Monday, March 26, 2018

കുറേനക്കാരനായ ശിമോൻ

 കുരിശുവഴിയിൽ നമ്മൾ കണ്ടുമുട്ടുന്നവർ

4. കുറേനക്കാരനായ ശിമോൻ (മത്തായി 27:32 , മർക്കോസ് 15: 21 , ലൂക്കോസ് 23:26 )

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യേശൂവിനെ പടയാളികൾ ക്രൂരമായി മർദ്ദിച്ചു. അവന്റെ തലയിൽ മുൾക്കിരീടം വെച്ചു. അവന്റെ ശരീരത്തിൽ നിന്ന് ചോര ഒഴുകാൻ തുടങ്ങി. അവനെ ക്രൂശിക്കാനുള്ള കുരിശ് അവന്റെ തോളിലേക്ക് തന്നെ വെച്ചു. ശരീരത്തിലെ മുറിവിലെ വേദനകൾ , തുടർച്ചയായ പീഢനങ്ങൾ ഒക്കെയായി യേശുവിന്റെ ശരീരം തളർന്നു, ശരീരം മാത്രമല്ല മനസും. ഒരു കുറ്റവാളിയെപ്പോലെ ഗൊല്ഗോഥാ മലയിലേക്ക് ഭാരമേറിയ കുരിശുമായി പോകുമ്പോൾ കൂടെ നിലവിളികളുമായി അമ്മയുണ്ട്, ബന്ധുക്കളുണ്ട്, താൻ സൗഖ്യമാക്കിയവർ ഉണ്ട്. തന്റെ ശരീരത്തിൽ ഏൽക്കുന്ന ഓരോ ചാട്ടവാറടികളുടേയും വേദന തന്റെ അമ്മയുടെ ഹൃദയത്തിലൂടെ കടന്നുപോകുമെന്ന് അവനറിയാമായിരുന്നു. ശരീരത്തിന്റെയും മനസിന്റെയും വേദനയോടൊപ്പം വലിയ ഭാരമുള്ള കുരിശ് അവന് താങ്ങാൻ കഴിഞ്ഞില്ല. അവൻ നിലത്തേക്ക് കുരിശിനോടൊപ്പം വീണു. അവൻ എഴുന്നേറ്റു.. കാൽവറിയിലേക്കുള്ള യാത്ര തുടർന്നു
StationV
കുരിശിന്റെ ഭാരം താങ്ങാനാവാതെ യേശു  വേച്ചു വേച്ചു പോകുമ്പോൽ  യേശുവിന്റെ കുരിശ് താങ്ങാനായി ഒരാളെ പട്ടാളക്കാർ അന്വേഷിച്ചു. കുറേനക്കാരനായ ശീമോൻ എന്ന മനുഷ്യൻ വയലിൽ നിന്ന് വരുമ്പോൾ പട്ടാളക്കാർ അവനെ പിടിച്ചു. യേശുവിനോടൊപ്പം ക്രൂശ് ചുമക്കാൻ അവനെ നിർബന്ധിച്ചു. ശിമോൻ ക്രൂശു ചുമക്കാൻ യേശുവിനെ സഹായിച്ചു. യേശുവിനോടുള്ള കരുണകൊണ്ടല്ല പട്ടാളക്കാർ സഹായത്തിനായി ശീമോനെ നിർബന്ധിച്ചത്. യേശു പോകുന്ന വഴിയിൽ തളർന്നു വീണു രക്തം ഒഴുകി മരിച്ചാൽ ജീവനോടെ അവനെ ക്രൂശിക്കാൻ പറ്റുകയില്ല എന്നതുകൊണ്ടായിരിക്കണം പട്ടാളക്കാർ ശിമോനെ യേശുവിന്റെ സഹായത്തിനായി വിളിച്ചത്.

