Thursday, February 28, 2013

കാൽവറിയിലേക്കുള്ള വഴി :: വൈരത്തെ സ്നേഹമാക്കുന്ന വഴി

അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു. (ലൂക്കോസ് 23:12)

യേശു തന്റെ ഗിരിപ്രഭാഷ്ണത്തിൽ യാഗപീഠത്തില്‍ ബലി അർപ്പിക്കുന്നതിനുമുമ്പ് സഹോദരനോടുള്ള വിദ്വേഷം മാറ്റണം എന്ന് ഉപദേശിക്കുന്നു.
ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. (മത്തായി 5:23-24).

മനുഷ്യരുടെ പാപങ്ങൾക്കുവേണ്ടിയാണ് യേശു കാൽവറിയിൽ യാഗവസ്തുവായി തീർന്നത്. ആ യാഗത്തിനു മുമ്പ് യാഗസ്ഥലമായ കാല്വറിയിലേക്കുള്ള യാത്രയുടേ തുടക്കമായ വിചാരണ സമയത്ത് അതുവരെ ശത്രുക്കളായ രണ്ടുപേരെ അവരുടെ ശത്രുത ഇല്ലാതാക്കി സ്നേഹിതന്മാരാക്കാൻ യേശു ക്രിസ്തു നിമിത്തം ആകുന്നു. യേശുവിനെ ക്രൂശിൽ തറയ്ക്കാനായി ജനങ്ങൾക്ക് വിട്ടുകൊടുക്കുന്നത് പീലാത്തോസ് ആണല്ലോ. പീലാത്തോസും ഹെരോദാവും അന്നുവരെ ശത്രുത പുലർത്തിയവർ ആയിരുന്നു. യേശു ഗലീലക്കാരനാണന്ന് മനസിലാക്കിയ പീലാത്തോസ് യേശുവിനെ ഹെരോദാവിന്റെ അടുക്കലേക്ക് അയച്ചു. യേശുവിനെ കാണാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഹെരോദാവ്. യേശു എന്തെങ്കിലും അടയാളം ചെയ്യുവാണങ്കിൽ അത് കാണാം എന്നുള്ള ഒരു ചിന്ത മാത്രമേ അ ആഗ്രഹത്തിനു പിന്നിൽ ഉണ്ടായിരുന്നുള്ളൂ. മഹാപുരോഹിതന്മാരും നിയമപണ്ഡിതരും യേശുവിനെതിരെ കുറ്റം ആരോപിച്ചിട്ടൂം യേശു മരുപിടി ഒന്നും പറഞ്ഞില്ല. ഹെരോദാവ് യേശുവിനെ പരിഹസിച്ച് പീലാത്തോസിന്റെ അടുക്കലേക്ക് തിരിച്ചയിച്ചു. 

യേശു ഗിരിപ്രഭാഷ്ണത്തിൽ പറഞ്ഞ യാഗവസ്തുവിന്റെ അർപ്പണത്തിനു മുന്നോടിയായുള്ള 'സഹോദര നിരപ്പ്' നമുക്ക് പീലാത്തോസിന്റെയും ഹെരോദാവിന്റെയും ബന്ധത്തിൽ കാണാൻ കഴിയും. അതുവരെ ശത്രുക്കളായവർ യേശുമൂലം വീണ്ടും സുഹൃത്തുക്കൾ ആകുന്നു. അതിനു ശേഷമാണ് പീലാത്തോസ് യേശുവിനെ ക്രൂശിക്കാൻ ഏൽപ്പിക്കുന്നത്. ക്രിസ്തുവിന്റെ യാഗം ഓർമ്മിക്കുകയും അതിൽ പങ്കുകൊള്ളാനായി ദേവാലയത്തിൽ വരികയും ബലി അർപ്പിക്കുകയും ചെയ്യുന്ന നമ്മൾ സഹോദരനോട് എങ്ങനെയാണ് പെരുമാറുന്നത്.?? പരസ്പരം മത്സരിക്കുകയും വിദ്വേഷത്തിന്റെ അഗ്നികൾ ഉള്ളീൽ കൊണ്ടു നടക്കുകയും ബലിപീഠത്തിൽ വെച്ചുപോലും സഹോദരനെ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കൂകയും ചെയ്യുമ്പോൾ നമ്മൾ യേശുവിന്റെ യാഗം തന്നെയാണൊ അനുസ്മരിക്കുന്നത്???

വി.പൗലോസ് എബ്രായർക്ക് എഴുതിയ ലേഖനം 10 ആം അദ്ധ്യായം 12-13 വാക്യങ്ങൾ ശ്രദ്ധിക്കുക. യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തു ഭാഗത്തു ഇരുന്നുകൊണ്ടു തന്റെ ശത്രുക്കൾ തന്റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു. സ്വയം യാഗമായി തീർന്ന യേശു ക്രിസ്തുവിന്റെ അനുയായികൾ എന്ന് അഹങ്കരിക്കുന്ന ക്രിസ്ത്യാനികൾ ക്രിസ്തുവിൽ സഹോദരന്മാരായി കാണേണ്ടവരെ ഭൗതീകമായ അധികാരത്തിനും സമ്പത്തിനും വേണ്ടി ശത്രുക്കളായി കാണുകയും പരസ്പരം പോരാടിയതിനുശേഷം ബലിപീഠത്തിൽ യാഗം അർപ്പിക്കുകയും ചെയ്താൽ ആ യാഗസ്മരണയ്ക്ക് എന്തുഫലം ആണ് കിട്ടൂന്നത്. അവനെ ക്രൂശിക്ക ക്രൂശിക്ക എന്ന് നിലവിളിച്ചവരുടെ സ്ഥാനത്തല്ലേ നമ്മൾ നിൽക്കുന്നത്? യേശുവിന്റെ ശത്രുക്കളായി മാറുകയല്ലേ നമ്മൾ ചെയ്യുന്നത്?

