Tuesday, February 12, 2013

വലിയ നോമ്പ് : ഉയർപ്പിലേക്കുള്ള യാത്ര

ശരീരവും മനസും ശുദ്ധീകരിച്ച് കാൽവറിപ്പാതയിലൂടെ ഉയർപ്പിലേക്കുള്ള യാത്രയാണ് വലിയ നോമ്പ്. യേശുക്രിസ്തുവിന്റെ പരസ്യ ശുശ്രൂഷയിലെ സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ നമ്മുടെ മനസുകളിൽ മാനസാന്തരത്തിന്റെ അനുഭവങ്ങൾ ആയിരിക്കണം. നാൽപതു ദിവസം ഉപവസിച്ച് സാത്താനെ ജയിച്ച് പരസ്യ ശുശ്രൂഷകളിൽ കൂടി ജനങ്ങളോടൊപ്പ് ജീവിച്ച് കാൽവറിയിലേക്ക് ക്രൂശെടുത്ത് നടന്ന് നമുക്കായി യാഗമായി തീർന്ന ദൈവപുത്രന്റെ ബലിയിലും ഉയർത്തെഴുന്നേൽപ്പിലും പങ്കാളികൾ ആകാൻ വലിയ നോമ്പിൽ കൂടി നമുക്ക് കഴിയണം. വർഷങ്ങളായി ക്രൂശിൽ തറയ്ക്കപ്പെട്ട ക്രിസ്തു മാത്രമാണോ നമ്മുടെ ഹൃദയങ്ങളിൽ ഉള്ളത്? ഉയർത്തെഴുന്നേറ്റ ക്രിസ്തുവിനെ സ്വീകരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്നുള്ള ചിന്തകൾ കൂടി ഈ നോമ്പുകാലയളവിൽ നമുക്ക് ഉണ്ടാവണം.

നാൽപ്പതു ദിവസം ഉപവസിച്ചതിനു ശേഷം സാത്താന്റെ പരീക്ഷണങ്ങളെ വിജയിച്ച യേശൂ കാനാവിലെ കല്യാണനാളിലെ വിരുന്നു ശാലയിൽ അമ്മയുടെ വാക്കുകൾക്ക് ചെവി കൊടുക്കുന്നു.തന്റെ മകനിൽ ആ അമ്മയ്ക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മ  "അവർക്കു വീഞ്ഞു ഇല്ല" എന്ന് സ്വന്തം മകനോട് പറയുന്നത്. “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.എന്ന് മകൻ അമ്മയോട് പറഞ്ഞു എങ്കിലും അമ്മ ആ വീട്ടിലെ കല്യാണ ശുശ്രൂഷക്കാരോട് പറയുന്നു , "അവൻ  നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ". അമ്മയ്ക്ക് മകനെ പൂർണ്ണവിശ്വാസമായിരുന്നു. ആ കല്യാണ വീട്ടുകാരെ മകൻ സഹായിക്കുമെന്ന് അമ്മയ്ക്ക് ഉറപ്പും ആയിരുന്നു.

അമ്മയും മകനും തമ്മിലുള്ള അഗാധമായ ബന്ധം യേശുവിന്റെ ജീവിതത്തിൽ എപ്പോഴും കാണാം. മരണ സമയത്ത് യേശു തന്റെ അമ്മയെ താൻ ഏറ്റവും സ്നേഹിച്ച ശീഷ്യനെ ഏൽപ്പിച്ച് കൊണ്ടു പറയുന്നു "സ്ത്രീയേ, ഇതാ നിന്റെ മകൻ", ശിഷ്യനോട് പറയുന്നു "ഇതാ നിന്റെ അമ്മ". നമ്മൾ നമ്മുടെ മാതാപിതാക്കളെ എങ്ങനെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നു എന്നുള്ളത് ഈ അവസരത്തിൽ ചിന്തിക്കുന്നത് നല്ലതായിരിക്കൂം. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള ബിസ്‌നസ് എന്നു പറയുന്നത് 'ഓൾഡേജ് ഹോമുകൾ' ആണ്. പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഉള്ള ആ ഓൾഡേജ് ഹോമുകളിൽ മാതാപിതാക്കളെ തള്ളുമ്പോൾ അവരുടെ വേദനകൾ എന്തായിരിക്കുമെന്ന് നമ്മൾ ചിന്തിക്കാറില്ല.

“മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും."  (മത്തായി 9:15 , മർക്കോസ് 2 :19-20 , ലൂക്കോസ് 5:35) എന്നാണ് യേശു തന്റെ ശിഷന്യന്മാരെക്കുറിച്ച് പറഞ്ഞത്. "എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും." (യോഹന്നാൻ 16:7). മണവാളൻ തോഴ്മക്കാർക്കു വേണ്ടിയാണ് അവരെ വിട്ടൂപിരിഞ്ഞു പോയത്. ആ വേർപാട് സന്തോഷകരമാക്കാൻ തോഴ്മക്കാർ ഉപവസിക്കേണ്ടിയിരിക്കൂന്നു.... പക്ഷേ ആ ഉപവാസം ഒരിക്കലും പ്രകടനമായിത്തീരരുത്. "ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. " (മത്തായി 6:16,17). ഞാനും ഉപവസിക്കുന്നു എന്ന് വെറുതെ പറഞ്ഞതു കൊണ്ട് കാര്യമില്ല. ആ ഉപവാസം കൊണ്ട് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവുകയും വേണം.

നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. (മത്തായി 6:3). എന്നുള്ള ദൈവത്തിന്റെ ഉപദേശം വിസ്മരിക്കുകയും ചെയ്യരുത്. ഉപവസിക്കൂന്നതുമൂലം ലാഭമാകുന്നത് ദൈവാലയ ഭണ്ഡാരത്തിൽ ഇടൂന്നതിനെക്കാൾ നല്ലത് അർഹരായവർക്ക് അത് ആവശ്യമായ സമയത്ത് നൽകുക എന്നുള്ളതാണ്. വിശന്നിരിക്കുന്നവനാണ് ആഹാരം വേണ്ടത് അല്ലാതെ ആഹാരം കഴിച്ചതിനു ശേഷം വിശ്രമിക്കുന്നവനല്ല. ആഹാരം മാത്രമല്ല, നമ്മുടെ ഇടയിൽ സഹായം വേണ്ട അനേകായിരങ്ങൾ ഉണ്ട്. ഒരുപക്ഷേ അവർ അഭിമാനം കൊണ്ടോ മറ്റോ സഹായം അഭ്യർത്ഥിച്ച് നമ്മുടെ മുന്നിൽ വന്നുകൊള്ളണം എന്നില്ല. അരഹരായവരെ നമ്മൾ കണ്ടേത്തുക തന്നെ വേണം. ചിലപ്പോൾ ഒരാൾക്കോ രണ്ടുപേർക്കോ കൂടിയാൽ കൂടുന്ന സഹായം അല്ലായിരിക്കും ഒരാൾക്ക് ആവശ്യമായി വരുന്നത്. ആ സമയത്ത് സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് കൂടി അർഹരായവരെ സഹായിക്കാവുന്നതേ ഉള്ളൂ...

കാനാവിലെ കല്യാണ വിരുന്നു ശാലയിൽ നിന്ന് കാൽവറി കുന്നിലേക്ക് യേശു തമ്പുരാൻ കടന്നു പോയ ജീവിത വഴി എന്ന് പറയുന്നത് വളരെ മനോഹരമായ ഒന്നായിരുന്നില്ല. അധികാരികളുടെ ധാർഷ്ഠ്യത്തിനു എതിരെ പ്രതികരിച്ചും മതനേതാക്കളുടെ തെറ്റായ ഉപദേശങ്ങളെ വിമർശിച്ചും അധികാര പ്രയോഗത്തെ വെല്ലുവിളിച്ചും നിയമങ്ങളെ ബഹുമാനിച്ചും ജനങ്ങളെ സഹായിച്ചും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരുടെ ശബ്‌ദ്ദമായും സമൂഹപരമായ വേർതിരിവിൽ പിന്നോട്ട് പോയവർക്കു വേണ്ടി നിലകൊണ്ടൂം ദേവാലയത്തെ കച്ചവട കേന്ദ്രങ്ങളാക്കുന്നവരെ പുറത്താക്കിയും ഒക്കെയായിരുന്നു ആ ജീവിത യാത്ര. ആ ജീവിതയാത്രയുടെ ബലം എന്നു പറയുന്നത് നാൽപ്പത് ദിവസം ഉപവസിച്ച് നേടിയെടൂത്തത് കൂടിയായിരുന്നു. മരുഭൂമിയിൽ പോയി വെറുതെ ഉപവസിക്കുകയായിരുന്നില്ല യേശു തമ്പുരാൻ. തന്റെ പ്രവർത്തനത്തിനു ആവശ്യമായ ഊർജ്ജം സംഭരിക്കുകയായിരുന്നു. ഉപവാസം കൊണ്ടും പ്രാർത്ഥനകൊണ്ടൂം നേടിയെടുത്ത ശക്തിയായിരുന്നു എല്ലാത്തിനും പിന്നിൽ. ഞങ്ങൾക്ക് അത് എന്തുകൊണ്ട് ചെയ്യാൻ പറ്റിയില്ല എന്ന് ശിഷ്യന്മാർ സംശയം ചോദിക്കുമ്പോൾ യേശു പറയുന്നത് , "എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല"(മത്തായി 17:21) എന്നാണ്......

കാല്‌വറി മലയിലേക്കൂള്ള ദൂരം സഞ്ചരിക്കാനുള്ള ഊർജ്ജം നമുക്ക്  ഈ വലിയ നോമ്പിൽ നിന്ന് കിട്ടണം. സ്വന്തം ക്രൂശ് എടുത്തുകൊണ്ട് ഇടറിയ കാലടിയോടെ രക്തം ഒഴുകുന്ന ശരീരത്തിൽ വീഴുന്ന ചാട്ടവാറടികൾ സഹിച്ച് സഹനത്തിന്റെ കാൽവറിയിലേക്ക് നടന്ന നമ്മുടെ രക്ഷകന്റെ പാതകളെ പിന്തുടരാൻ നമുക്ക് കഴിയണം. സഹനം മാത്രമല്ല നമുക്ക് കാൽവറിയിൽ കാണാൻ കഴിയുന്നത്. അവിടെ ക്ഷമയും,കരുതലും,പ്രത്യാശയും,പാപപരിഹാരവും ഒക്കെ നമുക്ക് കാണാൻ കഴിയും.കാൽവറിയിലേക്കുള്ള യാത്ര എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ്. പക്ഷേ അപ്പോഴും യേശു തമ്പുരാൻ പറയുന്നത്,നിങ്ങൾ എനിക്കു വേണ്ടിയല്ല നിങ്ങളുടെ മക്കൾക്ക് വേണ്ടി കരയാനാണ്. തന്നെ ദ്രോഹിച്ചവർക്ക് വേണ്ടി പിതാവിനോട് ക്ഷമ ചോദിക്കൂന്ന ക്രിസ്തുവിനെ നമുക്ക് കാല്വറിയിൽ കാണാം.“ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞ് കള്ളന് പ്രത്യാശ നൽകുന്നുണ്ട്, അമ്മയെ ശിഷ്യനെ ഏൽപ്പിക്കൂന്ന കരുതലും നമുക്ക് കാൽവറിയിൽ കാണാൻ കഴിയുന്നുണ്ട്. ഈ ജീവിത അനുഭവങ്ങൾ ഒക്കെ നമുക്കും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിയണം. കാൽവറിയിൽ മരണം അല്ല  ഉയർപ്പാണ് ഒരു ക്രിസ്ത്യാനിയുടെ പ്രത്യാശയാണ്. ആ  പ്രത്യാശയിലേക്കാണ് ഈ നോമ്പ് നമ്മളെ കൊണ്ടു പോകുന്നത്.   ദൈവപുത്രനെപ്പോലെ നമുക്ക് ആകാൻ സാധിക്കുന്നില്ലങ്കിലും അതിലെ ഒരു അംശം എങ്കിലും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നമുക്ക് വലിയ നോമ്പിൽ കഴിയണം. വലിയ നോമ്പ് നടക്കുന്ന ഈ കാലയളവിൽ മാത്രമല്ല തുടർന്നുള്ള ജീവിതത്തിലും നമുക്ക് അത് തുടരാൻ കഴിയണം. ഞാനും ഒരു ക്രിസ്ത്യാനി ആണന്ന് വെറുതെ പറയുക മാത്രമല്ല , ക്രിസ്തുവിന്റെ ജീവിത സന്ദേശം നമ്മുടെ ജീവിതത്തിൽ പകർത്താൻ കൂടി കഴിയണം.അതിനു ഈ വലിയ നോമ്പ് നമ്മളെ സഹായിക്കട്ടെ.


നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്