എങ്ങനെയാണന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ദൈവം തന്നെ തിരഞ്ഞെടുത്തു എന്നറിയുമ്പോൾ അതിൽ നിന്ന് ഒഴിവാകാൻ മോശ ഒരോരോ കാരണങ്ങൾ പറയുന്നുണ്ട്. അവൻ പറയുന്ന കാരനങ്ങളെയെല്ലാം ദൈവം തള്ളിക്കണഞ്ഞ് അവനെ ബലപ്പെടുത്തി തന്റെ തിരഞ്ഞെടുപ്പ് ശരിയാണന്ന് ദൈവം അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അവസാനം മോശ തന്റെ ശാരീരിക ബലഹീനതയെ ദൈവത്തിന്റെ മുമ്പിൽ അവതരിപ്പിക്കുന്നുണ്ട്.  മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. (പുറപ്പാട് 4:10). അതിനു ദൈവം നൽകുന്ന മറുപിടി ശ്രദ്ധേയമാണ്.  യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക; ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു. (പുറപ്പാട് 4:11,12). എന്നിട്ടും മോശയ്ക്ക് സംശയമാണ് തന്നെക്കൊണ്ട് യിസ്രായേൽ ജനതയെ രക്ഷിക്കാൻ സാധിക്കുമോ എന്ന്. മോശയ്ക്ക് പകരം സംസാരിക്കാനായി മാത്രം ദൈവം അഹരോനെ മോശയോടൊപ്പം തിരഞ്ഞെടുത്തു. ആദ്യം ഭയപ്പെട്ട് അറച്ചു നിന്ന മോശയ്ക്ക് വളരെയേറെ തീക്ഷ്ണതയും ശക്തിയുള്ളവനായി യിസ്രായേൽക്കാരെ മിസ്രേമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ സാധിച്ചത് ദൈവം അവനോടൊപ്പം ഉള്ളതുകൊണ്ടാണ്.

യിസ്രായേലിന്റെ ആദ്യരാജാവായി ദൈവം തിരഞ്ഞെടുത്ത് ശൗലിനെ ആയിരുന്നുവെല്ലോ. പക്ഷേ ശൗൽ ദൈവത്തിൽ നിന്ന് മാറിപ്പോകാൻ തുടങ്ങിയപ്പോൾ രാജസിംഹാസനത്തിൽ നിന്ന് ശൗലിനെ മാറ്റി ദാവീദിനെ രാജാവാക്കിയതും ദൈവമാണ്. ശീംശോന്റെ ജീവിതം ഒന്നു നോക്കൂ. ദൈവം അവനോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവൻ എങ്ങനെയായിരുന്നു? ദൈവശക്തി അവന് നഷ്ടപെട്ടപ്പോൾ അവൻ തടവിലാക്കപ്പെട്ടു. വീണ്ടൂം ദൈവശക്തി അവനിലേക്ക് വന്നപ്പോൾ അവൻ കൂടുതൽ ശക്തിശാലിയായിമാറി. ബേർ-ശേബമരുഭൂമിയിൽ തന്റെ മകന്റെ മരണം കാത്തിരുന്ന  ഹാഗാറിനെ കാത്ത ദൈവം നമ്മുടെ തളർച്ചയിലും തകർച്ചയിലും കൈവിടുമോ? യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ  നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു. (ആവർത്തനം 31:8)

വീണ്ടൂം ഏദൻതോട്ടത്തിലേക്ക്... ദൈവത്തിൽ നിന്ന് ഒളിച്ചോടിയെങ്കിലും മനുഷ്യനും ഭാര്യയ്ക്കും ദൈവമുമ്പിൽ തന്നെ നിൽക്കേണ്ടീ വന്നുഎന്നു മാത്രമല്ല മനുഷ്യനും ഭാര്യയ്ക്കും ഏദൻതോട്ടത്തിൽ നിന്ന് പുറത്തുപോകേണ്ടിയും വന്നു. അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. ഇങ്ങനെ അവൻ  മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ  ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി. (ഉല്പത്തി 3:23,24). നമുക്ക് ദൈവത്തോടൊപ്പം ചേർന്നു നിൽക്കാം. അവനോടൊപ്പം നിൽക്കുമ്പോൾ നമ്മുടെ കുറവുകൾ നമുക്ക് അനുഭവപ്പെടുകയില്ല.... സക്കായിയുടെ ജീവിതം ഒന്നു ഓർക്കൂ. ചുങ്കക്കാരനും പാപിയുമായ സക്കായി ദൈവത്തോട് ചേർന്നു നിന്നപ്പോൾ അവന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എത്രമാത്രമായിരുന്നു... ഇമ്മാനൂവേൽ എന്ന വാക്കിന്റെ അർത്ഥം തന്നെ 'ദൈവം നമ്മോടുകൂടെ' എന്നാണല്ലോ...  ദൈവത്തിൽ നിന്ന് ഒളിച്ചോടാതെ നമ്മോടുകൂടെയുള്ള ദൈവത്തോടൊപ്പം ഒരുമിച്ച് നടന്ന് നമുക്ക് ഈ നോമ്പ്‌ യാത്ര പൂർത്തിയാക്കാം.....

