Wednesday, December 23, 2009

ക്രിസ്തുമസ് സന്ദേശം : ലേഖനം

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” . ഉണ്ണിയേശുവിന്റെ ജനനം ഇടയന്മാരെ അറിയിച്ചുകൊണ്ട് മാലാഖമാര്‍ പാടിയ പാട്ടാണിത്. ദൈവത്തി ന്റെ പുത്രന്‍ മനുഷ്യരൂപത്തില്‍ ജന്മം എടുത്തത് സാധാരാണക്കാരില്‍ ഒരുവളായ മറിയയുടെ ഉദിര ത്തില്‍ തച്ചനായ ജോസഫിന്റെ മകനായി‍. ഗബ്രിയേല്‍ ഗര്‍ഭിണിയായ ഭാര്യയോടൊപ്പം തന്റെ പട്ടണമായ ബേത്ലേഹിമിലേക്ക് പോകുമ്പോള്‍ അവള്‍ക്ക് പ്രസവവേദനയുണ്ടായി. അല്പം സ്ഥലത്തിനുവേണ്ടി ജോസഫ് വഴിയമ്പലങ്ങളില്‍ അന്വേഷിച്ചു. അവിടെയൊന്നും അവര്‍ക്ക് സ്ഥലം കിട്ടിയില്ല. അവസാനം തന്റെ കുഞ്ഞ് ജനിക്കാനായി ജോസഫിന് സ്ഥലം കണ്ടെത്തിയത് പശുത്തൊ ഴുത്തിലും. പ്രകൃതിയുടെ സൃഷ്ടികര്‍ത്താവായ ദൈവത്തിന്റെ ഏകജാതനായ പുത്രന്‍ മനുഷ്യനായി ജനിച്ചു വീണത് ഒരു കാലിത്തൊഴുത്തില്‍.

ദൈവത്തിന്റെ പുത്രന്‍ ദാവീദിന്റെ ഗോത്രത്തില്‍ ജനിക്കുമെന്ന് പ്രവാചകന്‍‌മാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. അ പ്രവചനങ്ങള്‍ തങ്ങളിലൂടെ നിറവേറ്റപെടണമെന്ന് ഓരോ കന്യകയും ആഗ്രഹിച്ചിരുന്നു. ജനങ്ങളുടെ വീണ്ടെടുപ്പ് നായകന്‍ തങ്ങളുടെ ഉദരത്തില്‍ ജന്മം എടുക്കാനായി രാജകന്യകകള്‍ വരെ കാത്തിരുന്നു. എന്നിട്ടും തന്റെ പുത്രന്റെ മനുഷ്യാവതാര ജന്മത്തിനായി ദൈവം എന്തിന് ഒരു സാധാരണക്കാരില്‍ ഒരുവളായ മറിയ എന്ന കന്യകയെ തിരഞ്ഞെടുത്തു. ദൈവത്തിന് തന്റെ പദ്ധതികള്‍ എങ്ങനെ നിറവേറ്റപ്പെടണമെന്ന് ഒരു നിശ്ചയം ഉണ്ട്. യോസഫുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മറിയയുടെ അടുത്ത് ഗബ്രിയേല്‍ ദൂതന്‍ ചെന്ന് പറയുന്നു “നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും“. ഇതുവരെ പുരുഷനെ അറിയാത്ത താനെങ്ങനെ ഗര്‍ഭിണിയാകും എന്ന് മറിയ സംസയം പ്രകടിപ്പിക്കുമ്പോള്‍ ഗബ്രിയേല്‍ പറയുന്നത് പരിശുദ്ധാത്മാവ് നിന്റെ‌മേല്‍ വരും, അത്യൌന്നതിന്റെ ശക്തി നിന്റെ മേല്‍ നിഴലിടും എന്നാണ്. മറിയം ദൈവദൂതന് നല്‍കുന്ന മറുപിടിയാണ് ശ്രദ്ധേയമായത് “ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ”


മോശയുടെ ന്യായപ്രമാണം അനുസരിച്ച് വിവാഹം കഴിയാത്ത സ്ത്രി ഗര്‍ഭിണിയായാല്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയാണ് ചെയ്യുന്നത്. പുരുഷനെ അറിയാത്ത താന്‍ ഗര്‍ഭിണിയായാലുള്ള ശിക്ഷ അവള്‍ ചിന്തിക്കുന്നില്ല. ദൈവഠിന്റെ ഇഷ്ടം എങ്ങനെയാണോ തന്നിലൂടെ നിവര്‍ത്തിക്കേണ്ടത് അതിന് തന്നെത്തന്നെ സജ്ജമാക്കുകയാണ് മറിയ ചെയ്യുന്നത്. ദൈവത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കുന്ന ഒരുവളെയാണ് നമുക്ക് മറിയയില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്. തനിക്ക് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് യോസഫ് മനസിലാക്കുകയും അവള്‍ക്ക് ലോകാപവാദം വരാതെ ഗൂഢമായി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് കര്‍ത്താവിന്റെ ദൂതന്‍ അവന് പ്രത്യക്ഷനായി മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കെണ്ട എന്ന് പറയുന്നത്. അതുപോലെ അവന്‍ ചെയ്യുകയും ചെയ്യുന്നു. യെശയ്യാ പ്രവാചകന്റെ പ്രവചനം പോലെ (7:14) “കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും . അവന്നു ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള ഇമ്മാനുവേല്‍ എന്നു പേര്‍വിളിക്കും”.


ഇമ്മാനുവേലിന്റെ ജനനം നമ്മള്‍ ക്രിസ്തുമസായി ആഘോഷിക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കുക , ദൈവം നമ്മോടുകൂടെ ഉണ്ടോ?? നമ്മള്‍ നടത്തുന്ന ക്രിസ്തുമസില്‍ നമ്മളോടൊപ്പം ദൈവം ഉണ്ടോ? ദൈവം നമ്മളോടൊപ്പം ഉണ്ടങ്കിലും ദൈവത്തിനെ നമ്മളില്‍ നിന്ന് അകറ്റുവാനല്ലേ നമ്മള്‍ ശ്രമിക്കുന്നത്. ഒരു കൈയ്യില്‍ ഉണ്ണിയേശുവിനേയും മറുകൈയ്യില്‍ മദ്യം നിറച്ച ഗ്ലാസുമായിട്ടാണോ ക്രിസ്തുമസ് ആഘോഷി ക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസില്‍ 450കോടിയുടെ മദ്യവില്പനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നുകോടി ജനങ്ങളുള്ള കേരളത്തില്‍ നിന്നാണ് 450 കോടിയുടെ മദ്യവില്പന പ്രതീക്ഷിക്കുന്നത്. ശരിക്കും ആലോചിക്കൂ മദ്യത്തിനുവേണ്ടിയാണോ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്. ദൈവം നമ്മളോടൊപ്പം വരാന്‍ തയ്യാറായാലും നമ്മള്‍ അവനെ ഓടിക്കാനല്ലേ ശ്രമിക്കുന്നത്. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നമ്മളുടെ ഉള്ളില്‍ ക്രിസ്തു ജനിക്കുമോ? ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗം ജനങ്ങളും ദാരിദ്രരേഖയില്‍ താഴെ നില്‍ക്കുന്ന ഒരു രാജ്യത്താണ് മദ്യം കൊണ്ടുള്ള ക്രിസ്തുമസ് ആഘോഷിക്കു ന്നത്. വിശന്നിരുന്നവര്‍ക്ക് ഭക്ഷണം കൊടുത്തവനായ യേശുവിന്റെ ജനനത്തില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ അലയുന്നവരുടെ വിശപ്പ് മാറ്റിക്കൊണ്ടല്ലേ നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കേണ്ടത്.


നമ്മള്‍ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കാതെപോകുന്ന ഒരു നിലവിളിയുണ്ട്. ഉണ്ണിയേശു വിന്റെ ജീവനുവേണ്ടി സ്വന്തം ജീവന്‍ നല്‍കേണ്ടിവന്ന അനേകം കുഞ്ഞുങ്ങളുടെ നിലവിളി.‘റാമയില്‍ നിന്ന് ഉയര്‍ന്ന കരച്ചിലും നിലവിളിയും’. ബേത്ലേഹിമിനും അതിരുകളിലും ഉള്ള രണ്ടുവയസിനു താഴെയുള്ള ആണ്‍കുട്ടികളെ യെല്ലാം ഹെറോദാവിന്റെ കല്പനപ്രകാരം കൊന്നു. അവരുടെ നിലവിളി നമ്മളെ എന്നെങ്കിലും പിന്‍‌തുടര്‍ന്നിട്ടുണ്ടോ? ഭൂണഹത്യകളിലൂടെ പ്രകാശം കാണാതെ അഴുക്കുചാലു കളിലൂടെ ഒഴുകിപ്പോകാന്‍ വിധിക്കപ്പെടുന്ന ഭൂണങ്ങളുടെ നിലവിളി പോലും നമ്മള്‍ കേള്‍ക്കാറില്ലല്ലോ?