ആരായിരുന്നു കുരിശു വഹിച്ച ശിമോൻ?
മത്തായിയുടെ സുവിശേഷത്തിൽ കുറേനക്കാരനായ ശിമോൻ എന്നും , മർക്കോസിന്റെ സുവിശേഷത്തിൽ അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോൻ എന്നും , ലൂക്കോസിന്റെ സുവിശേഷത്തിൽ വയലിൽ നിന്ന് വരുന്ന കുറേനക്കാരനായ ശിമോൻ എന്നും നമുക്ക് കാണാം. കുറേൻ(Cyrene) എന്ന സ്ഥലം ആഫ്രിക്കൻ രാജ്യമാണ്. സൈറീൻ / Ancient Greek: Κυρήνη, translit. Kyrēnē - കെവുറീൻ എന്ന് പറയുന്ന കുറേൻ കിഴക്കൻ ആഫ്രിക്കയിലെ ലിബിയയിലെ ഗ്രീക്ക് കോളനിയായിരുന്നു. പിന്നീടിത് റോമാസാമ്രാജ്യത്തിന്റെ ഭാഗമായി തീർന്നു. യഹൂദരുടെ പ്രവാസകാലത്ത് ഇസ്രായേലിൽ/ യരുശലേമിൽ നിന്ന് ആഫ്രിക്കയിലേക്ക് പോയ യഹൂദന്മാരുടെ പിൻതലമുറയിൽ പെട്ടയാളായിരിക്കണം ശിമോൻ.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലയാള പരിഭാഷ ബൈബിളിൽ കാണുന്നത് 'വയലിൽ നിന്ന് വരുന്ന ശിമോൻ' എന്നാണ്. ഇതൊരു പരിഭാഷ പ്രശ്നമാകാനാണ് സാധ്യത. മർക്കോസ് 15:21ആം വാക്യം നോക്കുക.  അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു.(ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ  ). They forced a certain passer-by named Simon of Cyrene, the father of Alexander and Rufus, who happened to be coming in from the country, to carry Jesus' cross. (ഇന്റ്ർനാഷ്ണൽ സ്റ്റാൻഡേർഡ് വേർഷൻ) . And they compel one Simon a Cyrenian, who passed by, coming out of the country, the father of Alexander and Rufus, to bear his cross.(കിം‌ങ് ജയിംസ് ബൈബിൾ).
(ഗ്രീക്ക് ഭാഷയിൽ ἀγρός (agros) എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വാക്കിന് വയൽ ,രാജ്യം , ഗ്രാമം, പ്രദേശം എന്നൊക്കെ അർത്ഥമുണ്ട്... ഗ്രീക്ക് ബൈബിളിലെ മർക്കോസ് 15:21 താഴെ..)


ശിമോൻ എന്തിന് കുറേനയിൽ നിന്ന് യരുശലേമിൽ വന്നു?
ആ കാലഘട്ടത്തിൽ  പെസഹപെരുന്നാൾ ആഘോഷത്തിന് യഹൂദർ യരുശലേ‌മിൽ എത്തുന്ന പതിവുണ്ടായിരുന്നു. യേശുവും അവന്റെ മാതാപിതാക്കളും പെസഹപെരുന്നാൾ ആഘോഷിക്കാൻ യരുശലേ‌മിൽ എത്തിയിരുന്നതായി ലൂക്കോസിന്റെ സുവിശേഷത്തിൽ കാണാം. അവന്റെ അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. (ലൂക്കോസ് 2:41,42). യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 2:13) . യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാൽ പലരും തങ്ങൾക്കു ശുദ്ധിവരുത്തുവാൻ പെസഹെക്കു മുമ്പെ നാട്ടിൽ നിന്നു യെരൂശലേമിലേക്കു പോയി. (യോഹന്നാൻ 11:15) . ഈ വാക്യങ്ങളിൽ നിന്നൊക്കെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നത് യഹൂദർ പെസഹപെരുന്നാളിനായി(പഴയ നിയമ പെസഹ) യരുശലേമിലേക്ക് എത്തിയിരുന്നു എന്ന്.  പുറപ്പാട് പുസ്തകം 12 ആം അദ്ധ്യായത്തിൽ പെസഹ എങ്ങനെ ആചരിക്കെണം എന്ന് മോശയോട്(അഹറോനോടും) ദൈവം പറയുന്നു. ആവർത്തന പുസ്തകം 16 ആം അദ്ധ്യായത്തിൽ എവിടെവെച്ചാണ് പെസഹ ആചരിക്കേണ്ടതന്ന് ദൈവം കല്പിക്കുന്നു.  നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവെച്ചു പെസഹയെ അറുത്തുകൂടാ. നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിപ്പാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചു മാത്രം, സന്ധ്യാസമയത്തു, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തു തന്നേ, സൂര്യൻ അസ്തമിക്കുമ്പോൾ പെസഹയെ അറുക്കേണം. (ആവർത്തനം 16:5,6) .