യേശുവിന്റെ ജീവിതവും പഠിപ്പിക്കലും പ്രവൃത്തിയും എല്ലാം സ്നേഹത്തിൽ ആയിരുന്നു. സ്നേഹത്തിന്റെ വഴിയിലൂടെ ആയിരുന്നു യേശുവിന്റെ യാത്ര. ശത്രുക്കളെപോലും സ്നേഹിക്കുക എന്നുള്ളതായിരുന്നു യേശുവിന്റെ ജീവിതം. കാല്‌വറിയിലെ അവസാന പിടച്ചിൽ വരയും സ്നേഹവും ക്ഷമയും നമുക്ക് കാണാൻ കഴിയും. എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു.( ലൂക്കോസ് 23:34). കാൽവറിയിൽ പോലും ശത്രുക്കളേ സ്നേഹിതന്മാരായി കണ്ട് അവരോട് ക്ഷമിക്കാൻ ആവശ്യപ്പെടുന്ന യേശുവിന്റെ യാഗത്തെ അനുസ്മരിക്കുന്ന വി.കുർബാന എങ്ങനെയാണ് അർപ്പിക്കുന്നത്. ആ യാഗം അർപിക്കാനുള്ള അവസരത്തിനും സമയത്തിനും വേണ്ടിപോലും സമുദായവഴക്കിന്റെ പേരിൽ പരസ്പരം തല്ലുന്നവരായി നമ്മൾ അധപതിച്ചിരിക്കുന്നു.
നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. (മർക്കോസ് 11:25-26). പരസ്പരം ക്ഷമിക്കാൻ കഴിയാത്ത നമ്മൾ ക്രിസ്ത്യാനികൾ ആണന്ന് പറയുന്നതിൽ എന്താണ് അർത്ഥം??

യേശു അവസാനം ചെയ്ത അത്ഭുത പ്രവൃത്തിയിൽ പോലും വൈരത്തെ മാറ്റി സ്നേഹത്തെ ഉദ്ഘോഷിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഗെത്ത്ശെമന തോട്ടത്തിൽ വെച്ച് യേശുവിനെ പിടിക്കാനായി ജനക്കൂട്ടവും യുദായും വരികയും, യൂദാ ചുംബനത്തിൽ കൂടി യേശുവിനെ കാണിച്ചു കൊടുക്കുമ്പോൾ ജനക്കൂട്ടം യേശുവിനെ പിടിക്കുകയും ചെയ്തു. പെട്ടന്ന് ശിമോൻ പത്രോസ് തന്റെ വാളെടുത്ത് മഹാപുരോഹിതന്റെ ദാസനായ മൽക്കോസിനെ വെട്ടി. അവന്റെ വലതു ചെവി വെട്ടുകൊണ്ട് മുറിഞ്ഞു പോയി(യോഹന്നാൻ 18:10). യേശു പത്രോസിനോട് പറയുന്നു “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും." ( മത്തായി 26:52). യേശു മൽക്കോസിന്റെ കാതു തൊട്ടു സൗഖ്യമാക്കുകയും ചെയ്തു (ലൂക്കോസ് 22:51)... കയ്യഫാ മഹാപുരോഹിതന്റെ നിർദ്ദേശപ്രകരം യേശുവിനെ പിടിക്കാനായി വന്ന മൽക്കോസ്, താൻ ആരയെ ആണോ പിടിക്കാൻ വന്നത് ആ ആൾ തന്റെ മുറിഞ്ഞുപോയ,രക്തം ഒഴുകുന്ന ചെവി തൊട്ട് സൗഖ്യമാക്കുമ്പോൾ ആ മനുഷ്യന്റെ മനസിലെ വൈരം ഇല്ലാതാവില്ലേ??? ആ മനുഷ്യൻ പിന്നീട് യേശുവിന്റെ അനുയായി തീരാതിരിക്കുന്നതെങ്ങനെയാണ്?

വൈരത്തെ സ്നേഹമാക്കിമാറ്റുന്ന ആ ക്രിസ്തുവിന്റെ യാഗത്തിലേക്കൂള്ള വഴിയിൽ കൂടി പോകാൻ ആഗ്രഹിക്കുന്ന നമ്മുടെ മനസിൽ ഇപ്പോഴും വൈരം ഉണ്ടോ? ഉണ്ടങ്കിൽ ആ വൈരത്തെ സ്നേഹമാക്കി മാറ്റാൻ നമുക്ക് കഴിയണം. അതിനു ഈ നോമ്പുകാലത്തിൽ നമുക്ക് കഴിയട്ടെ

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ് , Great Lent , 50 days great lent