ശരീരം ദൈവത്തിന്റെ ഭവനമാണ്. നമ്മുടെ വീടുകള്‍ക്കുമുന്നില്‍ മറ്റുള്ളവര്‍ കാണാനായി ഒരുക്കുന്ന പുല്‍ക്കൂടുകള്‍ നമ്മടെയുള്ളില്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയുമോ? ക്രിസ്തു ജനിക്കാനായി യോസഫ് പശുത്തൊഴുത്തിനെ ഒരുക്കിയതുപോലെ നമ്മള്‍ക്ക് ഒരു പുല്‍ക്കൂട് ഒരുക്കാന്‍ സാധിക്കണം.ഭവനങ്ങളുടെ മുന്നിലെ പുല്‍ക്കൂടുകളിലല്ല ക്രിസ്തു ജനിക്കേണ്ടത്. നമ്മുടെ ഉള്ളിലാണ് , നമ്മുടെ ഹൃദയങ്ങളിലാണ് ക്രിസ്തുജനിക്കേണ്ടത്. മദ്യംകൊണ്ട് നിറച്ച ശരീരങ്ങളില്‍ അല്ല ക്രിസ്തു ജനിക്കേ ണ്ടത് .നമ്മുടെ ഹൃദയങ്ങളെയാണ് ജോസഫ് ഒരുക്കിയതുപോലെ ഒരുകേണ്ടത്. ജനിച്ച അന്നുമുതല്‍ നമ്മള്‍ ഇന്നുവരെ ക്രിസ്തുമസ് ആഘോഷിച്ചിട്ടും ക്രിസ്തു നമ്മുടെ ഉള്ളില്‍ ജനിക്കാനായി നമ്മള്‍ ഹൃദയങ്ങളെ എന്നെങ്കിലും ഒരുക്കിയിട്ടുണ്ടോ? എന്റെ ഹൃദയത്തില്‍ ക്രിസ്തു ജനിച്ചിട്ടുണ്ട് എന്ന് പറയാന്‍ നമ്മളില്‍ ആര്‍ക്കെങ്കിലും കഴിയുമോ??

ഉണ്ണിയേശു ജനിച്ച സ്ഥലം വിദ്വാന്‍‌മാര്‍ക്ക് കാണിക്കാനായി വഴികാട്ടിയ നക്ഷത്രം ആ കാലിത്തൊഴു ത്തിനു മുകളില്‍ പ്രകാശിച്ചതുപോലെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ണിയെശു ജനിച്ചാല്‍ നമുക്കു ചുറ്റും ആ ദിവ്യതാരകത്തിന്റെ പ്രകാശം നിറയുമെന്ന് ഉറപ്പാണ്. ഹൃദയങ്ങളില്‍ അടിച്ചുകൂടിയ പകയും വിദ്വേഷവും മാറ്റി, പശുത്തൊട്ടിയില്‍ ഉണ്ണിയെശുവിനെ കിടത്താനായി മറിയയും ജോസഫും വിരിച്ച കീറത്തുണിപോലെ , നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ സ്നേഹമെന്ന പട്ടുതുണി വിരിക്കാം. നമ്മുടെ ഹൃദയങ്ങളില്‍ ജനിക്കുന്ന ഉണ്ണിയേശുവിനായി കാത്തിരിക്കാം.


സന്തോഷപൂര്‍ണ്ണമായ ക്രിസ്തുമസിന്റെ എല്ലാവിധമായ മംഗളങ്ങളും നേരുന്നു..

Thursday, November 26, 2009

16. ബാബേല്‍ ഗോപുരം :: കഥ

ജലപ്രളയത്തിനുശേഷം നോഹ മരിച്ചു. നോഹയുടെ പുത്രന്മാരില്‍ നിന്നാണ് ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞു പോയത്. ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും ഭാഷ ഒന്നു തന്നെ ആയി രുന്നു. അവര്‍ കിഴക്കോട്ട് യാത്രചെയ്തു. കിഴക്ക് ശിനാര്‍ ദേശത്ത് ഒരു സമഭൂമി കണ്ട് അവര്‍ അവിടെ താമസിച്ചു. ഭാഷ ഒന്നായിരുന്നതുകൊണ്ട് അവര്‍ക്ക് തങ്ങളുടെ വിചാരങ്ങള്‍ കൈമാറ്റം ചെയ്യുന്നതില്‍ ഒരു താമസവും ഉണ്ടായിരുന്നില്ല. വിശാലമായ സമഭൂമിയില്‍ ചിതറിപ്പാര്‍ക്കുന്നതില്‍ അവര്‍ക്ക് എതിര്‍പ്പായിരുന്നു. ഭൂതലത്തില്‍ പലയിടങ്ങളിലായി ചിതറിപ്പാര്‍ക്കുന്നതിന്റെ ആവിശ്യം ഇല്ലന്ന് അവര്‍ക്കു തോന്നി.

പലയിടത്തായി ചിതറിപ്പാര്‍ക്കുന്നതിന്‍ പകരം ഒരിടത്ത് താമസിച്ചാല്‍ നന്നായിരിക്കും എന്നവര്‍ക്ക് തോന്നി. അങ്ങനെയാണ് അവര്‍ ഒരു പട്ടണം പണിയാന്‍ തീരുമാനിച്ചത്. പട്ടണം പണിതുകഴിഞ്ഞാല്‍ പലയിടത്തായി ചിതറിപ്പാര്‍ക്കേണ്ടതിന്റെ കാര്യം ഇല്ല. ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാന്‍ അവര്‍ തീരുമാനിച്ചു. പട്ടണവും ഗോപുരവും പണിയുന്നതിനു മുമ്പ് അവര്‍ ദൈവത്തോട് അനുവാദം ചോദിച്ചി രുന്നില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിതാല്‍ തങ്ങള്‍ക്ക് പേരാവും എന്ന് അവര്‍ കരുതി.അവര്‍ ഗോപുരം പണിയാന്‍ തുടങ്ങി.

മണ്ണു കുഴച്ച് ഇഷ്ടികയുണ്ടാക്കി അവര്‍ ചുട്ടെടുത്തു. ഇഷ്ടിക കല്ലായും പശമണ്ണു കുമ്മായമായും അവര്‍ ഉപയോഗിച്ചു. അങ്ങനെ അവര്‍ പട്ടണവും ഗോപുരവും പണിതു തുടങ്ങി. കച്ചവട ത്തിനും താമസത്തിനും വിനോദത്തിനും ഒക്കെയുള്ള സ്ഥലം അവര്‍ പട്ടിണത്തില്‍ ഉണ്ടാക്കിയിരുന്നു. തങ്ങള്‍ ഒരിക്കലും ചിതറിപോകാതിരിക്കാന്‍ വേണ്ടിയാണ് അവര്‍ പട്ടണം പണിതു തുടങ്ങിയത്. അവരുടെ ഭാഷ ഒന്നായിരുന്നതുകൊണ്ട് പട്ടണം പണി പെട്ടന്ന് മുന്നേറി . പട്ടണം പണിയോടപ്പം ഗോപുരത്തിന്റെ പണിയും തുടര്‍ന്നു കൊണ്ടി രുന്നു. പണികളുടെ മേല്‍‌വിചാരകന്‍ പറയുന്നത് അയാളുടെ കീഴിലുള്ളവര്‍ക്ക് പെട്ടന്ന് മനസികുമായിരുന്നു. അങ്ങനെ മേലില്‍ നിന്ന് താഴെയുള്ള പണിക്കാരന്‍ വരെ ഒരേ ഭാഷ സംസാരിക്കുന്നവന്‍ ആയിരുന്നതുകൊണ്ട് പണികളില്‍ ഉണ്ടാകുന്ന ഒരു ചെറിയ തെറ്റു പോലും പെട്ടന്ന് പറഞ്ഞ് പരിഹരിക്കാന്‍ പറ്റുമായിരുന്നു.