ശിമോൻ പെസഹപെരുന്നാൾ ആഘോഷിക്കാനായി കുറേനയിൽ നിന്ന് യരുശലേമിലേക്ക് വന്ന ആളോ കുറെനയിൽ നിന്ന് യരുശലേമിലെത്തി പാർക്കുന്ന ആളോ ആയിരിക്കും. കുറേനയിൽ നിന്നുള്ള യഹൂദരും യരുശലേമിൽ താമസിക്കുന്നുണ്ടായിരുന്നു. അപ്പോസ്തോലപ്രവൃത്തികൾ രണ്ടാം അദ്ധ്യായത്തിന്റെ (പെന്തെക്കൊസ്തനാളിനെക്കുറിച്ച് പറയുമ്പോൾ) 5 ആം വാക്യം , അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽ നിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം.... (അ.പ്ര 2:10) - (ശിമയോൻ വയലിൽ നിന്ന് വരുകയായിരുന്നു എന്നത് വിശ്വാസയോഗ്യമല്ല എന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു, യഹൂദന്മാരുടെ പെരുന്നാൾ ആയ പെസഹയൂം തുടർന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെയും ആഘോഷസമയത്ത് വയലിലേക്ക് പണിചെയ്യാൻ പോയി എന്ന് പറയുന്നത് ശരിയാകണമെന്നില്ല)...

ബൈബിളിലെ ശിമോൻ (പിതാവായ ശിമോൻ)
മർക്കോസിന്റെ സുവിശേഷത്തിൽ ശിമോനെക്കുറിച്ച് പറയുന്നത് , അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിർബന്ധിച്ചു (മർക്കോസ് 15:21). ശിമോനെക്കുറിച്ച് പിന്നീട് ബൈബിളിൽ ഒന്നും തന്നെ പറയുന്നില്ലങ്കിലും അലക്സന്തരിനെയും രൂഫൊസിനെക്കുറിച്ചും ലേഖനങ്ങളിൽ(അ.പ്ര,റോമർ) പറയുന്നുണ്ട്. അപ്പോസ്തോല പ്രവൃത്തികൾ 19 ന്റെ 33 ൽ അലക്സന്തരിനെക്കുറിച്ച് പറയുന്നു, യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സാന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു. പൗലോസ് റോമർക്ക് എഴുതിയ ലേഖനത്തിൽ രൂഫോസിനെക്കുറിച്ചും അവന്റെ അമ്മയെക്കുറിച്ചും പറയുന്നു. കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‍വിൻ. (റോമർ 16:13) . ഈ രണ്ട് വാക്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്  ശിമോനും കുടുംബവും ക്രിസ്ത്യാനികളായി മാറി എന്നാണ്. അലക്സന്തരും രൂഫോസും പൗലോസിനോടൊത്ത് സുവിശേഷയാത്രകളിൽ പങ്കാളികളാവുകയും ചെയ്തു. എഫെസൊസിൽ പൗലോസിന്റെ പ്രസം‌ഗത്തെ തുടർന്നുണ്ടായ കലഹത്തെക്കുറിച്ച് വാദപ്രതിവാദം നടക്കുന്നിടത്തേക്ക് ആണ് പൗലോസിന്റെ കൂടെ ഉണ്ടാടായിരുന്ന അലക്സന്തർ സംസാരിക്കാൻ ശ്രമിക്കുന്നത്. ർത്താവിൽ പ്രസിദ്ധനായ രൂഫൊസ് എന്നാണ് രൂഫൊസിനെ പൗലോസ് വിശേഷിപ്പിക്കൂന്നത്.

