Sunday, March 31, 2013

ഉയിർപ്പു നൽകുന്ന സന്ദേശവും പ്രത്യാശയും

സത്യത്തിന്റെയും നീതിയുടെയും വിജയം എന്നുള്ളതാണ് ഉയിർപ്പു നൽകുന്ന നൽകുന്ന സന്ദേശം. അനീതിയിലൂടയും അധർമ്മത്തിലൂടയും സത്യത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപിടിയായിരുന്നു ഉയിർപ്പ്. അനീതിയുടെ വിജയം താത്ക്കാലികമായിരുന്നു. മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ യേശുവിലൂടെ നീതി വിജയിക്കുന്നു. യേശുവിന്റെ ക്രൂശുമരണം അനീതിയുടെ വിജയം ആയിരുന്നു. കള്ള സാക്ഷികളെ മുന്നിൽ നിർത്തി ജനക്കൂട്ടത്തിന്റെ ന്യായവിധിയുടെ വിജയം. അവിടെ നിയമം നോക്കുകുത്തിആയിരുന്നു. ന്യായാധിപൻ നീതി നടത്താൻ അവസാന നിമിഷം വരെ ശ്രമിച്ചു എങ്കിലും ആൾക്കൂട്ടത്തിനുമുന്നിൽ ആ ന്യായാധിപനു തന്റെ വിധിന്യായം അന്യായത്തിന്റെ മാർഗ്ഗത്തിലേക്കുള്ളതാക്കേണ്ടിവന്നു. പീലാത്തോസ് എന്ന ന്യായാധിപന്റെ പരാജയവും ആൾക്കൂട്ടത്തിന്റെ വിജയവും ആയിരുന്നു ആ മരണം. മതനേതാക്കളുടെ നിർബന്ധത്തിനു വഴങ്ങി കുറ്റവാളിയായ ബർബാസിനെ വിട്ടയിക്കേണ്ടീവരികയും കുറ്റമില്ലാത്തവനെ മരണശിക്ഷയ്ക്ക് വിധിക്കേണ്ടിവരികയും ചെയ്ത ദുഃഖവെള്ളിയിൽ നിന്ന് ഉയിർപ്പ് ഞായറിൽ എത്തുമ്പോൾ സത്യനായകൻ ഉയിർക്കുന്നു. അതാണ് നമുക്ക് ഉയിർപ്പ് നൽകുന്ന പ്രത്യാശ. സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും. സത്യം എന്തന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ സാധിക്കും.എത്ര നശിപ്പിക്കാൻ നോക്കിയാലും പീഡനങ്ങൾ നൽകിയാലും അവസാനം സത്യം ഉയിർത്തെഴുന്നേൽക്കും എന്നതാണ് ഈസ്റ്റ്‌ര്‍ നൽകുന്ന പ്രത്യാശ.

പ്രകടമായ ആഘോഷമല്ല ഉയിർപ്പ്. ജനങ്ങൾക്കുവേണ്ടി മരിച്ചവനാണ് യേശു. രാജാവിനും മതത്തിനും എതിരെ വിപ്ലവം ഉണ്ടാക്കി എന്നുള്ളതായിരുന്നു അവനെതിരെയുള്ള കുറ്റം. വ്യവസ്ഥാപിതമായ രീതിയിൽ അനീതി സമൂഹത്തിൽ വളർന്നു കഴിഞ്ഞപ്പോൾ അതിനൊരു പൊളിച്ചെഴുത്ത് ആവശ്യമാണന്ന് കണ്ടപ്പോൾ അതിനായി ഇറങ്ങിയവനായിരുന്നു യേശു. അവന്റെ പിന്നിൽ മറ്റാരും ഉണ്ടായിരുന്നില്ല. മതസ്ഥാപനങ്ങൾ വാണിജ്യവത്ക്കരിക്കുന്നതു കണ്ടപ്പോൾ ചമ്മട്ടികൊണ്ട് പ്രതികരിച്ചവനായിരുന്നു യേശു. അതേ സമയം തന്നെ നാട്ടിലെ നിയമത്തിനു വിധേയനുമായിരുന്നു."കൈസർക്കുള്ളത് കൈസർക്കും ദൈവത്തനിള്ളതു ദൈവത്തിനും' എന്നു പറഞ്ഞ് ചുങ്കവും കരവും കൊടുത്ത് നിയമവിധേയമായിരുന്നു ആ ജീവിതം. നിയമത്തിനു വിധേയനായി നിന്നുകൊണ്ടുള്ള ഒരു പൊളിച്ചെഴുത്തായിരുന്നു യേശു നടത്തിയത്. പക്ഷേ എതിർക്കേണ്ടവയെ എതിർക്കുകയും ചെയ്തിരുന്നു. ജനങ്ങൾ തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു കണ്ടപ്പോൾ ജനക്കൂട്ടത്തിൽ നിന്ന് മാറിപ്പോയവനായിരുന്നു യേശു. ജനക്കൂട്ടത്തിന്റെ വികാരപ്രകടനങ്ങളിൽ മതിമറന്നുപോകുന്ന ഒരു നേതാവായിരുന്നില്ല യേശു.

