Saturday, September 11, 2010

17. സോവരിലെ ഉപ്പുതൂണ്‍

മമ്രേയുടെ തോപ്പില്‍ വച്ചു അബ്രഹാമിനു യഹോവ പ്രത്യക്ഷപ്പെട്ടു. മൂന്നു പുരുഷന്മാര്‍ അബ്രഹാമിന്റെ അടുക്കലേക്ക് വന്നു. അബ്രഹാം അവരെ സ്വീകരിച്ച് അവര്‍ക്കാവിശ്യമായ അതിഥി സത്ക്കാരങ്ങള്‍ നല്‍കി അവര്‍ അബ്രഹ്മാനോട് ഭാര്യയായ സാറാ എവിടെയെന്ന് ചോദിച്ചു. സാറാ കൂടാരത്തിലുണ്ടന്ന് അബ്രഹാം മറുപിടി കൊടുത്തു. അബ്രഹാമിന് സാറായി ഒരു മകന്‍ ജനിക്കുമെന്ന് ആ പുരുഷന്മാര്‍ പറഞ്ഞു. കൂടാര വാതിക്കല്‍ നിന്ന് സാറാ ഇത് കേട്ടിട്ട് ഉള്ളില്‍ ചിരിച്ചു. കാരണം അബ്രഹാമും സാറായും വൃദ്ധരായിരുന്നു. ഈ സന്തോഷവര്‍ത്തമാനം പറഞ്ഞിട്ട് ആ പുരുഷന്മാര്‍ സൊദോംമിലേക്ക് പോകാനായി ഇറങ്ങി. അപ്പോഴാണ് യഹോവ സൊദോമിന്റെയും ഗൊമോരയുടെ വഷ്‌ളതയെക്കുറിച്ച് പറഞ്ഞത്. സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലുതാണന്നും അവരുടെ പാപം അതികഠിനമാണന്നും യഹോവ പറഞ്ഞു.



അബ്രഹാം യഹോവയുടെ സന്നിധിയില്‍ തന്നെ നില്‍ക്കുകയും രണ്ടു പുരുഷന്മാര്‍ സൊദോമിലേക്കു പോവുകയും ചെയ്തു. അബ്രഹാം യഹോവയുടെ അടുത്ത് ചെന്നിട്ടൂ ചോദിച്ചു.

“ദുഷ്ടന്മാരോടു കൂടെ നീതിമാന്മാരെ അങ്ങ് സംഹരിക്കുമോ? അവിടെ ഒരു അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ നഗരത്തെ നശിപ്പിക്കുമോ?“.അബ്രഹാമിന്റെ സഹോദര പുത്രനായ ലോത്ത് താമസിക്കുന്നത് സൊദോമിലാണ്. യഹോവ സൊദോം പട്ടണം നശിപ്പിച്ചാല്‍ ലോത്തിനും കുടുംബത്തിനും മരണം സംഭവിക്കും എന്നുള്ള ഭയം കൊണ്ടാണ് അബ്രഹാം ദൈവത്തോട് ഇങ്ങനെ ചോദിച്ചത്.


“സൊദോം പട്ടണത്തില്‍ അമ്പതു നീതിമാന്മാരെ കാണുകയാണങ്കില്‍ ഞാന്‍ ആ പട്ടണം നശിപ്പിക്കുകയില്ല” യഹോവ അബ്രബാമിനോട് പറഞ്ഞു.

പെട്ടന്ന് അബ്രഹാമിന് ഒരു സംശയം തോന്നി. ആ പട്ടണത്തില്‍ ഇനി അമ്പത് നീതിമാന്മാര്‍ ഇല്ലങ്കിലോ? അമ്പതു നീതിമാന്മാര്‍ ഉണ്ടങ്കില്‍ പട്ടണം നശിപ്പിക്കുകയില്ലന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. അബ്രഹാം വീണ്ടും യഹോവയോട് ചോദിച്ചു.