നിർബന്ധിക്കപ്പെട്ട ശിമോൻ
പെസഹ ആഘോഷിക്കാനായി യരുശലേം‌മിൽ എത്തിയ ശിമോന് എങ്ങനെയാണ് കർത്താവിന്റെ ക്രൂശ് എടുക്കേണ്ടി വന്നത്? പെരുന്നാളിനായി യരുശലേമിലേക്ക് വരുന്ന അനേകായിരം യഹൂദന്മാരിൽ ഒരുവൻ. പെരുന്നാൾ ആഘോഷിക്കാൻ വിവിധഭാഗങ്ങളിൽനിന്ന് വന്നവരുടെ തിരക്കുകൾക്കിടയിലൂടെ അയാൾ വേഗം പോവുകയാണ്. സന്ധ്യാസമയത്ത് പെസഹക്കുഞ്ഞാടിനെ അറക്കുകയാണ്. മറ്റൊന്നും ശ്രദ്ധിക്കാൻ സമയമില്ല. ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കുള്ള വഴിയിൽ നിന്ന് വലിയ കരച്ചിലും അസാധാരണമായ ആൾക്കൂട്ടവും കണ്ട് ശിമോൻ ഒരു നിമിഷം നിന്നു. അവിടെ എന്താണ് കരച്ചിൽ? സന്തോഷത്തിന്റെ പെരുന്നാൾ ആണ് പെസഹ. അടിമത്വത്തിൽ നിന്ന്  വിടുവിക്കപ്പെട്ടതിന്റെ ആഘോഷം. പക്ഷേ ഇവിടെ നിലവിളി കേൾക്കുന്നുണ്ട്. ക്രൂശിക്ക ക്രൂശിക്ക എന്ന ആക്രോശം ഉണ്ട്. ചാട്ടവാറടിയുടെ ശബ്ദ്ദം ഉണ്ട്. അസാധാരണമായ കാഴ്ചകൾ ആണ് നടക്കുന്നത്. ശിമോൻ ഗൊല്ഗോഥാ വഴിയിലേക്കുള്ള ആൾക്കൂട്ടത്തിനിടയിലൂടെ നൂണ്ട് കയറി. അതാ ഒരുമനുഷൻ കുരിശുമായി കിടക്കുന്നു. ചില സ്ത്രികൾ നിലവിളിക്കുന്നു. അയാളുടെ വസ്ത്രങ്ങൾ ചാട്ടവാറടി ഏറ്റ് കീറിയിട്ടുണ്ട്. പുറത്ത് ചാട്ടവാർ പതിച്ചയിടങ്ങളിൽ രക്തം കിനിയിന്നു. തലയിൽ ഒരു മുൾക്കിരീടം ഉണ്ട്. മുൾക്കിരീടത്തിലെ മുള്ളുകൾ തലയിലേക്ക് തറച്ചു കയറി തലയിൽ നിന്ന് രക്തം ഒഴുകുന്നു.നിലത്തു കിടക്കുന്ന മനുഷ്യൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുന്നു . തലയിൽ നിന്നുള്ള രക്തം അവന്റെ മുഖത്തുകൂടി ഒഴുകി ഇറങ്ങുന്നു. പോക്കുവെയിലിന്റെ കിരണങ്ങൾ ആ മുഖത്തേക്ക് വീണപ്പോൾ അയാളുടെ മുഖം ശിമോൻ കണ്ടു. രണ്ട് വർഷം മുമ്പ് പെസഹപെരുന്നാൾ സമയത്ത് യരുശലേം ദൈവാലയത്തിൽ വെച്ച് കണ്ട അതേ മുഖം. യേശു!!! പെസഹപെരുന്നാളിന് മുമ്പ് ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും  പൊൻവാണിഭക്കാരയും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കീയവൻ. അതാ അവൻ ഇപ്പോൾ ചാട്ടവാറടി ഏറ്റുകൊണ്ട് നിസഹായനായി ക്രൂശും എടുത്തുകൊണ്ട് നടക്കുന്നു...