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ

Monday, February 24, 2020

ക്ഷമയുടെ വഴിയിലൂടെയുള്ള യാത്ര


നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം (ഉല്പത്തി 50:16)

പഴയ നിയമത്തിലെ യോസേഫിനോട് അവന്റെ സഹോദരന്മാർ അപേക്ഷിക്കുന്ന വേദഭാഗമാണ് ഇത്. യോസേഫിനോട് അവന്റെ സഹോദരന്മാർ ചെയ്‌തത് എന്താണ്? തങ്ങളുടെ സഹോദരനെ അവർ അസൂയ നിമിത്തം കൊല്ലാൻ ശ്രമിച്ചു എങ്കിലും അവസാനം അവർ അവനെ അടിമവ്യാപാരികൾക്ക് വിറ്റു. അവിടെ നിന്ന് യോസേഫ് മിസ്രയീംദേശത്തിലെ മേലധികാരിയായി തീർന്നു. യിസ്രായേലിൽ ക്ഷാമം വന്നപ്പോൾ യോസേഫിന്റെ സഹോദരന്മാർ ഭക്ഷണത്തിനായി യോസേഫിന്റെ അടുക്കൽ ചെല്ലേണ്ടിയും വന്നു. അവിടെ വെച്ച് സഹോദരന്മാർ പരസ്പരം മനസിലാക്കുന്നു. യാക്കോബിന്റെ മരണശേഷം അവന്റെ സഹോദരന്മാർ യോസേഫിനോട് തങ്ങൾ അവനോട് ചെയ്‌ത തെറ്റുകൾക്ക് ക്ഷമ ചോദിക്കുകയാണ് . യോസേഫിനോട് അവന്റെ സഹോദരന്മാരോട് ക്ഷമിക്കാതിരിക്കാൻ കഴിയില്ലല്ലോ. യോസേഫ് അവന്റെ സഹോദരന്മാരോട് പറയുന്നത് ഇങ്ങനെയാണ് , "ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും" എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. (ഉല്പത്തി 50:21)

32 ആം സങ്കീർത്തനത്തിൽ ഭാഗ്യവാന്മാരെക്കുറിച്ച് പറയുന്നുണ്ട്. സങ്കീർത്തനം 32: 1ൽ പറയുന്ന ഭാഗ്യവാൻ ഇങ്ങനെയുള്ള ആളാണ് , ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. 32 ആം സങ്കീർത്തനം 5 ആം വാക്യം ഇങ്ങനെയാണ് , ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.

നമ്മുടെ ജീവിതം എന്നു പറയുന്നത്  ചുരുങ്ങിയ സമയത്തേക്കാണ്. പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ജീവിതം മുന്നോട്ട് നയിക്കാൻ നമുക്ക് സാധിക്കണം. യേശൂവിനോട് പത്രോസ് ചോദിക്കുന്നു ,ഞാൻ എന്റെ സഹോദരനോട് എത്ര തവണ ക്ഷമിക്കണം. ഏഴുതവണ മതിയോ എന്ന്. അതിന് യേശു നൽകുന്ന മറുപിടി നീ നിന്റെ സഹോദരനോട് ഏഴു തവണയല്ല ക്ഷമിക്കേണ്ടത് ഏഴ് എഴുപതുവട്ടം ക്ഷമിക്കണം എന്നാണ്. ദീർഘക്ഷമയെക്കുറിച്ച് ദൈവം നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തെക്കുറിച്ച് ദീർഘക്ഷമയുള്ളവൻ എന്ന്  ബൈബിളിൽ പലയിടത്തും വിശേഷിപ്പിക്കുന്നുണ്ട്. യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. (പുറപ്പാട് 34:6) , യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ (സംഖ്യ 14:17) , നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ. (സങ്കീർത്തനം 86:15 ) , യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. (സങ്കീർത്തനം 145:8) , യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ (നഹൂം 1:3)

ദീർഘക്ഷമയുള്ളവന്റെ പ്രത്യേകത എന്താണ് ?
1. ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ (സദൃശ്യവാക്യം 14:29)
2. ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു  (സദൃശ്യവാക്യം 15:18)