നമ്മളിൽ മിക്കവർക്കും ദുഃഖവെള്ളിമാത്രമേയുള്ളൂ. ഉയിർപ്പിന്റെ സന്ദേശം നമ്മളിൽ നിന്നില്ല. സത്യത്തെയും നീതിയേയും ക്രൂശിക്കുമ്പോൾ സന്തോഷത്തിൽ മതിമറക്കുന്ന നമ്മൾ സത്യവും നീതിയും ഉയിർക്കുന്നത് കാണുമ്പോൾ കണ്ണുകൾ തിരിക്കും. കാരണം നമ്മുടെ മുൻവിധികളിൽ നിന്ന് ഒരുമാറ്റത്തിനു നമ്മൾ തയ്യാറല്ല. നമ്മുടെ ഉള്ളിൽ ഇപ്പോഴും ക്രൂശിൽ തറച്ചു കിടക്കുന്ന യേശുവാണ്. പക്ഷേ ആ യേശു നമ്മുടെ ഉള്ളീൽ ഉയിർത്തെഴുന്നേൽക്കുന്നില്ല. സത്യവും ധർമ്മവും ഒരിക്കലും ഇരുട്ടറയിൽ ഒതുങ്ങേണ്ടവയല്ല. യേശുവിനെ അടക്കിയ കല്ലറയുടെ മുന്നിൽ വലിയ ഒരു കല്ല് ഉരുട്ടി വെച്ചിരുന്നു. മൂന്നോ നാലോപേർ ചേർന്ന് അത് തള്ളിമാറ്റാനും സാധിക്കുകയില്ലായിരുന്നു. ആ കല്ലറയ്ക്ക് പട്ടാളക്കാരുടെ കാവലും ഉണ്ടായിരുന്നു. ആ പ്രതിബന്ധങ്ങളേ അതിജീവിച്ചാണ് യേശു ഉയിർത്തെഴുന്നേല്‍ക്കുന്നത്. യേശു ഉയിർത്തെഴുന്നേറ്റത് പട്ടാളക്കാർ പോലും അറിയുന്നത് പിന്നീടാണ്. സത്യത്തെ മൂടിവെച്ചിരുന്നാലും സംഭവിക്കുന്നത് ഇതു തന്നെയാണ്. അനേകം ആളുകളെ കള്ളസാക്ഷി വേഷം കെട്ടിച്ചും കള്ളതെളിവുകൾ സൃഷ്ടിച്ചും സത്യത്തെ കുഴിച്ചിട്ടാലും ആ സത്യം ഒരു നാൾ ഉയിർത്തെഴുന്നേൽക്കും!! നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.  എന്നാണ് യേശു  തന്റെ ഗിരിപ്രഭാഷ്ണത്തിൽ പറയുന്നത്. നീതിക്കുവിശന്നു ദാഹിക്കുന്നവർക്കുള്ള പ്രത്യാശകൂടിയാണ് ഈസ്റ്റർ. അനീതിയെ മാറ്റി ഒരു ദിവസം നീതിവരും എന്നുള്ള പ്രത്യാശ!!

സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടിരുന്നവരുടേയും അകറ്റി നിർത്തപെട്ട്വരുടേയും സുഹൃത്തായിരുന്നു യേശു. ഞാൻ നീതിമാന്മാരെയല്ല പാപികളെ തേടിയാണ് വന്നിരിക്കുന്നതന്നും, പശ്ചാത്തപിക്കുന്ന ഒരു കുറ്റവാളിയെക്കുറിച്ച് സന്തോഷിക്കുമെന്നും പറഞ്ഞവനാണ് യേശു. സമൂഹത്തിൽ നിന്ന് അവഹേളനം മാത്രം ലഭിക്കുന്ന വേശ്യകളെയും ചുങ്കക്കാരയും പാപികളെയും എല്ലാം അവൻ സ്നേഹിച്ചു. അവന്റെ മുന്നിൽ എല്ലാവരും സമന്മാരായിരുന്നു. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെക്കാൾ നമുക്ക് ആവശ്യം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്. ക്രിസ്തു ഉയിർത്തെഴുന്നേറ്റും എന്ന് പറയുന്നതോടൊപ്പം ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിച്ച് നമ്മളിൽ നിന്ന് നീതിയും സത്യവും പുറപ്പെടണം. നീതിക്കായി വിശന്നു ദാഹിക്കുന്നവരുടെ നിലവിളിക്ക് ചെവികൊടുക്കാൻ സാധിക്കണം.

കെന്നത്ത് സോയർ ഗോഡ്മാൻ എഴുതിയ 'ഡസ്റ്റ് ഓഫ് ദി റോഡ്' എന്ന നാടകത്തിലെ രണ്ട് കഥാപാത്രങ്ങളാണ് മുപ്പതുവെള്ളിക്കാശ് വാങ്ങി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും ഉയിർത്തെഴുന്നേറ്റ യേശുവും. താൻ ചെയ്ത പാപത്തിൽ നിന്നുള്ള മോചനത്തിനായി യേശുവിന്റെ അടുക്കൽ യൂദാസ് എത്തുന്നു. ചെയ്ത തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുന്ന ഒരു മനുഷ്യനെ കണ്ടത്തിയാൽ യൂദാസിന്റെ പണസഞ്ചിയിലെ മുപ്പതിവെള്ളിക്കാശിൽ നിന്ന് ഒരു വെള്ളിക്കാശിന്റെ ഭാരം കുറയും.ഇങ്ങനെ എല്ലാ വെള്ളിക്കാശിന്റെയും ഭാരം കുറഞ്ഞാൽ യൂദാസിനു മോചനം ലഭിക്കും. യെശുവും യൂദാസും കൂടി ക്രിസ്തുമസ് നാളിൽ പശ്ചാത്തപിക്കുന്ന മനുഷ്യനെ തേടി നടക്കും. നൂറ്റാണ്ടുകളായി അവർ നടക്കുന്നു എങ്കിലും യൂദാസിന്റെ പണസഞ്ചിയിലെ ഭാരം കുറയുന്നില്ല.

യുദാസിന്റെ പണസ്ഞ്ചിയുടെ ഭാരം കുറയാതിരിക്കാൻ കാരണം നമ്മൾ തന്നെയാണ്. നമ്മൾ എപ്പോഴും സത്യവും നീതിയും നമ്മളിൽ തന്നെ അടക്കിയിരിക്കുകയാണ്. സത്യവും നീതിയും ഒരിക്കലും പുറത്ത് വരാതിരിക്കാൻ വലിയ കല്ലുകളും ഉരുട്ടിവച്ചിരിക്കുന്നു. പക്ഷേ എത്രനാൾ നമുക്കതിനു കഴിയും?? ഉള്ളിലെ കല്ലുകളും വേലിക്കെട്ടുകളും തകർത്ത് നമ്മളിൽ നിന്ന് സത്യവും നീതിയും ഉയിർത്തെഴുന്നേൽക്കണം. ആ ഉയിർത്തെഴുന്നേൽപ്പാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിൽ നമ്മളിൽ ഉണ്ടാകേണ്ടത്.

(ചിത്രങ്ങൾ ഗൂഗിളിൽ നിന്ന്)

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്, ഉയർപ്പ് , ഈസ്‌റ്റർ, easter ,  Great Lent , 50 days great lent