ഗൊല്ഗോഥായിലേക്ക് യേശുവിനെ കൊണ്ടുപോകുന്ന പട്ടാളക്കാർ ആൾക്കൂട്ടത്തിൽ നിന്ന് തെള്ളിക്കയറുന്ന ആരോഗ്യവാനായ ശിമോനെ കണ്ടുകഴിഞ്ഞു. ശിക്ഷാസ്ഥലത്ത് എത്തുന്നതിനുമുമ്പ് മർദ്ദനമേറ്റ് യേശു വീണു മരിച്ചാൽ യേശുവിനെ ക്രൂശിൽ തറയ്ക്കാൻ പറ്റാതെ വരും. അവന്റെ ക്രൂശ് താങ്ങാൻ ആരോഗ്യവാനായ ഒരാൾക്ക് മാത്രമേ കഴിയൂ. പട്ടാളക്കാരിൽ ചിലർ ശിമോന്റെ അടുത്തേക്ക് ചെന്നു. അവർ അവനെ കൂട്ടിക്കോണ്ട് യേശുവിന്റെ അടൂക്കൽ എത്തി. യേശുവിനെ ക്രൂശ് എടൂത്ത് നടക്കാൻ സഹായിക്കാൻ അവർ അവനോട് പറഞ്ഞു. ശിമോൻ വിസമ്മതത്തോടെ നിന്നു. പട്ടാളക്കാർ അവനെ വീണ്ടും നിർബന്ധിച്ചു. ശിമോൻ അവനെ നോക്കി. അവന്റെ കണ്ണുകളിലെ ദിവ്യത ശിമോൻ കണ്ടു. അവന്റെ കണ്ണുകളിലെ തിളക്കം അവനെ കുരിശിലേക്ക് അടുപ്പിച്ചു. യേശുവിന്റെ കുരിശ് ശിമോൻ തന്റെ തോളിലേക്ക് ചാരി. യേശുവിന്റെ കുരിശ് വഹിച്ചുകൊണ്ട് ശിമോൻ ഗൊല്ഗോഥാ മലയിലേക്ക് അവരോടൊപ്പം നടന്നു.      .

പിന്നെ അവൻ  പുരുഷാരത്തെയും തന്റെ ശീഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: “ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ  തന്നെത്താൻ  ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. (മർക്കോസ് 8:34) . പിന്നെ അവൻ  എല്ലാവരോടും പറഞ്ഞതു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ  തന്നെത്താൻ  നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.  (ലൂക്കോസ് 9:23).

ഉപസംഹാരം
അവൻ  മനുഷ്യരാൽ  നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ  നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാൽ  നമ്മുടെ രോഗങ്ങളെ അവൻ  വഹിച്ചു; നമ്മുടെ വേദനകളെ അവൻ  ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.  എന്നാൽ  അവൻ  നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ  ആയി അവന്റെ അടിപ്പിണരുകളാൽ  നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.  നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ  യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ  ചുമത്തി.   (യെശയ്യ 53:3-6 )

പട്ടാളക്കാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിമോൻ യേശുവിന്റെ ക്രൂശ് എടുത്തുകൊണ്ട് അവനോടൊപ്പം നടന്ന് തുടങ്ങുന്നതെങ്കിലും യാത്രമുന്നോട്ട് പോവുകവേ ആ കുരിശ് തന്നിലേക്ക് അലിയുന്നത് ശിമോൻ അറിയുന്നുണ്ടായിരുന്നു. തന്റെ തോളിൽ ആ കുരിശിന്റെ ഭാരം  അമരുമ്പോൾ  ശിമോൻ തന്റെ മുന്നിൽ നടക്കുന്ന യേശുവിനെ നോക്കും... ഇനിയും കുറേ ദൂരം കൂടി മുന്നോട്ടൂപോകാനുണ്ട്... ആ വലിയ മരക്കുരിശും വഹിച്ച് ശിമോൻ അവന്റെ പിന്നാലെ നടന്നു... ക്രൂശ് എടുത്തുകൊണ്ട് യേശുവിന്റെ പിന്നാലെ നടക്കാൻ നമുക്ക് കഴിയുമോ??  അവനോടൊപ്പം ഗൊല്ഗോഥാ മലയിലേക്ക് പോകാൻ നമുക്ക് കഴിയണം.....