ആകാശത്തോളം പൊക്കമുള്ള ഗോപുരവും അവര്‍ പണിതു. ഓരോ നിലയും പൂര്‍ത്തിയാകു മ്പോഴും ജനങ്ങള്‍ മതിമറന്നു കൊണ്ട് ആഘോഷങ്ങളില്‍ മുഴുകി. ആകാശത്തോളം എത്തു ന്ന ഗോപുരം പണിയുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. ദൈവത്തെക്കുറിച്ച് അവര്‍ ഒരി ക്കല്‍ പോലും ചിന്തിച്ചില്ല. ആകാശത്തോളം എത്തുന്ന ഗോപുരം പണിത് ഭൂമിയില്‍ പേരുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. അവസാനത്തെ നിലയും അവര്‍ പണിതു കഴിഞ്ഞു. മേഘങ്ങളില്‍ തൊട്ടു നില്‍ക്കുന്ന ഗോപുരത്തിന്റെ ശില്പഭംഗിയില്‍ ജനങ്ങള്‍ മതിമറന്നു ആഘോഷം തുടങ്ങി. ഗോപുരത്തിന്റെ മുകളില്‍ കയറി മേഘങ്ങളില്‍ കൈതൊടുമ്പോള്‍ തങ്ങള്‍ ആകാശ വാതിക്കല്‍ എത്തിയന്നുള്ള അഹങ്കാരമാ യിരുന്നു അവര്‍ക്ക്. തങ്ങളെക്കൊണ്ട് ഒന്നും അസാദ്ധ്യമാവുകയില്ലന്ന് അവര്‍ക്ക് അറിയാമാ യിരുന്നു. ഇന്ന് ആകാശത്തോളം എത്തുന്ന ഗോപുരം പണിതു.. നാളെ അതിലും ഉയരത്തില്‍ മറ്റൊന്ന്... ജനങ്ങളുടെ ആര്‍പ്പുവിളിയും ആഘോഷവും യഹോവ കേട്ടു.

മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഭൂമിയിലേക്ക് ഇറങ്ങി വന്നു. മനുഷ്യര്‍ തങ്ങളുടെ പട്ടണതിന്റെയും ആകാശ ഗോപുരത്തിന്റെയും പണിയുടെ ഭംഗി അവര്‍ പരസ്പരം പങ്കുവെച്ചു. ചിലര്‍ നൃത്തത്തില്‍ മുഴുകി. ചിലരാകട്ടെ മുന്തിരിതോട്ടത്തില്‍ നിന്നു കൊണ്ടുവന്ന വീഞ്ഞിന്റെ ലഹരിയില്‍ മത്തുപിടിച്ചു നടന്നു. ദൈവത്തെക്കുറിച്ച് ആരും ചിന്തിച്ചില്ല. മനുഷ്യരുടെ ഭാഷ ഒന്നാകകൊണ്ട് അവര്‍ക്ക് ചിന്തിക്കുന്നതൊന്നും അസാദ്ധ്യമാവുകയില്ലന്ന് യഹോവയ്ക്ക് മനസിലായി. മനുഷ്യര്‍ തമ്മിൽ ഭാഷ തിരിച്ചറിയാ തിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് യഹോവ കല്പിച്ചു.

യഹോവയുടെ ദൂതന്മാര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. പട്ടണത്തില്‍ ആഘോഷ ത്തില്‍ മുഴുകി നില്‍ക്കുന്നവരുടെ ഇടയിലേക്ക് ദൂതന്മാര്‍ കടന്നു ചെന്നു. അവര്‍ മനുഷ്യരെ ഭൂതലത്തിലെങ്ങും ചിന്നിച്ചു. അവരുടെ ഭാഷ കലക്കികളഞ്ഞു. ഒരുത്തന്‍ പറയുന്നത് അവന്റെ അടുത്തു നില്‍ക്കുന്നവനുപോലും മനസിലായില്ല.പരസ്പരം പറയുന്നതൊന്നും അവര്‍ക്ക് മനസിലാകാത്തതു കൊണ്ട് പട്ടണം പണിയുടെ കണക്കുകള്‍ പിഴച്ചു .മനുഷ്യര്‍ പട്ടണം പണിയുന്നത് വിട്ടുകളഞ്ഞു. യഹോവ മനുഷ്യരെ ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളഞ്ഞു.സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി.

ആകാശത്തോളം എത്താന്‍ മനുഷ്യര്‍ പണിത ഗോപുരത്തിന് ബാബേല്‍ ഗോപുരം എന്ന് ചരിത്രത്തില്‍ പേരായി. ആകാശത്തോളം വളരാനും ദൈവത്തിന്റെ വാസസ്ഥലത്തേക്ക് ഗോപുരം പണിയാനും അതില്‍ അഹങ്കരിക്കുകയും ചെയ്ത മനുഷ്യന് അവന്‍ അര്‍ഹിക്കുന്ന ശിക്ഷതന്നെ യഹോവ നല്‍കി.

****************
:: മുകളിലെ ചിത്രങ്ങള്‍ ഇവിടെ നിന്ന് ::
Engraving The Confusion of Tongues by Gustave Doré (1865).:: http://en.wikipedia.org/wiki/File:Confusion_of_Tongues.png

The Tower of Babel by Pieter Brueghel the Elder (1563).::
:: ബാബേല്‍ ഗോപുരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെ കാണാം .. ::

Wednesday, November 25, 2009

15. ജലപ്രളയം : കഥ

മഴ !
കോരിച്ചൊഴിയുന്ന മഴ !
തുള്ളിക്ക് ഒരു കുടം വെള്ളമെന്നവണ്ണം മഴ പെയ്തിറങ്ങുകയാണ്. ഒരു തരി പ്രകാശം പോലും ഭൂമിയിലേ ക്ക് വീണില്ല. കാര്‍മേഘങ്ങള്‍ സൂര്യനേയും ചന്ദ്രനേയും മറച്ചു കളഞ്ഞിരുന്നു.

ദൈവം നോഹയേയും അവന്റെ കൂടെ പെട്ടകത്തില്‍ ഉള്ളവരേയും ഓര്‍ത്തപ്പോള്‍ ഭൂമിയില്‍ ഒരു കാറ്റ് അടിപ്പിച്ചു. പെട്ടന്ന് വെള്ളം നിലച്ചു. ഉറവകള്‍ നിന്നു. ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചു. ഏഴാം മാസം പതിനേഴാം തിയ്യതി ആണ് പെട്ടകം അരരാത്ത് പര്‍വ്വതത്തില്‍ ഉറച്ചത്. പത്താം മാസം ഒന്നാം തീയതിയാണ് പര്‍വ്വതശിഖരങ്ങള്‍ ഒക്കെ കാണാന്‍ തുടങ്ങിയത്. നാല്പ്തു ദിവ്സം കഴിഞ്ഞപ്പോള്‍ നോഹ തന്റെ പെട്ടകത്തിന്റെ കിളിവാതില്‍ തുറന്നു മലങ്കാക്കയെ പുറത്തേക്ക് വിട്ടു. വെള്ളം ശരിക്ക് പറ്റുന്നതുവരെ മലങ്കാക്ക പെട്ടകത്തിലേക്ക് വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു.

ഭൂമിയില്‍ വെള്ളം കുറഞ്ഞോ എന്ന് അറിയേണ്ടതിനു നോഹ ഒരു ദിവസം ഒരു പ്രാവിനേയും കിളിവാതിലിലൂടെ പുറത്തേക്ക് വിട്ടു. പ്രാവ് തിരിച്ചു വരുന്നുണ്ടോ എന്നറിയാന്‍ നോഹ കിളിവാതിക്കല്‍ തന്നെ കാത്തുനിന്നു. കിളിവാതിലിലൂടെ പുറത്തേക്ക് പോയ പ്രാവ് ഭൂമിയിലൊക്കയും പറന്നു നടന്നു. എവിടെയെങ്കിലും ഒന്ന് ഇരിക്കാന്‍ അല്പം സ്ഥലം ഉണ്ടോ എന്ന് അത് അന്വേഷിച്ചു. വെള്ളം കിടക്കു ന്നതുകൊണ്ട് കാല്‍ വെപ്പാന്‍ പോലും സ്ഥലം ഇല്ലാത്തതുകൊണ്ട് പ്രാവ് തിരിച്ച് പെട്ടകത്തിലേക്ക് തിരിച്ചു പറന്നു. കിളിവാതിക്കല്‍ നിന്ന നോഹ കൈനീട്ടി പ്രാവിനെ പിടിച്ച് പെട്ടകത്തിനുള്ളിലാക്കി.

വീണ്ടു ഏഴുദിവസം കഴിഞ്ഞപ്പോള്‍ നോഹ വീണ്ടും ആ പ്രാവിനെ പെട്ടകത്തില്‍ നിന്ന് പുറത്തു വിട്ടു. പ്രാവ് തിരിച്ചു വരുന്നതും കാത്ത് നോഹ കിളിവാതിക്കല്‍ തന്നെ നിന്നു. അന്നു വൈകുന്നേരം പ്രാവ് തിരിച്ചു വന്നു. കിളിവാതിക്കള്‍ നിന്ന നോഹ പ്രാവ് ദൂരത്ത് നിന്ന് വരുന്നത് കണ്ടു. ആ പ്രാവിന്റെ കൊക്കില്‍ എന്തോ ഉണ്ടല്ലോ ? പ്രാവ് അടുത്തുവന്നപ്പോള്‍ നോഹ വ്യക്തമായി കണ്ടു. പ്രാവിന്റെ വായില്‍ അതാ ഒരു പച്ച ഒലിവില.

ഭൂമിയില്‍ വെള്ളം ഒക്കെ കുറഞ്ഞ് സസ്യങ്ങള്‍ ഒക്കെ വളര്‍ന്നു തുടങ്ങി എന്ന് നോഹയ്ക്ക് മനസിലായി. ഏഴു ദിവസം കഴിഞ്ഞിട്ട് നോഹ ഒരിക്കല്‍ കൂടി ആ പ്രാവിനെ പുറത്തേക്ക് വിട്ടു. പ്രാവ് പിന്നീട് തിരിച്ചു വന്നതേ ഇല്ല. നോഹ പെട്ടകത്തീന്റെ മേല്‍ത്തട്ട നീക്കി നോക്കി. ഭൂമി ശരിക്ക് ഉണങ്ങിയിരിക്കുന്നത് നോഹ കണ്ടു. പെട്ടകത്തില്‍ നിന്ന് കുടുംബഠേയും മൃഗങ്ങളേയും ഇറക്കി കൊള്ളാന്‍ യഹോവ നോഹയോട് പറഞ്ഞു. നോഹ തന്റെ കുടുംബത്തെ പെട്ടകത്തില്‍ നിന്ന് ഇറക്കി. എല്ലാ മൃഗജാലങ്ങളും പെട്ടകത്തില്‍ നിന്ന് ഇറങ്ങി.

നോഹ ചുറ്റും നോക്കി. എങ്ങും ജീവനുണ്ടായിരുന്നു എന്നതിന്റെ തെളിവു പോലും അവശേ ഷിച്ചിട്ടില്ല.തന്റെ കൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവര്‍ മാത്രമാണ് ഭൂമിയില്‍ ഇനി ജീവ നോടെ അവശേഷിക്കുന്നതെന്ന് നോഹയ്ക്ക് മനസിലായി. തന്റെയും കൂടെയുള്ള വരുടേയും ജീവന്‍ നിലനിര്‍ത്തിയ ദൈവത്തിന് നന്ദി പറയാതി രിക്കുന്നത് എങ്ങനെ? നോഹ വേഗം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളില്‍ നിന്നും ശുദ്ധിയുള്ള പറവകളില്‍ നിന്നും ചിലത് എടുത്ത് നോഹ യഹോയ്ക്ക് ഹോമയാഗം അര്‍പ്പിച്ചു.

നോഹ അര്‍പ്പിച്ച ഹോമയാഗത്തിന്റെ സുഗന്ധം യഹോവയുടെ സന്നിധിയില്‍ എത്തി. സൌരഭ്യവാസന മണത്തപ്പോള്‍ യഹോവ ഹൃദയത്തില്‍ ഒരു തീരുമാനം എടുത്തു. മനുഷ്യന്റെ നിരൂപണങ്ങള്‍ ദോഷമുള്ള താണങ്കിലും താനിനി ഒരിക്കലും മനുഷ്യന്‍ നിമിത്തം ഭൂമിയെ ശപിക്കുകയോ നശിപ്പിക്കുകയോ ചെയുകയില്ല. യഹോവ നോഹയോടും പുത്രന്മാരോടും ഭൂമിയിലെ സകല മൃഗങ്ങ ളോടും ഒരു നിയമം ചെയ്തു. താനിനി ഒരിക്കലും ജലപ്രളയം ഉണ്ടാക്കി ഭൂമിയെ നശിപ്പിക്കുകയില്ല. ഭൂമിയെ നശിപ്പിക്കാന്‍ ജലപ്രളയം ഉണ്ടാക്കുകയില്ല. യഹോവ താന്‍ ചെയ്ത നിയമത്തിന്റെ അടയാള മായി തന്റെ വില്ല് മേഘത്തില്‍ വച്ചിട്ട് പറഞ്ഞു.

“ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും ഞാന്‍ മേഘത്തില്‍ വച്ചിരിക്കുന്ന ഈ വില്ല്. ബൂമിയുടെ മീതേ മേഘം വരുമ്പോള്‍ ഞാന്‍ വില്ല് കാണുകയും എന്റെ നിയമം ഓര്‍ക്കുകയും ചെയ്യും..”

നോഹ കൃഷി ചെയ്യാന്‍ തുടങ്ങി. ജലപ്രളയം കഴിഞ്ഞതിനുശേഷം നോഹ 350 വര്‍ഷം കൂടി ജീവിച്ചു. 950 വയസായപ്പോള്‍ നോഹ മരിച്ചു.

Friday, November 13, 2009

14. നോഹയുടെ പെട്ടകം : കഥ


ഭൂമിയില്‍ മനുഷ്യരുടെ എണ്ണം വര്‍ദ്ധിച്ചു. മനുഷരുടെ ഉള്ളിലെ ദുഷ്‌ടത വലുതാണന്ന് ദൈവത്തിന് മനസിലായി. മനുഷ്യര്‍ ചിന്തിക്കുന്നതും സംസാരിക്കുന്നതും ഒക്കെ ദോഷമുള്ളതാണന്ന്

ദൈവം അറിഞ്ഞു. മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ദൈവം അനിതപിക്കുകയും ദു:ഖിക്കുകയും ചെയ്തു. മനുഷ്യര്‍ ഇങ്ങനെയാവുമെന്ന് ദൈവം വിചാരിച്ചിരുന്നില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ച തുപോലും തന്റെ രൂപത്തിലും സാദൃശ്യത്തിലും ആയിരുന്നല്ലോ ? ആ മനുഷ്യനാണ് ഇപ്പോള്‍ ദോഷങ്ങള്‍ മാത്രം ചിന്തിക്കുന്നത്. മനുഷ്യനെ ഓര്‍ത്ത് ദുഃഖം സഹിക്കാനാവാതെ വന്നപ്പോള്‍ ദൈവം വേദനയോടെ ഒരു തീരുമാനം എടുത്തു.

മനുഷ്യനെ ഭൂമിയില്‍ നിന്ന് നശിപ്പിച്ചു കളയുക!!!

മനുഷ്യനെ മാത്രമല്ല; മൃഗങ്ങളെയും ഇഴജാതികളെയും പറവകളേയും ഒക്കെ നശിപ്പിക്കാന്‍ ദൈവം ഉറപ്പിച്ചു. ഭൂമിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു. ദൈവം ഭൂമിയെ നോക്കിയപ്പോള്‍ ഭൂമി വഷളായി എന്ന് ദൈവം കണ്ടു. വഷളായി നടക്കുന്ന ജനങ്ങളുടെ ഇടയില്‍ ദൈവം നിഷ്‌കളങ്കനായ ഒരു മനുഷ്യനെ കണ്ടു.

നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്‌കളങ്കനും ആയിരുന്നു മാത്രമല്ല ദൈവത്തോടുകൂടി നടന്നവനും ആയിരുന്നു.

ഭൂമിയെ നശിപ്പിക്കാന്‍ ഉറപ്പിച്ച ദൈവത്തിന്റെ കൃപ നോഹയ്ക്ക് ലഭിച്ചു. മനുഷ്യരെകൊണ്ടുള്ള അതിക്രമം

ഭൂമിയില്‍ നിറഞ്ഞിരിക്കുന്നതുകൊണ്ട് താന്‍ ഭൂമിയെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് ദൈവം നോഹയോട് പറഞ്ഞു.ഗോഫർ മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കാന്‍ നോഹയോട് ദൈവം കല്പിച്ചു. പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി അകത്തും പുറത്തും കീല്‍ തേക്കേണം എന്നും ദൈവം പറഞ്ഞും. പെട്ടകം ഉണ്ടാക്കാനുള്ള അളവും ദൈവം നോഹയോട് പറഞ്ഞുകൊടുത്തു.

“പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേ ണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.”

താന്‍ ഭൂമിയില്‍ ജലപ്രളയം നടത്തിയാണ് ഭൂമിയെ നശിപ്പിക്കാ‍ന്‍ പോകുന്നതെന്നും ദൈവം നോഹ യോട് പറഞ്ഞു. പ്രളയം ഉണ്ടാകുമ്പോള്‍ നശിക്കാതിരിക്കാന്‍ നോഹയും കുടുംബവും പെട്ടകത്തില്‍ കടക്കണം. സകല ജീവികളില്‍ നിന്നും ഒരാണിനേയും പെണ്ണിനേയും പെട്ടകത്തില്‍ കയറ്റണം എന്നും ദൈവം നോഹയോട് പറഞ്ഞു. ദൈവം പറഞ്ഞതെല്ലാം നോഹ ചെയ്തു.

നോഹയുടെ അറുന്നൂറം വയസില്‍ ആയിരുന്നു പ്രളയം ഉണ്ടായത്. നോഹയും കുടുംബവും പെട്ടകത്തില്‍ കയറി. ജീവനുള്ളതില്‍ നിന്ന് രണ്ടണ്ണം വീതം നോഹയോടുകൂടി പെട്ടകത്തില്‍ കയറി. ദൈവം പെട്ടകത്തിന്റെ വാതില്‍ അടച്ചു. നാല്‍പതു ദിവസമാണ് ഭൂമിയില്‍ നിര്‍ത്താതെ മഴ പെയ്തത്. ഭൂമിയില്‍ വെള്ളം പൊങ്ങിയപ്പോള്‍ പെട്ടകം ഒഴുകിത്തുടങ്ങി. പര്‍വ്വതങ്ങളെപ്പോലും മുങ്ങുന്ന പ്രളായമായിരുന്നു അത്.


ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയില്‍ നിന്ന് നശിച്ചു പോയി. നോഹയുടെകൂടെ പെട്ടക ത്തിലുള്ളവര്‍ മാത്രമാണ് ജീവനോടെ ശേഷിച്ചത്. പ്രളയജലം നൂറ്റമ്പത് ദിവസമാണ് വെള്ളം
ഭൂമിയില്‍ പൊങ്ങിക്കൊണ്ടിരുന്നത് .

.

Sunday, April 5, 2009

കഴുതപ്പുറത്തെയാത്ര - ഓശാന : ലേഖനം

രക്ഷനായ യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷയുടെ അവസാനം തന്റെ പീഡാനുഭവ ത്തിനുവേണ്ടി യരുശലേമിലേക്ക് ഒരു ജൈത്രയാത്ര നടത്തുകയാണ്. മൂന്നരവര്‍ഷം നീണ്ടുനിന്ന തന്റെ പരസ്യ ശുശ്രൂഷാകാലത്ത് ഒരിക്കല്‍പ്പോലും അവിടെനിന്ന്ജനങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുത്തിരു ന്നില്ല. രോഗസൌഖ്യം നേടിയവരെപ്പോലും തന്നെ ആരാണ് സൌഖ്യമാക്കിയതന്ന് പറയുന്നതില്‍ നിന്ന് യേശുവിലക്കിയിരുന്നു. തന്നെ പിടിച്ച് ജനങ്ങള്‍ രാജാവാക്കും എന്ന തോന്നല്‍ ഉണ്ടായപ്പോള്‍ ജനങ്ങളില്‍ നിന്ന് മാറിപ്പോയ ആളാണ് യേശു. പിന്നെ എന്തുകൊണ്ട് യേശു യരുശലേമിലേക്ക് ആഘോഷപൂര്‍വ്വം ജനങ്ങളുടെ ഹോശാനാ ആര്‍പ്പുകളുടെ അകമ്പടിയോടെ കഴുത്തപ്പുറത്ത് കയറി വന്നു.

കഴുത സമാധാനത്തിന്റെ പ്രതീകം :
രാജാക്കന്മാര്‍ യുദ്ധസമയങ്ങളില്‍ കുതിരപ്പുറത്തും സമാധാനസമയങ്ങളില്‍ കഴുതപ്പുറത്തും സഞ്ചരിക്കുന്ന ഒരു രീതി അന്ന് ഉണ്ടായിരുന്നു. യേശു സമാധാനത്തിന്റെ രാജാവ് ആയിരുന്നു. അവന്‍ നിരപ്പിന്റെ(ക്ഷമയുടെ) വക്താവായിരുന്നു. സമാധാനത്തിലേക്കുള്ള വഴി ക്ഷമയാണല്ലോ? എല്ലാം ക്ഷമിക്കുന്ന സ്നേഹമായിരുന്നു യേശുവിന്റെ മുഖമുദ്ര. യെശയ്യാവു 9:6 ല്‍യേശുവിനെ സമാധാന പ്രഭു എന്ന് പറയുന്നുണ്ട്. വിപ്ലവങ്ങളില്‍ക്കൂടി തങ്ങളെ വീണ്ടെടുക്കാന്‍ വരുന്ന ഒരാളെയാണ് യഹൂദന്മാര്‍പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യേശുവിന്റെ മാര്‍ഗ്ഗം സമാധാനത്തിന്റെ ആയിരുന്നു. അതുകൊണ്ട് അവന്‍ യരുശലേമ്മിലെക്കുള്ളയാത്രയ്ക്കായി കഴുതയെ തിരഞ്ഞെടൂത്തു.

കഴുത വിനയത്തിന്റെ പ്രതീകം :
കുതിര ശക്തിയുടേയും കഴുത വിനയത്തിന്റേയും പ്രതീകമാണ്. യരുശലേമിലേക്കുള്ള തന്റെ അവസാന യാത്ര ഒരു ശക്തിപ്രകടനമാകാതെ വിനയപൂര്‍വ്വമായ ഒരു രംഗപ്രവേശമായിരുന്നു യേശു ആഗ്രഹിച്ചത്. രാജാധിരാജാവായ, എല്ലാ ശക്തികളുടേയും ശക്തിയായ അവന്‍ കഴുതപ്പുറത്തുകയറി വന്നതോടെ തന്റെ വിനയവും താഴ്മയും ആണ് പ്രകടിപ്പിച്ചത്. ഈ വിനയും താഴ്ചയും പിന്നീടും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. പെസഹപ്പെരുന്നാളില്‍ തന്റെ ശിഷ്യന്മാരുടെ കാല്‍ കഴുകി തുടച്ചത്
രാജാധിരാജാവിന്റെ വിനയവും താഴ്ചയും ആണ് കാണിക്കുന്നത്. ഇഹലോകപരമായ ഒരു ശക്തിപ്രകടനമായിരുന്നില്ല യേശു ആഗ്രഹിച്ചിരുന്നത്.


പ്രവചനങ്ങള്‍ക്ക് നിവര്‍ത്തിയുണ്ടാകുവാന്‍ :
സെഖര്‍‌യ്യാവു പ്രവാചകന്റെ പുസ്തകം 9 ആം അദ്ധ്യായം 9 ആം വാക്യത്തില്‍ ഇപ്രകാരം പറയുന്നു. “ഇതാ, നിന്റെ രാജാവുനിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായചെറുകഴുതപ്പുറത്തും കയറി വരുന്നു.”. വി.മത്തായിയുടെ സുവിശേഷം 21 ആം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍പഴയനിയമ പ്രവചനം നിവര്‍ത്തിയായതായി നമുക്ക് മനസിലാക്കാം. അതായത് പ്രവചനങ്ങള്‍ക്ക് നിവര്‍ത്തി യുണ്ടാകുന്നതിനുവേണ്ടി യേശു തന്റെ യരുശ്ലേം യാത്രയ്ക്കായി കഴുതക്കുട്ടിയെ തിരഞ്ഞെടുത്തു.

Friday, March 6, 2009

ഉല്പത്തി 3 : 9-10 : നോമ്പ് ചിന്ത : ലേഖനം


ഉല്പത്തി 3 : 9-10 : ദൈവവിളിയില്‍ നിന്ന് ഒളിക്കുന്നവര്‍ :



ഉല്പത്തി പുസ്തകം 3 ആം അദ്ധ്യായം 9, 10 വാക്യങ്ങളില്‍ ദൈവത്തിന്റെ ചോദ്യവും അതിനു മനുഷ്യന്‍ കൊടുക്കുന്ന ഉത്തരവും നമ്മള്‍ വായിക്കുന്നു.“യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.തോട്ടത്തില്‍ നിന്റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാക കൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു “. ദൈവത്തിന്റെ വിളികേട്ടിട്ടും ഒളിച്ചിരി ക്കേണ്ടിവന്ന മനുഷ്യനേയും ഭാര്യയേയും ആണ് നമ്മള്‍ ഇവിടെ കാണുന്നത്. എന്തിനു വേണ്ടിയാണ് മനുഷ്യന്‍ ഒളിച്ചത് ? നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നാണ് മനുഷ്യന്‍ പറഞ്ഞത് . ഈ ഉത്തരത്തില്‍ നിന്നു തന്നെ മനുഷ്യന്‍ അനുസരണക്കേട് കാണിച്ചു എന്ന് മനസിലാക്കിയ ദൈവം മനുഷ്യനോട് ചോദിക്കുന്നു; “ നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു ? തിന്നരുതെന്നു ഞാന്‍ നിന്നോഉ കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു “ (ഉല്പത്തി 3 :11)



ഏദന്‍‌തോട്ടത്തില്‍ വേല ചെയ്യാനും തോട്ടത്തിന്റെ കാവലും മനുഷ്യന് എല്പിച്ചു കൊടുക്കുന്ന ദൈവം അവന് ഒരു നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശം അല്ലയഹോവയായ ദൈവം മനുഷ്യ നോട് കല്പിച്ചു എന്നാണ് വേദപുസ്തകത്തില്‍ നിന്ന് നമ്മള്‍ വായിക്കുന്നത്. “തോട്ടത്തിന്റെ സകല വൃക്ഷങ്ങളുടേയും ഫലം നിനക്ക് ഇഷ്ടം പോലെ തിന്നാം, എന്നാല്‍ നന്മതിന്മകളെ ക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും.” (ഉല്പത്തി 2:16-17). ഏദന്‍ തോട്ടത്തില്‍ മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന്
കണ്ട ദൈവം അവന് തക്കതായ ഒരു തുണയെ അവന്റെ വാരിയെല്ലില്‍ നിന്നുതന്നെ ഉണ്ടാക്കി. മനുഷ്യനും സ്ത്രിയും ഏദന്‍‌തോട്ടത്തില്‍ കഴിഞ്ഞു . നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലംതിന്നരുതന്ന് സ്ത്രിയോടും ദൈവം പറഞ്ഞിരിക്കണം. എങ്ങനെയാണങ്കിലും അറിവിന്റെ വൃക്ഷത്തിലെ ഫലം തിന്നരുതന്ന് സ്ത്രിക്ക് അറിയാമാ യിരുന്നു. അതുകൊണ്ടാണ് പാമ്പ് ചോദിക്കുമ്പോള്‍ സ്ത്രി പറയുന്നത് , “എന്നാല്‍ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിന് തോട്ടത്തിന്റെ നടുവിലുള്ളവൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു “ (ഉല്പത്തി 3:3).




എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പന ലംഘിക്കാന്‍ തയ്യാറാ കുന്നു. നടുവിലെ വൃക്ഷത്തിന്റെ ഫലം സ്ത്രിയെകൊണ്ട് പറിച്ച് തിന്നിക്കാന്‍ പാമ്പ് വളരെ യേറെ പ്രലോഭനങ്ങളാണ് സ്ത്രിക്ക് നേരെ നീട്ടുന്നത് . ആ വൃക്ഷത്തിന്റെ ഫലം തിന്നാല്‍ നിങ്ങള്‍ മരിക്കും എന്ന് ദൈവം പറയുന്നത് ചുമ്മാതാണ് അത് തിന്നാലൊന്നും നിങ്ങള്‍ മരിക്കയില്ല എന്ന് പാമ്പ് പറഞ്ഞിട്ടും സ്ത്രി ഫലം പറിക്കുന്നില്ല. പാമ്പ് വീണ്ടും പ്രലോഭി പ്പിക്കുന്നു , ഫലം തിന്നുന്ന നാളില്‍ നിങ്ങളുടെ കണ്ണ് തുറന്ന് നന്മതിന്മകളെക്കുറിച്ച് അറിയുന്നവരാകും എന്ന് പറഞ്ഞിട്ടും സ്ത്രി ആ ഫലം പറിക്കാന്‍ കൂട്ടാക്കുന്നില്ല. അവസാന മായി പാമ്പ് അടുത്ത പ്രലോഭനം നടത്തുന്നു. ആ ഫലം തിന്നാല്‍ നിങ്ങള്‍ ദൈവത്തെ പ്പോലെ ആകും. ഈ പ്രലോഭനത്തില്‍ സ്ത്രി ദൈവത്തിന്റെ കല്പനയെക്കുറിച്ച് മറന്നു. ഫലം തിന്നാല്‍ ദൈവത്തെപ്പോലെയാകുമെങ്കില്‍ പിന്നെ എന്തുകൊണ്ട് തങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്നവൃക്ഷത്തിന്റെ ഫലം തിന്നുകൂടാ. സൃഷ്ടാവിനെക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്ന സൃഷ്ടിയെ ആണ് നമുക്കിവിടെ കാണാന്‍ കഴിയുന്നത് .ഫലം തിന്ന് ദൈവത്തെപ്പോലെ യാകാന്‍ അവള്‍ ഫലം പറിച്ചു തിന്നു. അവള്‍ തിന്നു എന്നു മാത്രമല്ല അത് തന്റെ
ഭര്‍ത്താവിനും കൂടി നല്‍കി. സ്വയം തെറ്റ് ചെയ്തു എന്നുമാത്രമല്ല അതിലേക്ക് തന്റെ തുണയെക്കൂടി കൊണ്ടുവരുകയും ചെയ്തു.




രണ്ടു പേരും ഫലം തിന്നയുടനെതന്നെ ഇരുവരുടേയും കണ്ണുതുറന്നു. തങ്ങള്‍ നഗ്നരാണന്ന് തിരിച്ചറിഞ്ഞ അവര്‍ അത്തിയില കൊണ്ട് അരയാട ഉണ്ടാക്കുകയും ചെയ്തു. ഫലം തിന്നുന്ന നാള്‍ വരെയും അവര്‍ നഗ്നര്‍ തന്നെ ആയിരുന്നു. 2 ആം അദ്ധ്യായം അവസാന വാക്യ ത്തില്‍ ഇപ്രകാരംനമ്മള്‍ വായിക്കുന്നു. “മനുഷ്യനും ഭാര്‍‌യ്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്ക് നാണം തോന്നിയില്ലതാനും.” (2:25). ഫലം തിന്നപ്പോള്‍ തങ്ങളുടെനഗ്നത തിരിച്ചറി ഞ്ഞ് നഗ്നതമറയ്ക്കാന്‍ അവര്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഏദന്‍‌തോട്ടത്തില്‍ ദൈവത്തിന്റെ ശബ്‌ദ്ദം കേട്ടപ്പോള്‍ ഭയപ്പെട്ട് അവര്‍ ഒളിച്ചു.ഫലം തിന്നുന്നതുവരേയും തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെടാതിരുന്നത് എന്തുകൊണ്ടാണ് ? ദൈവത്തിന്റെ വാക്ക് കേട്ട് അവനു വിധേയപ്പെട്ട് ജീവിക്കുന്ന ഒരാള്‍ക്കും തങ്ങളുടെ കുറവുകള്‍ അനുഭവപ്പെടുന്നില്ല. ഫലം തിന്നുന്നതുവരേയും ദൈവത്തിന് വിധേയപ്പെട്ട് കഴിഞ്ഞതു കൊണ്ടാണ് മനുഷ്യനും സ്ത്രിക്കും നഗ്നത എന്ന തങ്ങളുടെ കുറവ് അനുഭവപ്പെടാതിരുന്നത്. ദൈവത്തില്‍ നിന്ന് എപ്പോള്‍ അകലാന്‍ തുടങ്ങിയോ , ദൈവ വിധേയത്വത്തില്‍ നിന്ന് പുറത്തുചാടാന്‍ ശ്രമിക്കുന്നുവോ ആ സമയം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവ പ്പെടാന്‍തുടങ്ങുന്നു എന്നാണ് നമുക്കിവിടെ മനസിലാക്കാന്‍ കഴിയുന്നത്. ദൈവ കല്പന ലംഘിച്ച് തോട്ടത്തിന്റെ നടുവിലെ വൃക്ഷത്തിന്റെ ഫലം തിന്നയുടനെതന്നെ തങ്ങളുടെ കുറവ് അവര്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങുകയും ആ കുറവ് സ്വയം പരിഹരിക്കാന്‍ ശ്രമിച്ച് ദൈവത്തില്‍ നിന്ന് ഒളിച്ചിരിക്കേണ്ടിവരികയും ചെയ്തു. ദൈവത്തോടൊപ്പം അഥവാ ദൈവത്തോടുകൂടി ജീവിക്കുമ്പോള്‍ നമുക്ക് നമ്മുടെ യാതൊരു കുറവുകളും അനുഭവപ്പെടു ന്നില്ല.