“ഇനി അമ്പത് നീതിമാന്മാര്‍ അവിടെയില്ലങ്കിലോ? ഒരു അഞ്ചു പേര്‍ കുറഞ്ഞതുകൊണ്ട് അങ്ങ് ആ പട്ടണം നശിപ്പിക്കുമോ?”“ഇല്ല” യഹോവയുടെ മറുപിടി കേട്ട് അബ്രഹാം ആദ്യം സന്തോഷിച്ചെങ്കിലും വിണ്ടും മനസില്‍ ഒരു ശങ്ക. അവിടെ നാല്‍പ്പത്തഞ്ച് നീതിമാന്മാരെ കാണാന്‍ പറ്റിയില്ലങ്കിലോ? വീണ്ടും അബ്രഹാം യഹോവയോട് മുപ്പത് നീതിമാന്മാര്‍ ഉണ്ടങ്കില്‍ ആ പട്ടണം നശിപ്പിക്കരുത് എന്ന് അപേക്ഷിച്ചു. അതും യഹോവ സമ്മതിച്ചു. വീണ്ടും അബ്രഹാം ചഞ്ചലപ്പെട്ടു. അങ്ങനെ പറഞ്ഞ് പറഞ്ഞ് പത്തു നീതിമാന്മാര്‍ സൊദോം പട്ടണത്തിലുണ്ടങ്കില്‍ ആ പട്ടണത്തെ നശിപ്പിക്കരുതന്ന് അബ്രഹാം യഹോവയോട് പറഞ്ഞു. പത്തുപേരുടെ നിമിത്തം ആ പട്ടണത്തെ നശിപ്പിക്കുകയില്ലന്ന് യഹോവ അബ്രഹാമിനോട് പറഞ്ഞു. അബ്രഹാം തന്റെ കൂടാരത്തിലേക്ക് മടങ്ങുകയും ചെയ്തു.

ദൈവത്തിന്റെ രണ്ടു ദൂത്നന്മാരും സൊദോം പട്ടണത്തില്‍ എത്തുമ്പോള്‍ ലോത്ത് പട്ടണവാതിക്കല്‍ ഇരുപ്പുണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ ലോത്ത് എഴുന്നേറ്റ് അവരെ നമസ്ക്കരിച്ചു. അവരെ തന്റെ വീട്ടില്‍ പാര്‍ക്കാനായി അയാള്‍ ക്ഷണിച്ചു. തങ്ങള്‍ വഴിയില്‍ തന്നെ രാത്രി കഴിച്ചു കൂട്ടിക്കോളാം എന്ന് അവര്‍ പറഞ്ഞെങ്കിലും ലോത്തിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി അവര്‍ ലോത്തിന്റെ കൂടെ അയാളുടെ വീട്ടിലേക്ക് നടന്നു. അവര്‍ വഴിയില്‍ രാത്രി കഴിച്ചു കൂട്ടുന്നത് അപകടമാണന്ന് ലോത്തിനറിയാമായിരുന്നു.ലോത്തിന്റെ കൂടെ അപരിചിതരായ രണ്ട് ആളുകള്‍ പോകുന്നത് പട്ടണവാസികളില്‍ പലരും കണ്ടു .ലോത്ത് അവര്‍ക്കായി പുളിപ്പില്ലാത്ത അപ്പം ചുട്ട് വിരുന്നൊരുക്കി. ലോത്ത് അവര്‍ക്ക് കിടക്കാനായി കിടക്ക വിരിച്ചു നല്‍കി. പെട്ടന്ന് ആ പട്ടണത്തിലെ പുരുഷന്മാര്‍ ലോത്തിന്റെ വീട് വളഞ്ഞു.

“നിന്റെ കൂടെ പട്ടണവാതില്‍ക്കല്‍ നിന്ന് ഇങ്ങോട്ടൂവന്ന ആ രണ്ടു പുരുഷന്മാര്‍ എവിടെ? നീ അവരെ ഇറക്കി വിട്? ഞങ്ങള്‍ക്ക് ഇന്ന് അവരുടെ കൂടെ രതിക്രീഡകള്‍ നടത്തണം?” അവര്‍ വിളിച്ചു പറഞ്ഞു.


