Monday, December 22, 2008

ക്രിസ്തുമസ് നല്‍കുന്ന സന്ദേശം : ലേഖനം

.
വി.ലൂക്കോസിന്റെ സുവിശേഷം 2 ആം അദ്ധ്യായം 10 ആം വാക്യം; “ദൂതന്‍ അവരോട്: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിനുംഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു. കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.” ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷനായിക്കൊണ്ട് ദൈവദൂതന്‍ ആട്ടിടയന്മാര്‍ക്ക് നല്‍കുന്ന അറിയിപ്പാണ് ഈ വാക്യം. യഹൂദവംശത്തിന്റെ വീണ്ടെടുപ്പി നായി ജനിക്കുന്ന ദൈവപുത്രനെ പ്രതീക്ഷിച്ചുകഴിഞ്ഞിരുന്ന യഹൂദവംശത്തിലുള്ളവര്‍ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ഏതെങ്കിലും ഒരു രാജകൊട്ടാരത്തില്‍ ജനിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മനുഷ്യന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് തന്റെ പുത്രനെ ഭൂമിയിലേക്ക് അയിക്കാന്‍ ദൈവം തിരഞ്ഞെടുത്തത് ഗ്രാമീണപെണ്‍കുട്ടിയായ മറിയാമിനെ ആയിരുന്നു.

പഴയനിയമകാല പ്രവാചകന്മാരുടെ പ്രവചനം അനുസരിച്ച് ജനിക്കുന്ന വീണ്ടെടുപ്പുകാരന്‍ തങ്ങളുടെ ഗര്‍ഭപാത്രത്തില്‍പിറക്കാനായി എല്ലാ രാജകുമാരികളും ആഗ്രഹിച്ചിരുന്നു. രാജകൊട്ടാരത്തിലേ തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ ജനിക്കുകയുള്ളുഎന്ന് ജനങ്ങളും വിശ്വസിച്ചിരുന്നു. ഈ വിശ്വാസം പ്രബലമായതുകൊണ്ടാണ് വിദ്വാന്മാര്‍ നക്ഷത്രം നോക്കി രാജകൊട്ടാരത്തില്‍ എത്തി ശിശുവിനെ അന്വേഷിച്ചത്. ഒരു നിമിഷത്തേക്ക് നക്ഷത്ര ത്തില്‍ നിന്നുള്ള കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടാണ് തെറ്റായ ഇടത്തേക്ക് അത്ഭുതബാലനെ തിരഞ്ഞ് വിദ്വാന്മാര്‍ക്ക് കയറേണ്ടി വന്നത്. ഇതുപോലെ തന്നെയാണ് നമ്മളുടെ അവസ്ഥയും. ഈശ്വരനില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മറഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിച്ച് തെറ്റായ ഇടങ്ങളിലേക്ക് നമ്മള്‍ പലപ്പോഴും കടന്നുചെല്ലുന്നു.

എന്താണ് ദൈവത്തിന്റെ ദൂതന്‍ അറിയിച്ച മഹാസന്തോഷം ? ക്രിസ്തു എന്ന രക്ഷിതാവിന്റെ ജനനം ആണ് ദൂതന്‍ നല്‍കിയമഹാസന്തോഷം. ഈ സന്തോഷം ആദ്യം അറിയുന്നത് സമൂഹത്തിലെ പുറമ്പോക്കില്‍ മാത്രം സ്ഥാനം ഉണ്ടായിരുന്ന ആട്ടിടയന്മാരായിരുന്നു. എതോ ധനവാന്റെ ആടുകളെ മേയിച്ച് അവയോടൊത്ത് കഴിഞ്ഞ് ആടുകളുടെ മലമുത്ര ത്തിന്റെ മണവും പേറി കഴിയുന്ന നിഷ്കളങ്കരായ ആട്ടിടയര്‍ക്കാണ് ദൈവപുത്രന്റെ ജനനം ആദ്യം അറിയാനുള്ള ഭാഗ്യം ലഭിക്കുന്നത്. വേദ-പുസ്തകം വായിച്ചാല്‍ വിചിത്രങ്ങളായ ചില തിരഞ്ഞെടുപ്പുകള്‍ കാണാന്‍ സാധിക്കും. തന്റെ കാര്യങ്ങള്‍ക്കായി ദൈവം തിരഞ്ഞെടുക്കുന്ന വര്‍ക്ക് മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന ഗുണഗണങ്ങള്‍ ഉണ്ടാകണമെന്നില്ല.മനുഷ്യന്‍ കല്പിച്ചുകൊടുക്കുന്ന സ്വഭാവഗുണങ്ങള്‍ അവന്‍ കണക്കാക്കാറുമില്ല. വിക്കനായമോശയെ യിസ്രായേല്‍ ജനത്തിന്റെ വീണ്ടെടുപ്പുകാരനാക്കി , നാണം കുണുങ്ങിയായ ശൌലിലെ യിസ്രായേലിലെ രാജാവാക്കി, ആട്ടിടയനായ ദാവീദിനെ ശൌലിനു പിന്‍‌ഗാമിയാക്കി, വേശ്യാപുത്രനായ യിപ്താഹിനെ ന്യായപാലകനാക്കി , ഇങ്ങനെ പലവിധമായ തിരഞ്ഞെടുപ്പ് നമ്മള്‍ക്ക് കാണാന്‍ സാധിക്കും. ദൈവത്തിന്റെ തിരഞ്ഞെടുപ്പ്, ദൈവഹിതം അനുസരിച്ച് മാത്രം നടക്കുന്ന ഒന്നാണ്. നമ്മുടെ കുറവുകള്‍ ദൈവം ഒരിക്കലും കണക്കിടുകയില്ല.