ഒളിച്ചിരിക്കുന്ന മനുഷ്യനോട് ദൈവം ചോദിക്കുന്നു; “നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോട് കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു”(3:12). ഈ ചോദ്യത്തിനു മനുഷ്യന്‍ ഉത്തരം നല്‍കുന്നത് വളരെ ശ്രദ്ധിച്ചാണ് . അതിനു മനുഷ്യന്‍ : എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രി വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു (3:13). താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല നീ എനിക്കു കൂട്ടായി തന്ന സ്ത്രി ഫലം കൊണ്ടുതന്നപ്പോള്‍ ഞാനങ്ങ് തിന്നു എന്നുള്ള കുറ്റം മാത്രമേ ചെയ്തിട്ടുള്ളു എന്ന് ആദാം പറഞ്ഞിരിക്കണം. ആദാം പറയാതെ പറഞ്ഞ ഒരു കാര്യം കൂടി ഉണ്ട്. എന്നോടു കൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രിയാണ് എനിക്ക് ഫലം തന്നത് അത് ഞാനങ്ങ് തിന്നന്നേയുള്ളു. ആ സ്ത്രി എനിക്ക് ഫലം കൊണ്ടുതന്നത് നീ അവളെ സൃഷ്ടിച്ചതുകൊ ണ്ടാണല്ലോ ? അതുകൊണ്ട് ഞാന്‍ ചെയ്ത പാപത്തിന്റെ , അനുസരണക്കേടിന്റെ കുറച്ച് അംശം നിനക്കുകൂടി അവകാശപ്പെട്ടതാണ് എന്നാണ് ആദാം പറയാതെ പറയുന്നത്. നമ്മുടെ അവസ്ഥയും ഇതു തന്നെയാണ്. പാപങ്ങള്‍ ചെയ്തിട്ട് അത് മറ്റുള്ളവരുടെ മേല്‍ ആരോപിച്ച് രക്ഷപെടാന്‍ ശ്രമിക്കുക. ആദാമും ഈ തന്ത്രം തന്നെയാണ് ഉപയോഗിക്കു ന്നത്. സ്ത്രിയാണ് ഫലം കൊണ്ടുത്തന്നത്, അവളെ സൃഷ്ടിച്ചതോ ദൈവം തന്നെ.!!. അതുവ രേയും കാണാത്ത ഒരു ഫലം , അതുവരേയും കഴിക്കാത്ത ഫലം അത് സ്ത്രി കൊണ്ടുവന്നു കൊടുത്തപ്പോള്‍ ആ ഫലം എവിടെ നിന്ന് ആണ് കിട്ടിയത് എന്ന് ചോദിക്കാനുള്ള
അവകാശം ഉണ്ടന്നിരിക്കേ ആ അവകാശം ഉപയോഗിക്കാതെഫലം തിന്നതിനു ശേഷം സ്ത്രിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. പാപത്തില്‍ വീഴാതിരിക്കാന്‍ കഴിയുമായിരുന്നുവെ ങ്കിലും അതിനു ശ്രമിക്കാതെ പാപം ചെയ്തതിനുശേഷം പാപഭാരം മറ്റുള്ളവരില്‍ ഏല്പിച്ചു കൊടുക്കുന്ന നമ്മളെപ്പോലെതന്നെയല്ലേ മനുഷ്യനും ഇവിടെ പെരുമാറിയിരിക്കുന്നത്.




മനുഷ്യന്‍ തന്റെ പാപഭാരത്തിന്റെ ഏറിയ പങ്കും സ്ത്രിക്ക് ചാര്‍ത്തിക്കൊടുത്തു. യഹോവയായ ദൈവം സ്ത്രിയോടു : നീ ഇതു ചെയ്തതു എന്തു എന്നു ചോദിച്ചതിനു : പാമ്പു എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രി പറഞ്ഞു (3:13). സ്ത്രി തന്റെ പാപഭാരം പാമ്പിന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. പാമ്പു എന്നെ വഞ്ചിച്ചു , പാമ്പിന്റെ പ്രലോഭനത്തില്‍ വീണ് ദൈവത്തെ പ്പോലെ ആകാന്‍ ശ്രമിച്ചതാണ് സ്ത്രി. ദൈവത്തെപ്പോലെ ആയില്ലന്ന് മാത്രമല്ല ദൈവത്തില്‍ നിന്ന് ഒളിച്ചോടാനും തന്റെ കുറവുകളില്‍ നാണിച്ച് ഭയപ്പെട്ട് ഒളിച്ചിരിക്കാ നുമാണ് അവള്‍ക്ക് സംഗതിയായത്.



ലോകത്തിന്റെ മോഹങ്ങളാല്‍ നമ്മളെ പ്രലോഭിപ്പിച്ച് ദൈവത്തില്‍ നിന്ന് അകറ്റി പാപ ത്തിലേക്ക് തള്ളിയിടാന്‍ സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കും.സാത്താന്റെ പ്രലോഭനങ്ങളില്‍ അകപ്പെട്ടാല്‍ ആ നിമിഷം മുതല്‍ നമ്മുടെ കുറവുകള്‍ നമുക്ക് അനുഭവപ്പെടാന്‍ തുടങ്ങും. പാപം ചെയ്തിട്ട് അത് മറ്റുള്ളവരുടെ പ്രലോഭനങ്ങളാല്‍ സംഭവിച്ചിതാണ് എന്ന് പറയുന്ന തില്‍ കാര്യമില്ല. ലോകജീവിതത്തിന്റെ അവസാനം വരേയും കുറവുകള്‍ അറിയിക്കാത്ത ദൈവത്തിന്റെ കൂടെ നടക്കാന്‍ നമുക്ക് സാധിക്കണം. അല്ലങ്കില്‍ ദൈവത്തിന്റെ വിളി ഉണ്ടാകുമ്പോള്‍ “ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “എന്ന് പറയാന്‍ ഇടയാകും.“ഞാന്‍ ഭയപ്പെട്ടു ഒളിച്ചു “എന്ന് പറയാന്‍ ഒരിക്കലും ഇടയാകരുത്. മറിച്ച് ദൈവത്തി ന്റെ വിളിഉണ്ടാകുമ്പോള്‍ , ദൈവശബ്ദ്ദം കേള്‍ക്കുമ്പോള്‍ , ദൈവം പേര് ചൊല്ലി വിളിക്കു മ്പോള്‍“യഹോവേ, അരുളിചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു “ (1 ശമുവേല്‍ 3:9, 10) എന്ന് ശമുവേല്‍ ബാലനെപ്പോലെ പറയാന്‍ സാധിക്കണം. ശമുവേല്‍ ബാലനെപ്പോലെ ആകാന്‍ ഈ നോമ്പ് ദിനങ്ങള്‍ നമ്മളെ പ്രാപ്തരാക്കട്ടെ എന്ന് ദൈവത്തോടെ നമുക്ക് പ്രാര്‍ത്ഥിക്കാം.

Sunday, January 18, 2009

13 ആദ്യ കൊലപാതകം : കഥ


ആദാമിന്റേയും ഹവ്വയുടേയും രണ്ടുമക്കളായിരുന്നു കായീനും ഹാബേലും. മൂത്തവനായ കായീന്‍ കൃഷിക്കാരനും ഹാബേല്‍ ആട്ടിടയനും ആയിരുന്നു. ആദാമിന്റേയും ഹവ്വയുടെയും കൂടെ കഴിഞ്ഞിരുന്ന അവര്‍ ദൈവത്തിനു ഒരു വഴിപാടുകഴിക്കാന്‍ തീരുമാനിച്ചു. കൃഷിക്കാരനായ കായീന്‍ തന്റെ നിലത്തെ അനുഭവത്തില്‍നിന്നും വഴിപാടു കൊണ്ടുവന്നപ്പോള്‍ ഹാബേല്‍ തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളില്‍ നിന്ന് , അവയുടെ മേദസ്സില്‍ നിന്നാണ് വഴിപാട് കൊണ്ടുവന്നത്. അവര്‍ രണ്ടുപേരുംദൈവത്തിന്റെ മുന്നില്‍ തങ്ങളുടെ വഴിപാട് സമര്‍പ്പിച്ച് കാത്തുനിന്നു. ദൈവം ഹാബേലിന്റെ വഴിപാടില്‍ പ്രസാദിക്കുകയും കായീന്റെ വഴിപാടില്‍ പ്രസാദിക്കാതിരിക്കുകയും ചെയ്തു. ദൈവം തന്റെ സഹേദരന്റെ വഴിപാടില്‍ മാത്രം പ്രസാദിച്ചതില്‍ കായീന് ഹാബേലിനോട് കോപം ഉണ്ടായി. കായീന്റെ മുഖം വാടി, തന്റെ സഹേദരനോടുള്ള കോപം മുഴുവനായി അവന്റെ മുഖത്ത് നിന്ന്ദൈവം മനസിലാക്കി.

ദൈവം കായീന്റെ അടുക്കല്‍ ചെന്നിട്ടു അവനോട് ചോദിച്ചു. “നീ എന്തിനാണ് കോപിക്കുന്നത് ? നീ നന്മചെയ്താല്‍ നിന്റെ വഴിപാടിലും എനിക്കും പ്രസാദമാകും. നീ നന്മചെയ്യാത്തതുകൊണ്ട് പാപം ,അതിന്റെ ആഗ്രഹപൂര്‍ത്തീകരണത്തീനായി നിന്റെ അടുക്കല്‍ വരുന്നു. നീ പാപത്തെ കീഴടക്കണം. “ ദൈവത്തിന്റെ ഈ കല്പന കായീന് ഇഷ്ടമായില്ല. തന്റെ മാതാപിതാക്കളുടെ അടുത്ത് എത്തി അവരെ കീഴടക്കി കളഞ്ഞ പാപത്തെ താന്‍ കീഴടക്കണം എന്ന് ദൈവം പറഞ്ഞത് കായീന് ഇഷ്ടമായില്ല. പാപം തന്റെ മാതാവില്‍ പ്രവര്‍ത്തിച്ചതുകൊണ്ടാണ് തങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ പറുദീസയായ ഏദന്‍‌തോട്ടം നഷ്ടപ്പെട്ടതെന്ന് അവനപ്പോള്‍ ഓര്‍ത്തതുമില്ല. ദൈവം തന്റെ വഴിപാടില്‍ ഇഷ്ടപ്പെടാതെ അനുജന്റെ വഴിപാട് സ്വീകരിച്ചതില്‍ അസൂയപൂണ്ട കായീന്‍ അനുജനെ കൊലപ്പെടുത്താന്‍ തന്നെ തീരുമാനിച്ച് അതിന് അവസരം നോക്കിയിരുന്നു.

ഒരു ദിവസം വയലിലേക്ക് പോകാന്‍ കായീന്‍ ഹാബേലിനെ സ്നേഹത്തോടെ വിളിച്ചു. തന്റെ ജ്യേഷ്ഠന്റെ കൃഷിഭൂമിയിലേക്കുള്ളക്ഷണം ഹാബേല്‍ സ്വീകരിച്ചു. അവര്‍ വയലില്‍ ചെന്നു. ദൈവം തന്റെ വഴിപാട് സ്വീകരിക്കാത്തതിന്റെ കാരണം ഹാബേലാണന്ന് കായീന്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാതെ ഒരിക്കലും ദൈവം കായീന്റെ വഴിപാടില്‍ പ്രസാദിക്കുകയില്ലന്ന് ഹാബേല്‍ പറഞ്ഞു. പാപത്തില്‍ നിന്ന് മാറാനുള്ള ഹാബേലിന്റെ ഉപദേശം കായീന് ഇഷ്ടമായില്ല. അനുജന്റെ ഉപദേശം ഇഷ്ടപ്പെടാതെ കായീന്‍ അവനെ വയലില്‍ വച്ചു തന്നെ കൊന്നു. താന്‍ ചെയ്ത കൊലപാതകം ആരും കണ്ടിട്ടില്ലന്ന് ഉറപ്പ് വരുത്തികായീന്‍ ഹാബേലിന്റെ ശരീരം വയലില്‍ മറവു ചെയ്തു. താന്‍ തന്റെ അനുജനെ കൊല്ലുന്നത് ആരും കണ്ടിട്ടില്ലന്ന് കായീനുറപ്പാക്കി.

ദൈവം കായീന്റെ അടുക്കല്‍ ചെന്നു...“നിന്റെ അനുജനായ ഹാബേല്‍ എവിടെ ?” ദൈവം ചോദിച്ചു.

“അവന്‍ എവിടാണന്ന് ഞാന്‍ അറിയുന്നില്ല.. ഞാന്‍ എന്റെ അനുജന്റെ കാവല്‍ക്കാരനാണോ ?” കായീന്‍ ദേഷ്യത്തോട് ദൈവത്തോട് ചോദിച്ചു.

“നിന്റെ അനുജന്റെ രക്തം ഭൂമിയില്‍ നിന്ന് എന്നോട് നിലവിളിക്കുന്നു.. നീ അവനോട് എന്താണ് ചെയ്തത് ? “ ദൈവത്തിന്റെ ചോദ്യത്തിന് മറുപിടി പറയാനാവാതെ കായീന്‍ നിന്നു. താന്‍ ഹാബേലിനെ കൊന്നത് ദൈവം അറിഞ്ഞു കഴിഞ്ഞു എന്ന് കായീന് മനസിലായി. താന്‍ ആരും കാണാതെ മറവ് ചെയ്ത ഹാമേലിന്റെ രക്തം ഭൂമിയില്‍ നിന്ന് ദൈവത്തോട് നിലവിളിക്കുന്നുവത്രെ!! കായീന്റെ ചെവികളില്‍ അനുജന്റെ നിലവിളി മുഴങ്ങി. അവന്റെ തലയില്‍ നിന്ന് രക്തം തെറിച്ച് നിലത്തിന്റെ നിറം ചുവപ്പായത് അവന്‍ ഓര്‍ത്തു. പാപം തന്നിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന ദൈവത്തിന്റെ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുന്നു. തന്റെ മാതാവിനെ കീഴടക്കിയ പാപം തന്നേയും കീഴടക്കി കളഞ്ഞിരിക്കുന്നു. ദൈവത്തിന്റെ മുന്നില്‍ തലകുനിച്ച് കായീന്‍ നിന്നു.

“നിന്റെ അനുജന്റെ രക്തം നിന്റെ കൈയ്യില്‍ നിന്ന് ഏറ്റുകൊള്‍വാന്‍ വായ്തുറന്ന ദേശം നീ വിട്ട് ശാപഗ്രസ്തായി പോകണം. നീ കൃഷിചെയ്യുമ്പോള്‍ ഇനിമുതല്‍ നിലം നിന്റെ അധ്വാനത്തിന് അനുസരിച്ച് ഫലം തരികയില്ല. നീ ഭൂമിയില്‍ ഉഴലുന്നവന്‍ ആകും ...” ദൈവം കായീനോട് പറഞ്ഞു. ദൈവത്തിന്റെ വാക്കുകളിലെ അര്‍ത്ഥം കായീന് മനസിലായി. താന്‍ തന്റെ ദേശം വിട്ടു പോകണമെന്ന് .. താന്‍ തന്റെ അനുജനെ കൊന്നത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ അവര്‍ തന്നെ ഭൂമിയില്‍ നിന്നു തന്നെ നീക്കി കളയും.

കായീന്‍ ദൈവത്തോട് പറഞ്ഞു.“എന്റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിലും വലുതാകുന്നു. ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു.; ഞാന്‍ തിരുസന്നിധി വിട്ടു ഭൂമിയില്‍ ഉഴലുന്നവന്‍ ആകും.; അരെങ്കിലും എന്നെ കണ്ടാല്‍ എന്നെ കൊല്ലും ...”

“നിന്നെ ആരെങ്കിലും കൊന്നാല്‍ അവനു ഏഴിരിട്ടി പകരം കിട്ടും...” എന്നു പറഞ്ഞ് ആരും അവനെ കൊല്ലാതിരിക്കാന്‍ ദൈവം അവനൊരു അടയാളം വെച്ചു. കായീന്‍ ദൈവ സന്നിധിയില്‍ നിന്ന് പുറപ്പെട്ട് ഏദനു കിഴക്ക് നോദ് ദേശത്ത് ചെന്ന് പാര്‍ത്തു.