ലോത്ത് വാതില്‍ തുറന്നു പുറത്തിറങ്ങി പുറത്ത് നിന്ന് പൂട്ടിയിട്ട് അവരുടെ അടുക്കലേക്ക് ചെന്നു.“നിങ്ങള്‍ അവരോട് ദോഷം ചെയ്യരുത്. ഞാനെന്റെ രണ്ട് പുത്രിമാരേയുംനിങ്ങളുടെ അടുക്കല്‍ കൊണ്ടു വരാം.നിങ്ങള്‍ അവരെ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. എന്റെ അതിഥികളായി എത്തിയവരെ ഉപദ്രവിക്കരുത് .” എന്ന് പറഞ്ഞു. ലോത്ത് ഇങ്ങനെ പറഞ്ഞത് കേട്ടപ്പൊള്‍ അവര്‍ക്ക് കൂടുതല്‍ ദേഷ്യമായി. ലോത്ത് സൊദോം പട്ടണത്തിലേക്ക് പരദേശിയായി വന്ന് പാര്‍ക്കുന്ന ആളാണ്. ഈ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന തങ്ങളുടെ വാക്കുകള്‍ വരുത്തനായ ഒരുത്തന്‍ ധിക്കരിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല. അവര്‍ ലോത്തിന്റെ വീടിന്റെ വാതില്‍ പൊളിക്കാനായി അടുത്തു. പെട്ടന്ന് ലോത്തിന്റെ അതിഥികളായ പുരുഷന്മാര്‍ ലോത്ത് പുറത്ത് നിന്ന് പൂട്ടിയ വാതില്‍ തുറന്ന് കൈകള്‍ നീട്ടി ലോത്തിനെ വീടിനുള്ളിലേക്ക് കയറ്റി വാതില്‍ അടച്ചു.വാതില്‍ അടച്ച ഉടനെ വാതിക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കെല്ലാം കാഴ്ച ശക്തി നഷ്ടപ്പെട്ടു. അവര്‍ വാതില്‍ തപ്പി നടന്നു.

തങ്ങള്‍ സൊദോം പട്ടണത്തിലേക്ക് വന്നത് യഹോവയുടെ നിര്‍ദ്ദേശ പ്രകാരം ആ പട്ടണം നശിപ്പിക്കാനാണന്ന് അവര്‍ ലോത്തിനൊട് പറഞ്ഞു. ലോത്തിന് പട്ടണത്തിലുള്ള സമ്പത്തും ആളുകളേയും കൊണ്ട് എത്രയും പെട്ടന്ന് സൊദോം പട്ടണം വിട്ടു പൊയ്‌ക്കൊള്ളാന്‍ അവര്‍ ആവിശ്യപ്പെട്ടു. ലോത്ത് രാത്രിയില്‍ തന്നെ വേഗം പോയി തന്റെ പുത്രിമാര്‍ക്ക് വിവാഹം ഉറപ്പിച്ചു വച്ചിരിക്കുന്ന രണ്ട് യുവാക്കളുടേയും അടുത്ത് ചെന്നു. യഹോവ സൊദോം പട്ടണം നശിപ്പിക്കുന്നതിനു മുമ്പ് രക്ഷപെടണമെന്ന് അവരോട് പറഞ്ഞു. ലോത്ത് പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ലോത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴേക്കും നേരം വെളുക്കാറായിരുന്നു. പെട്ടന്ന് തന്നെ ഭാര്യയേയും മക്കളേയും കൂട്ടി പട്ടണവാതില്‍ കടക്കാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. സൂര്യന്റെ പ്രകാശം ഭൂമിയില്‍ പതിക്കാന്‍ അല്പസമയം കൂടിയേ ഇനി ബാക്കിയുള്ളൂ. അതിനു മുമ്പ് പട്ടണവാതില്‍ കടക്കണം. ദൈവ പുരുഷന്മാര്‍ അവരെ കൈക്ക് പിടിച്ച് പട്ടണത്തിന്റെ പുറത്ത് കൊണ്ടുപോയി.


“പുറകോട്ട് നോക്കാതെയും എങ്ങും നില്‍ക്കാതയും പര്‍വ്വതത്തിലേക്ക് ഓടിപ്പോവുക” ആ ദൈവ പുരുഷന്മാര്‍ അവരോട് പറഞ്ഞു. ലോത്ത് പര്‍വ്വതത്തിലേക്ക് നോക്കി. അത് വളരെ ദൂരെയാണ്. സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് ഭാര്യയെയും കുട്ടികളേയും കൊണ്ട് അവിടെ വരെ എത്താന്‍ കഴിയില്ല. ഒന്നുകില്‍ തങ്ങള്‍ അവിടെ എത്തുന്നതിനു മുമ്പ് സൂര്യന്‍ ഉദിക്കും. അല്ലങ്കില്‍ അതങ്ങള്‍ തളര്‍ന്നു വീഴും. ആ പര്‍വ്വതത്തില്‍ എത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ അടുത്ത് കാണുന്ന പട്ടണത്തിലേക്ക് ഓടിയെത്താം.

“ഞങ്ങള്‍ക്ക് ആ പര്‍വ്വതത്തില്‍ ഓടിയെത്താന്‍ കഴിയുകയില്ല. ഈ അടുത്ത സോവര്‍ പട്ടണത്തിലേക്ക് ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ പറ്റും. അവിടേക്കുള്ള ദൂരം കുറവാണ്. ഞങ്ങള്‍ക്ക് ജീവരക്ഷ ഉണ്ടാകാന്‍ ഞങ്ങള്‍ അവിടേക്ക് ഓടിപ്പോകട്ടേ?” ലോത്ത് ആ ദൈവ പുരുഷന്മാരോട് അടുത്ത പട്ടണത്തിലേക്ക് പോകാന്‍ സമ്മതം ചോദിച്ചു.

“ശരി നിങ്ങള്‍ സോവര്‍ പട്ടണത്തിലേക്ക് പൊയ്ക്കൊള്ളുക. നിങ്ങള്‍ ആ പട്ടണത്തില്‍ എത്തുവോളം ഞങ്ങള്‍ ഈ പട്ടണത്തെ നശിപ്പിക്കുകയില്ല” എന്ന് അവര്‍ പറഞ്ഞു. ലോത്തും കുടുംബവും തങ്ങളുടെ യാത്ര സോവര്‍ പട്ടണത്തിലേക്കായി.

“പോകുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞു നോക്കരുത് “ ഒരിക്കല്‍ കൂടി ആ ദൈവ ദൂതന്മാര്‍ ലോത്തിനോടും കുടുംബത്തേയും ഓര്‍മ്മിപ്പിച്ചു.

ലോത്ത് സോവരില്‍ കടന്നപ്പോഴേക്കും സൂര്യന്‍ ഉദിച്ചിരുന്നു. യഹോവ ആകാശത്ത് നിന്ന് ഗന്ധവും തീയും സൊദോംമിന്റേയും ഗൊമോരയുടേയും മേല്‍ അയച്ചു. ആ പട്ടണങ്ങളിലെ പുല്‍ നാമ്പ് പോലും കത്തി. എങ്ങും നിലവിളിയും പച്ചമാസം കരിയുന്ന മണവും മാത്രം. തങ്ങള്‍ താമസിച്ച സ്ഥലം കത്തിയെരുയുന്നതായി ലോത്തിന്റെ ഭാര്യയ്ക്ക് മനസിലായി. സൊദോംമില്‍ നടന്നത് കാണാനായി അവള്‍ തിരിഞ്ഞു നോക്കി. അവള്‍ ഉപ്പുതൂണായി തീര്‍ന്നു.


(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് )