Saturday, April 7, 2012

മക്കളെ ചൊല്ലി കരയുക

യേശുവിനെ ക്രൂശിക്കാനായി കൊണ്ടുപോകുമ്പോള്‍ അനേകം സ്ത്രികളും വലിയ ഒരു ജനസമൂഹവും യേശുവിന്റെ പിന്നാലെ ചെന്നിരുന്നു. തനിക്ക് വേണ്ടി കരയുന്ന സ്ത്രികളെ നോക്കി യേശു പറഞ്ഞു “യെരുശലേം പുത്രിമാരേ,എന്നെച്ചൊല്ലി കരയേണ്ടാ,നിങ്ങളേയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍(ലൂക്കോസ് 23:28).

ഇന്നത്തെ സമൂഹത്തില്‍ മേല്‍പ്പറഞ്ഞ വാക്യത്തിന് ഇപ്പോഴും പ്രശ്ക്തി ഉണ്ട്. ഇന്ന് പല ഭവനങ്ങളിലും മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഓര്‍ത്ത് കരയുന്നു. മക്കളുടെ ചെയ്തികളെ ഓര്‍ത്ത് കരയുന്നു. തങ്ങളുടെ മക്കള്‍ക്ക് എന്ത് സംഭവിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് അവര്‍ പ്രയാസപ്പെടുന്നു. ലോകം അതിന്റെ പുര്‍ണ്ണ വേഗതയില്‍ ഓടുമ്പോള്‍ ആ ഓട്ടത്തില്‍ നിന്ന് പിന്‍‌തള്ളപ്പെടാതിരിക്കാന്‍ എല്ലാവരും ഓടുന്നു. ആ ഓട്ടത്തില്‍ വിജയം നേടുമ്പോഴും നമുക്ക് ചിലപ്പോള്‍ നഷ്ടപ്പെടുന്നത് നമ്മുടെ കുടുംബ ബന്ധങ്ങള്‍ തന്നെ ആയിരിക്കും. ആരോടും ഒരു കടപ്പാട് ഇല്ലാത്ത ഒരു സമൂഹമായല്ലേ നമ്മള്‍ ഇന്ന് വളരുന്നത്? പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഉള്ള വൃദ്ധസദനങ്ങള്‍ നമ്മുടെ കൊച്ചു കേരളത്തിലും ഇന്ന് ഉയര്‍ന്ന് കഴിഞ്ഞു.

യേശുക്രിസ്തു തന്റെ മരണസമയത്ത് പോലും തന്റെ മാതാവിനോട് എങ്ങനെയാണ് പെരുമാറിയത് എന്ന് നോക്കുക. യോഹന്നാന്റെ സുവിശേഷം 19 ആം അദ്ധ്യായം 25 മുതല്‍ 27 വരെയുള്ള വാക്യങ്ങള്‍ നോക്കുക.” യേശുവിന്റെ ക്രൂശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ്യ മറിയയും മഗ്ദലക്കാരത്തി മറിയും നിന്നിരുന്നു.യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്‍ക്കൂന്നതു കണ്ടിട്ടു : സ്ത്രിയേ, ഇതാ, നിന്റെ മകന്‍ എന്നു അമ്മയോട് പറഞ്ഞു. പിന്നെ ആ ശിഷ്യനോടു ; താ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴിക മുതല്‍ ആ ശിഷ്യന്‍ അവളെ തന്റെ വീട്ടില്‍ കൈക്കൊണ്ടു. (യോഹന്നാന്‍ 19:25-27). തന്റെ അമ്മയെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനും വിശ്വസ്തനുമായിരുന്ന ശിഷ്യനെ ഏല്‍പ്പിച്ചിട്ടാണ് യേശു മരണപ്പെടുന്നത്.

കേരളത്തില്‍ വളര്‍ന്നു വരുന്ന ആളോഹരി മദ്യപാനം , മയക്കുമരുന്ന് ... തുടങ്ങിയവ ഒക്കെ നമ്മുടെ കുഞ്ഞുങ്ങളെ വഴി തെറ്റിക്കുന്നു. ഏതായാലും വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടല്ല കേരളത്തില്‍ ഈ ‘വഴി തെറ്റല്‍’. പരസ്യങ്ങളും മാധ്യമങ്ങളും ഒക്കെ ഈ വഴിതെറ്റലിനു പിന്നിലുണ്ടാവാം. ഇന്ന് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ എത്ര ഭയപ്പാടോടെ ആണ് കഴിയുന്നത്. ആ മക്കളുടെ യാത്രയും, അവര്‍ വരാന്‍ അല്പം താമസിച്ചാളും , അവരിടെ ഫോണ്‍ വിളിക്കള്‍ക്ക് അല്പം താമസം ഉണ്ടായാലും ഒക്കെ അവര്‍ ഭയപ്പെടുന്നു. ലോകം പുരോഗിമിച്ചു എന്നു പറയുമ്പോഴും ആ പുരോഗമനത്തെ പിന്നോട്ടടിക്കുന്ന രീതിയിലാണ് പല ‘സമൂഹ’ത്തിന്റേയും പ്രതികരണങ്ങള്‍. ഈ ‘സമൂഹം‘ എന്ന് പറയുന്നതില്‍ സദാചാരപോലീസാവും, മത-രാഷ്ട്രീയ സംഘടനകള്‍ ഒക്കെ ആവാം.

ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ മക്കള്‍ തങ്ങളേ സംരക്ഷിക്കണം എന്നു തന്നെ ആയിരിക്കണം. പക്ഷേ ‘സമയക്കുറവും സൌകര്യക്കുറവും’ പറഞ്ഞ് മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് പറഞ്ഞു വിട്ടിട്ട് അവരെ കാണാന്‍ വല്ലപ്പോഴും അതിഥികളായി ചെല്ലുമ്പോള്‍ തങ്ങളുടെ മക്കളും ഇതൊക്കെ കാണുന്നുണ്ടന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും