Saturday, January 26, 2013

26. ഫറവോൻ കണ്ട സ്വപ്നങ്ങൾ

യോസഫ് തടവിലായതിനുശേഷം രണ്ടു വർഷം കഴിഞ്ഞു.മിസ്രയീം രാജ്യത്തെ രാജാവായിരുന്നു ഫറവോൻ ഒരു ദിവസം ഉറക്കത്തിൽ രണ്ടു സ്വപങ്ങൾ കണ്ടു.

ഫറവോൻ നദീ തീരത്ത് നിൽക്കുമ്പോൾ നല്ല തടിച്ച് ആരോഗ്യമുള്ള  ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്തെ പുല്ല് തിന്നുകൊണ്ട് നിന്നു. കുറച്ച് കഴിഞ്ഞപ്പോൾ ആരോഗ്യമില്ലാത്ത മെലിഞ്ഞ ഏഴു പശുക്കൾ നദിയിൽ നിന്ന് കയറി നദീ തീരത്ത് പുല്ലു തിന്നു കൊണ്ട് നിന്ന ആരോഗ്യമുള്ള ഏഴു പശുക്കളുടെ അടുത്ത് വന്നു നിന്നിട്ട്, ആരോഗ്യമുള്ള പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നു. അപ്പോഴേക്കും ഫറവോൻ ഉണർന്നു. വീണ്ടും ഫറവോൻ ഉറങ്ങി. ഫറവോൻ ഉറക്കത്തിൽ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിന്മേൽ നല്ല കരുത്തുള്ള ഏഴ് കതിരുകൾ പൊങ്ങി വന്നു. അവയ്ക്ക് പിന്നാലെ കരിഞ്ഞുണങ്ങിയ ഏഴു കതിരുകളും പൊങ്ങി വന്നു. എന്നിട്ട് കരിഞ്ഞുണങ്ങിയ കതിരുകൾ നല്ല കതിരുകളെ തിന്നു. ഉറക്കത്തിൽ നിന്ന് ഫറവോൻ ഞെട്ടി ഉണർന്നു.

രാവിലെ ഫറവോൻ തന്റെ കൊട്ടാരത്തിലേക്ക് മിസ്രയീംമിലുള്ള എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ചു. എന്നിട്ട് താൻ രാത്രിയിൽ കണ്ട രണ്ട് സ്വപ്നത്തെക്കുറിച്ചും അവരോട് പറഞ്ഞു. അവരെല്ലാം സ്വപ്നം വിശദീകരിച്ച് നൽകാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. മന്ത്രവാദികളും ജ്ഞാനികളും തങ്ങൾക്ക് രാജാവ് കണ്ട സ്വപ്നം വിശദീകരിക്കാൻ പറ്റുന്നില്ലന്ന് പറഞ്ഞു. സ്വപ്നത്തിന്റെ വിശദീകരണം കിട്ടാതെ ഫറവോ രാജാവ് അതി ദുഃഖതനായി തീർന്നു.

അപ്പോഴാണ് ഫറവോ രാജാവിന്റെ പാനപാത്ര വാഹകരുടെ പ്രമാണിക്ക് രാജാവിന്റെ അകമ്പടിനായകനായ പോത്തിഫേറിന്റെ വീട്ടിലെ കാരാഗൃഹത്തിൽ കിടക്കുന്ന യോസഫിന്റെ കാര്യം ഓർമ്മ വന്നത്. രണ്ടു വർഷം മുമ്പ് പാനപാത്രവാഹകരുടേ പ്രമാണിയേയും അപ്പക്കാരുടെ പ്രമാണിയേയും രാജാവ് യോസഫ് കിടന്ന കാരാഗൃഹത്തിൽ അടച്ചിരുന്നു. അവർ രണ്ടു പേരും ഒരു രാത്രിയിൽ സ്വപനം കണ്ടു. ആ സ്വപ്നങ്ങൾ അവർക്ക് വിശദീകരിച്ചു നൽകിയത് യോസഫ് ആയിരുന്നു. യോസഫ് സ്വപ്നം വിശദീകരിച്ചു നൽകിയതു പോലെ അപ്പക്കാരുടെ പ്രമാണിയെ രാജാവ് കൊല്ലുകയും പാനപാത്രവാകരുടെ പ്രമാണിയെ ജോലിയിൽ തിരിച്ചെടുക്കുകയും ചെയ്തു. പാനപാത്രവാഹകന്മാരുടെ പ്രമാണി തങ്ങളുടെ സ്വപ്നങ്ങൾ യോസഫ് വ്യാഖ്യാനിച്ചു തന്നതും അതുപോലെ സംഭവിച്ചതും രാജാവിനോട് പറഞ്ഞു. 

ഉടൻ തന്നെ ഫറവോൻ അകമ്പടി നായകനെ വിളിച്ച് യോസഫിനെ കാരഗൃഹത്തിൽ നിന്ന് മോചിപ്പിച്ച് രാജസന്നിധിയിൽ എത്തിക്കാൻ കൽപ്പിച്ചു. പടയാളികൾ യോസഫിനെ കാരാഗൃഹത്തിൽ നിന്ന് മോചിപ്പിച്ചു. ക്ഷൗരം ഒക്കെ ചെയ്ത് നല്ല വസ്ത്രങ്ങൾ ധരിച്ച് യോസഫ് കൊട്ടാരത്തിൽ ഫറവോന്റെ രാജസന്നിധിയിൽ എത്തി. രാജസന്നിധിയിൽ മിസ്രയീമിലെ മന്ത്രവാദികളും ജ്ഞാനികളും എല്ലാം സ്വപ്നം വിശദീകരിക്കാൻ പരാജയപ്പെട്ട് തല കുനിച്ച് നിൽപ്പുണ്ടായിരുന്നു. തങ്ങളെക്കാൾ പ്രായം കുറഞ്ഞ ഒരുത്തൻ സ്വപനം വ്യാഖ്യാനിക്കാൻ വന്നിരിക്കുന്നു എന്ന് കണ്ടപ്പോൾ അവർ തല ഉയർത്തി. 

"യോസഫ്,ഞാൻ ഇന്നലെ രാത്രി സ്വപ്നം കണ്ടിരിക്കുന്നു. ആ സ്വപ്നം എന്റെ മനസിനെ വല്ലാതെ പിടിച്ചിരിക്കൂന്നു. ആ സ്വപ്നത്തിന്റെ അർത്ഥം വിശദീകരിക്കാൻ ഞാൻ ഈ നാട്ടിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ചു. പക്ഷേ അവർക്കാർക്കും ഞാൻ കണ്ട സ്വപ്നം വ്യാഖ്യാനിക്കാൻ പറ്റിയില്ല. ഒരു സ്വപ്നം കേട്ടാൽ അത് വ്യാഖ്യാനിക്കാൻ നിനക്ക് കഴിയും എന്ന് ഞാൻ കേട്ടിരിക്കുന്നു" ഫറവോൻ പറഞ്ഞു.

"രാജാവേ, ഞാനല്ല യഹോവയായ ദൈവം അങ്ങയുടെ സ്വപ്നത്തിനു ഉചിതമായ ഉത്തരം നൽകും" യോസഫ് രാജാവിനോട് പറഞ്ഞു.

ഫറവോൻ താൻ കണ്ട രണ്ട് സ്വപ്നങ്ങളും യോസഫിനോട് പറഞ്ഞു. ആരോഗ്യമുള്ള ഏഴു പശുക്കളെ ആരോഗ്യമില്ലാത്ത പശുക്കൾ തിന്നതും, നല്ല ഏഴ് കതിരുകളെ ഉണങ്ങിയ ഏഴ് കതിരുകൾ വിഴുന്ങിയതുമായ ഫറവോന്റെ സ്വപ്നങ്ങൾ യോസഫ് കേട്ടു. എല്ലാവരും യോസഫിനെ തന്നെ നോക്കി നിൽക്കുകയാണ്. അനേകം സ്വപ്നങ്ങൾ വ്യാഖ്യാനിച്ചിട്ടുള്ള തങ്ങൾക്ക് കഴിയാത്ത സ്വപ്ന വ്യാഖ്യാനം വെറും യുവാവായ ഒരുത്തന് എങ്ങനെ വിശദീകരിക്കാൻ കഴിയും എന്ന് മന്ത്രവാദികളും ജ്ഞാനികളും മുഖത്തോട് മുഖം നോക്കി ചോദിച്ചു. യോസഫിനു ആ സ്വപ്നം വ്യാഖ്യാനിച്ചു നൽകാൻ കഴിയില്ലന്ന് അവർ ഉറപ്പിച്ചു. ഫറവോ രാജാവും യോസഫിനെ തന്നെ ഉറ്റുനോക്കി ഇരിക്കുകയായിരുന്നു. തന്റെ സ്വപ്നത്തിന്റെ അർത്ഥം യോസഫിനെങ്കിലും പറയാൻ കഴിയുമോ?? 

യോസഫ് പറഞ്ഞു തുടങ്ങി
"രാജാവേ, അങ്ങ് കണ്ട രണ്ട് സ്വപ്നങ്ങളും ഒന്നു തന്നെയാണ്. താൻ ചെയ്യാൻ പോകുന്നത് ദൈവം അന്ങേയ്ക്ക് വെളിപ്പെടൂത്തി തന്നതാണ് ഈ രണ്ട് സ്വപ്നങ്ങളും..."

"എന്താണ് ദൈവം ചെയ്യാൻ പോകുന്നത്?" ഫറവോൻ ചോദിച്ചു.

"ഏഴ് നല്ല പശുക്കളും നല്ല കതിരുകളും ഏഴ് സംവത്സരം. ഇത് സമ്പൽ സമൃദ്ധിയുടെ ഏഴ് സംവത്സരങ്ങൾ ആയിരിക്കും. മെലിഞ്ഞ പശുക്കളും കരിഞ്ഞ കതിരുകളും സൂചിപ്പിക്കുന്നത് ഏഴു സംവത്സരങ്ങളെ തന്നെയാണ്. ക്ഷാമത്തിന്റെ ഏഴ് സംവത്സരങ്ങൾ.. നല്ല ഏഴ് സംവത്സരങ്ങൾക്ക് ശേഷം മഹാക്ഷാമത്തിന്റെ ഏഴ് സംവത്സരങ്ങൾ ദൈവം വരുത്തും എന്നാണ് ഈ സ്വപ്നങ്ങൾ അർത്ഥമാക്കുന്നത്" യോസഫ് പറഞ്ഞു. എന്നിട്ട് യോസഫ് തുടർന്നു.
"മിസ്രയീംദേശത്തു സമ്പൽസമൃദ്ധിയുടേയും സുഭിക്ഷതയുടേയും ഏഴ് സംവത്സരങ്ങൾക്കു ശേഷം ക്ഷാമമുള്ള ഏഴ് സംവത്സരം വരും.. ക്ഷാമത്താൽ മിസ്രയീംദേശം നശിച്ചു പോകും. ക്ഷാമം അതി കഠിനം ആയിരിക്കുന്നതുകൊണ്ട് നാട്ടിലുണ്ടായിരുന്ന സുഭിക്ഷത അറിയാതെ പോകും.."

"ഒരേ പോലുള്ള രണ്ട് സ്വപ്നങ്ങൾ ഞാൻ കണ്ടത് എന്തുകൊണ്ടായിരിക്കും?" ഫറവോൻ ചോദിച്ചു.

"സ്വപ്നം രണ്ട് വട്ടം ഉണ്ടായതിനു കാരണം ഈ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കൂന്നതുകൊണ്ടും ദൈവം അത് വേഗത്തിൽ വരുത്തുന്നതുകൊണ്ടും ആണ്" യോസഫ് പറഞ്ഞു.

"ബഹു സുഭിക്ഷതയുടേ ഏഴ് സംവത്സരങ്ങൾക്ക് ശേഷം വരുന്ന മഹാ ക്ഷാമത്തെ നേരിടാൻ എന്തു ചെയ്യൻ പറ്റും?" ഫറവോൻ ചോദിച്ചു.

"വിവേകവും ജ്ഞാനവുമുള്ള ഒരാളെ മിസ്രയീംരാജ്യത്തിന്നു മേലധികാരി ആക്കണം.സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ നിന്ന് അഞ്ചിലൊന്നു വാങ്ങാനായി വിചാരകന്മരെ നിയമിക്കുകയും അത് രാജാവിന്റെ അധീനതയിൽ പട്ടണങ്ങളിൽ സൂക്ഷിക്കുകയും ചെയ്യണം. ബഹു സുഭക്ഷതയിൽ ഇങ്ങനെ ശേഖരിക്കുന്ന ധാന്യം മഹക്ഷാമത്തിന്റെ സംവത്സരങ്ങളിൽ മിസ്രയേം ദേശത്തിനു ഉപയോഗിക്കാം" യോസഫ് പറഞ്ഞു.

യോസഫിന്റെ സ്വപ്ന വ്യാഖ്യാനം ഫറവോനു ഇഷ്ടമായി. തങ്ങൾക്കു സാധിക്കാത്ത സ്വപ്ന വ്യാഖ്യാനം മുപ്പതു വയസുമാത്രം പ്രായമുള്ള യോസഫ് ചെയ്തതുകൊണ്ട് മിസ്രയീം രാജ്യത്തെ മന്ത്രവാദികളും ജ്ഞാനികളും അസൂയയോടെ അവനെ നോക്കി. ഇനി ഒരിക്കലും രാജാവ് തങ്ങളെ സ്വപ്ന വ്യാഖ്യാനത്തിനായി വിളിക്കില്ലന്ന് അവർക്ക് ഉറപ്പായി.

"ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ?" എന്ന് യോസഫിനെ ചൂണ്ടി കൊണ്ട് ഫറവോൻ തന്റെ ഭൃത്യന്മാരോട് ചോദിച്ചു. ഭൃത്യന്മാരാരും ഉത്തരം പറഞ്ഞില്ല.

രാജാവ് സിംഹാസനത്തിൽ നിന്ന് ഇറങ്ങി യോസഫിന്റെ അടുക്കലേക്ക്  വന്നു.
"ദൈവം ഈ സ്വപ്നങ്ങളൊക്കയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല.നിന്നെ ഈ മിസ്രയീം രാജ്യത്തിനു മേലധികാരിയായി ഞാൻ പ്രഖ്യാപിക്കുന്നു. നിന്റെ വാക്കെല്ലാം ഈ രാജ്യം അനുസരിക്കും. സിംഹാസനം കൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും" ഫറവോൻ യോസഫിനോടും രാജ സദസ്സിൽ ഉള്ളവരോടുമായി പറഞ്ഞു.
ഫറവോൻ തന്റെ കയ്യിലെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലിൽ ഇട്ടിട്ട് അവനെ രാജ വസ്ത്രം ധരിപ്പിച്ചു. രാജാധികാരത്തിന്റെ സ്വർണ്ണമാല അവന്റെ കഴുത്തിൽ ഇട്ടു. ഫറവോൻ യോസഫിനെ തന്റെ രണ്ടാം രഥത്തിൽ കയറ്റി. "മുട്ടുകുത്തുവിൻ" എന്ന് യോസഫിന്റെ മുമ്പിൽ വിളിച്ചു പറയച്ചു.എല്ലാ മിസ്രായീംകാരും യോസഫിന്റെ മുമ്പിൽ മുട്ടുകുത്തി. അങ്ങനെ യോസഫ് മിസ്രയീം ദേശത്തിനു മേലധികാരിയായി മാറി.

( ചിത്രങ്ങൾ Pharaoh's dreams , joseph in charge of Egypt എന്ന് ഗൂഗിളിന്റെ ഫോട്ടോ സേർച്ചിൽ കൊടൂത്തപ്പോൽ കിട്ടിയത് )
മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , കഥ , കഥകൾ , bible stories , malayalam bible stories , Pharaoh's dreams