എങ്ങനെയാണ് ഒരു മനുഷ്യന് ദീർഘക്ഷമ ഉണ്ടാകുന്നത് ? വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു (സദൃശ്യവാക്യം 19:11) എന്നാണ് വേദപുസ്‌തകത്തിൽ നമ്മൾ വായിക്കുന്നത്. എപ്പോഴാണ് ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത് ? നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും.  നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.  (മത്തായി 6:14,15). മറ്റുള്ളവരോട് നമുക്ക് ക്ഷമിക്കാൻ കഴിഞ്ഞു എങ്കിലേ ദൈവം നമ്മളോടും ക്ഷമിക്കുകയുള്ളൂ. യേശു തമ്പുരാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ ക്ഷമയെക്കുറിച്ച് പറയുന്ന ഭാഗം - ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;  (മത്തയി 6:12) . നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്. മത്തയിയുടെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ യേശു ഒരു യജമാനന്റെ ദാസന്റെയും അവന്റെ കൂട്ടുദാസന്റെയും ഉപമ നമ്മളോട് പറയുന്നുണ്ട്. പ്രാർത്ഥനയക്ക് ഉത്തരം ലഭിക്കണമെങ്കിൽ ആ പ്രാർത്ഥന ശരിയായ രീതിയിൽ ഉള്ളതായിരിക്കണം. എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് യേശു പറയുന്നത് ഇങ്ങനെയാണ് , "നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ." (മർക്കോസ് 11:25). ആത്മാവിന്റെ ഫലങ്ങളിൽ ഒന്നായി ദീർഘക്ഷമയെ പൗലോസ്ശ്ലീഹ പറയുന്നു. (ഗലാത്യർ 5:22).ക്ഷമയും സ്നേഹവും പരസ്പരം പൂരകങ്ങളാണ്.  നമ്മളിൽ സ്നേഹം ഉണ്ടങ്കിൽ മാത്രമേ നമുക്ക് ക്ഷമിക്കാൻ സാധിക്കൂ. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. (1കോരിന്ത്യർ13:4) . നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.(ലൂക്കോസ് 21:19) എന്ന് യേശു പറയുന്നു...

കാൽവറിയിലെ ക്ഷമ നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങളുടെ മനസിൽ എപ്പോഴെങ്കിലും കാൽവറിയിലെ ക്ഷമിക്കുന്ന സ്നേഹം തെളിഞ്ഞ് വന്നിട്ടുണ്ടോ? തന്നെ ഉപദ്രവിച്ചവരോട് , അതികഠിനമായി മർദ്ദിവരോട് , കുറ്റം ചെയ്യാത്ത തനിക്കെതിരെ കള്ളസാക്ഷി പറഞ്ഞവരോട് , തന്നെ മരണത്തിന് ഏൽപ്പിച്ചവരോട് എല്ലാം ക്ഷമിക്കണേ എന്ന് തന്റെ പിതാവിനോട് അതി കഠിനമായ വേദനയിൽ പ്രാർത്ഥിച്ച യേശുനാഥന്റെ നിണമൊഴുകുന്ന മുഖം നമ്മുടെ മനസുകളിൽ ഈ നോമ്പുനാളുകളിൽ തെളിയണം. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കോസ് 23:24)

തിരിച്ചു വന്ന ധൂർത്ത പുത്രനോട് ക്ഷമിച്ച പിതാവിനെപ്പോലെയാകാൻ നമുക്ക് കഴിയുമോ? കാൽവറിയിലെ അതികഠിനമായ വേദനയിലും തന്നെ ഉപദ്രവിക്കുന്നവരോട് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആയിരത്തിലൊരംശം നമ്മളിൽ ഉണ്ടാകുമോ? കഴിയും /ഉണ്ടാകും എന്നായിരിക്കണം നമ്മുടെ ഉത്തരം. പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും നമുക്ക് കഴിയണം. ഈ നോമ്പുകാലം അതിന് നമുക്ക് ഇടയാക്കട്ടെ....  ക്ഷമയുടെ വഴിയിലൂടെ  നമുക്ക് ഒരുമിച്ച് കാൽവറിയിലേക്ക് നടക്കാം.... 

ചിത്രം :: https://trueorthodox.eu/wp-content/uploads/2019/03/Great-Lent-Illustration-by-K.-Tikhomirova.jpeg

great lent , നോമ്പുകാല ചിന്തകൾ , വലിയ നോമ്പ് , അമ്പത് നോമ്പ് , 50 നോമ്പ് , ക്ഷമ , വലിയ നോമ്പ് ചിന്തകൾ