തച്ചനായ യേസഫിന്റെ മകനായി തന്റെ ഏകജാതനായ പുത്രനെ അയക്കാന്‍ ദൈവം തമ്പുരാന് മടിയുണ്ടായില്ല.യഹൂദന്മാര്‍ര്‍ എപ്പോഴും മറ്റുള്ളവരെ പുച്ഛിച്ച് തള്ളിക്കളഞ്ഞിരുന്നു. “ബേത്‌ലഹേമില്‍ നിന്ന് എന്തെങ്കിലും നന്മയുണ്ടാകുമോ?” എന്നവര്‍ ചോദിക്കുന്നുമുണ്ട്. ദൈവത്തിന്റെ തിരഞ്ഞെടുപ്പാണ് ക്രിസ്തുമസില്‍ക്കൂടി നമുക്ക് ലഭിക്കുന്ന സന്ദേശം.തന്റെ മകന്റെമാതാപിതാക്കളാകാന്‍ തച്ചനേയും ഗ്രാമീണപെണ്‍‌കുട്ടിയേയും തിരഞ്ഞെടുത്തു. അത്ഭുതശിശുവിനെക്കാണാന്‍ ആട്ടിടയന്മാര്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തു. രാജകുമാര നായി ജനിക്കേണ്ടവന്‍ പശുത്തൊഴുത്തിലെ പുല്ലിന്മേലാണ് ജനിച്ചത്. സൂതകര്‍മ്മിണികളും പരിവാരങ്ങളും വൈദ്യന്മാരും നല്‍‌കേണ്ട ഗര്‍ഭശുശ്രൂഷ ജോസഫ് തനിയെ നടത്തി. കൊട്ടാരത്തിലെ സുഗന്ധവര്‍ഗങ്ങളുടെ സൌരഭ്യത്തില്‍ ഉറങ്ങേണ്ടവന്‍ പശുക്കളുടെ ചാണകത്തിന്റേയും മൂത്രത്തിന്റേയും മണം ഏറ്റാണ് ഉറങ്ങിയത്. തന്റെ പുത്രന്‍ ജനങ്ങളുടെ ഇടയില്‍ എങ്ങനെ ജനിച്ച് വളരണമെന്ന് ദൈവത്തിന് ഒരു പദ്ധതിയുണ്ടായിരുന്നു. ഈശ്വരന് നമ്മള്‍ ഓരോരുത്തരെക്കുറിച്ചു ഇങ്ങനെ ഒരു പദ്ധതിയുണ്ട്.

യേശുജനിച്ച വാര്‍ത്ത അറിഞ്ഞ് എത്തുന്ന ആട്ടിടയന്മാര്‍ ആ ശിശുവിന് കാഴ്ചകൊണ്ടുവരു ന്നത് തങ്ങളുടെ ഇല്ലായ്മകളില്‍നിന്നുള്ള ഏറ്റവും മികച്ച സമ്മാനവും കൊണ്ടാണ്. തങ്ങളുടെ ആട്ടിന്‍‌പറ്റത്തില്‍ നിന്ന് തിരഞ്ഞെടുത്ത ആട്ടിന്‍‌കുട്ടികളുമായാണ് അവര്‍ എത്തിയത്. പൈതലിനെ കണ്ടതിനു ശേഷം ആ പൈതലിന്റെ വിശേഷങ്ങള്‍ തങ്ങള്‍ കടന്നുപോകുന്ന വഴികളില്‍ അവര്‍ അറിയിക്കുകയും ചെയ്തു. ദൈവദൂതന്റെ വാക്കുകള്‍ കേട്ടയുടനെതന്നെ അവര്‍ പൈതലിനുള്ള സമ്മാനവുമായി തങ്ങളുടെ ആടുകളുടെ അടുക്കല്‍ നിന്ന് ദൈവപുത്രനെ കാണാനായി തിരിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ (ഈശ്വരന്റെ) വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണോ എന്ന് നമ്മള്‍ ചിന്തിക്കേണം.ദൂതന്റെ വാക്ക് കേട്ടയുടനെ തന്നെ ആട്ടിടയര്‍ യാത്രപുറപ്പെട്ടു.

കിഴക്ക് ഉദിച്ച നക്ഷത്രം നോക്കി പൊന്ന്,മൂര് , കുന്തിരിക്കം എന്നിവയുമായിട്ടാണ് വിദ്വാന്മാര്‍ പുറപ്പെട്ടത്. എന്നാല്‍യാത്രയില്‍ അവര്‍ അല്പസമയം അലസരായി നക്ഷത്രത്തില്‍ നിന്നുള്ള കാഴ്ചയില്‍ നിന്ന് മാറിപ്പോയി. ദൈവത്തില്‍ നിന്ന് മാറിപ്പോകുന്നവര്‍ക്ക് ഉണ്ടായ കഷ്ടനഷ്ടങ്ങള്‍ എത്രവലുതായിരിക്കും. ദൈവത്തില്‍ നിന്ന് അകലുന്നതുവരെ തങ്ങളുടെ നഗ്നത ആദാമിനും ഹവ്വായിക്കും അനുഭവപ്പെട്ടുരുന്നില്ല. ദൈവത്തിന്റെ വാക്ക് ധിക്കരിച്ച് നടുവില്‍ നില്‍ക്കുന്ന വൃക്ഷത്തിന്റെഫലം തിന്ന് ദൈവത്തില്‍ നിന്ന് ഓടിയൊളിച്ചപ്പോള്‍ തങ്ങളുടെ നഗ്നത അവര്‍ക്ക് അനുഭവപ്പെട്ടു.ദൈവം കൂടെയുണ്ടങ്കില്‍ നമ്മളുടെ കുറവുകള്‍ ഒരിക്കലും നമുക്ക് അനുഭവപ്പെടുകയില്ല. വിദ്വാന്മാര്‍ ഹെരോദാവിന്റെ കൊട്ടാരത്തില്‍ നിന്ന് വീണ്ടും യാത്രപുറപ്പെട്ട് ശിശുവിനെ കാണുന്നു. ദൈവദൂതന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരു വഴിയില്‍ക്കൂടി തങ്ങളുടെ ദേശത്തേക്ക് യാത്രയാവുകയും ചെയ്യുന്നു.

നമ്മള്‍ ഓരോ വര്‍ഷവും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. വെറും ആഘോഷമായിമാത്രം അത് തീരുകയാണ് ചെയ്യുന്നത്. നമ്മളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിന് ജനിക്കാന്‍ ഇടം ഒരുക്കി കൊടുക്കാന്‍ നമ്മള്‍ തയ്യാറായില്ലങ്കില്‍ എപ്പോഴും എന്നാളും ക്രിസ്തുവിന്റെ ജനനം നമുക്ക് വെറും ആഘോഷമായി മാത്രമേ കാണാന്‍ കഴിയൂ. ജോസഫ് പശുത്തൊഴുത്തിലെ മാലിന്യങ്ങള്‍ മാറ്റി പുല്ലുവിരിച്ച് യേശുവിന് ജനിക്കാനായി സ്ഥലം ഒരുക്കിയതുപോലെ നമുക്കും നമ്മുടെ ഹൃദയങ്ങളിലെ മാലിന്യങ്ങള്‍ മാ‍റ്റി ക്രിസ്തുവിന് ജനിക്കാന്‍ ഒരിടം ഒരുക്കി കൊടുക്കണം. സ്വന്തം ഹൃദയത്തിലേക്ക് ഉണ്ണിയേശുവിനെ ഏറ്റ് വാങ്ങുമ്പോഴാണ് ക്രിസ്തുമസ് അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ് എല്ലാ വിധത്തിലും അര്‍ത്ഥപൂര്‍ണ്ണമാകട്ടേ എന്ന് ആശംസിക്കുകയാണ്. അതിന് ദൈവത്തിന്റെ കൃപ നമ്മളെ എല്ലാം പ്രാപതരാക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എല്ലാവിധമായ ക്രിസ്തുമസ് ആശംസകള്‍ നേരുകയും ചെയ്യുന്നു.

.