Saturday, February 23, 2013

ദൈവത്തെ കാണാൻ ശ്രമിച്ച സക്കായി

വി.ലൂക്കോസിന്റെ സുവിശേഷം 19 ആം അദ്ധ്യായം 1 മുതൽ 10 വരെയുള്ള വാക്യങ്ങളിലാണ് ചുങ്കക്കാരനായ സക്കായി യേശുവിനെ കാണാൻ ശ്രമിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

ചുങ്കക്കാരിലെ പ്രമാണിയായ സക്കായി യേശുവിനെ കാണാനായി യേശു വരുന്ന വഴിയിലെ കാട്ടത്തിയുടെ മുകളിൽ കയറി. അവന്റെ ശാരീരികമായ അവസ്ഥയിൽ അവനു നിലത്ത് നിന്ന് യേശുവിനെ കാണാൻ സാധിക്കുകയില്ലായിരുന്നു. ഉയരം കുറഞ്ഞ അവൻ നിലത്ത് നിന്ന് യേശുവിനെ കാണാൻ ശ്രമിച്ചു എങ്കിലും ആൾക്കൂട്ടത്തിന്റെ തിരക്ക മൂലം അതിനു കഴിഞ്ഞില്ല. പക്ഷേ അവനു യേശുവിനെ കാണുകയും വേണം. യേശു പോകുന്ന വഴിയിലൂടെ യേശുവിനു മുമ്പായി അവൻ ഓടി.എല്ലായിടത്തും ആളുകൾ യേശുവിനെ കാണാനായി വഴിയരികിൽ കാത്തു നിൽക്കുകയാണ്. അപ്പോഴാണ് വഴിയരികിലെ ഒരു കാട്ടത്തി സക്കായിയുടെ കണ്ണിൽ പെടൂന്നത്. വളരെ പ്രയാസപ്പെട്ട് സക്കായി കാട്ടത്തിയുടേ മുകളിൽ കയറി. കാലുകൾക്ക് ഉയരം കുറഞ്ഞ ഒരാൾക്ക് മരത്തിൽ കയറാനുള്ള ആയാസം നമുക്കറിയാം. തന്റെ പ്രയാസത്തെ തോൽപ്പിച്ചുകൊണ്ട് യേശുവിനെ കാണണം എന്നുള്ളാ ഒരൊറ്റ ചിന്തയിൽ സക്കായി കാട്ടത്തിയിൽ കയറി ഇരുന്നു.

ശാരീരികമായി ഒരു ബുദ്ധിമുട്ടം ഇല്ലാത്ത നമ്മൾ ദൈവത്തെ കാണാൻ ശ്രമിച്ചിട്ടൂണ്ടോ? എന്ന് സ്വയം ചോദിക്കേണ്ട കാര്യമാണ്. ഞാൻ നോമ്പു നോൽക്കുന്നു, ഉപവാസം അനുഷ്ഠിക്കുന്നു,ദേവാലയത്തിൽ കാണിക്ക ഇടുന്നു,സംഭാവന കൊടുക്കുന്നു.. പക്ഷേ എനിക്കു ദൈവത്തെ കാണാൻ കഴിഞ്ഞിട്ടില്ല എന്നായിരിക്കും നമ്മുടെ ഉത്തരം. ദൈവവും ദൈവ ചൈതന്യവും ഒക്കെ നമ്മുടെ ഉള്ളിൽ തന്നെയുണ്ട്. ദൈവം അവിടെയുണ്ടന്ന് കേൾക്കുമ്പോൾ അവിടേക്കും ഇവിടെയുണ്ടന്ന് കേൾക്കുമ്പോൾ ഇവിടേക്കൂം ഓടിയിട്ട് കാര്യമൊന്നും ഇല്ല. എവിടെ ഓടിപ്പോയാലും ദൈവത്തെ കാണാൻ സ്വയം ശ്രമിച്ചില്ലങ്കിൽ ദൈവത്തെ കാണാൻ കഴിയില്ല.
നമ്മുടെ ഇടയിലെ 'ചെറിയ സഹോദരന്മാരെ കണ്ടത്തിയാൽ'നമുക്ക് ദൈവത്തെ കണ്ടെത്താൻ കഴിയും.
എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. (മത്തായി 25:34-40).

യേശു അത്തിയുടെ അടുത്ത് വന്നപ്പോൾ മുകളിലേക്ക് നോക്കി. സക്കായി അത്തിയുടെ മുകളിൽ യേശുവിനെ കാണാൻ വേണ്ടി ഇരിക്കുകയാണ്. സക്കായിയെ യേശു കണ്ടൂ. എന്നിട്ട് മുകളിലേക്ക് നോക്കി വിളിച്ചു.
“സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു”.  പെട്ടന്ന് സക്കായി അത്തിയിൽ നിന്ന് പ്രയാസപ്പെട്ട് ഇറങ്ങിവന്നു. താൻ കാണാൻ ആഗ്രഹിച്ചിരുന്ന യേശു തന്റെ മുമ്പിൽ വന്ന് തന്റെ പേരു ചൊല്ലി വിളിക്കുന്നു.. പാപിയായ മനുഷ്യൻ എന്ന് പറഞ്ഞ് ആളുകൾ മാറ്റി നിർത്തിയിരുന്ന സക്കായിയെ യേശു പേരു ചൊല്ലി വിളിച്ചിരിക്കുന്നു. സമൂഹത്തിലെ 'പാപിയായ മനുഷ്യന്റെ' അകറ്റി നിർത്തൽ കൊണ്ടായിരിക്കണം സക്കായിക്ക് താഴെ നിന്ന് യേശുവിനെ കാണാൻ കഴിയാതിരുന്നത്. പുരുഷാരത്തിന്റെ ഇടയിലൂടെ മുന്നിൽ എത്താൻ ശ്രമിച്ചപ്പോഴെല്ലാം 'പാപിയായ മനുഷ്യൻ' എന്നുള്ള പരിഹാസവും പാപിയായ നീ എന്തിന് യേശുവിനെ കാണാൻ ശ്രമിക്കുന്നു എന്നുള്ള ചോദ്യവും സക്കായിക്ക് കേൾക്കേണ്ടീ വന്നിട്ടുണ്ടാവും. അതുകൊണ്ടുകൂടിയായിരിക്കണം സക്കായി പുരുഷാരത്തിന്റെ തിരക്കിൽ നിന്ന് മാറി അത്തിയിൽ കയറി യേശുവിനെ കാണാൻ ശ്രമിച്ചത്.

യേശുവിന്റെ ജീവിതത്തിൽ അത്തിയുമായി ബന്ധപ്പെട്ട പല സംഭവങ്ങളും നമുക്ക് കാണാൻ കഴിയും.
യേശു നഥാനിയേലിനെ ആദ്യമായി കാണുന്നത് അത്തിയുടെ കീഴിൽ ഇരിക്കുമ്പോഴാണ്. (യോഹന്നാൻ 1:48). പല ഉപമകളിലും അത്തിയെ യേശു പരാമർശിക്കുന്നുണ്ട്. (മത്തായി 24:32 , മർക്കോസ് 13:28 , ലൂക്കോസ് 6:44 , ലൂക്കോസ് 13:6,ലൂക്കോസ് 17:6, ലൂക്കോസ് 21:39). അത്തിയിൽ ഫലം തിരയുന്ന യേശുവിനെ നമുക്ക് പരിചിതമാണ്. ഫലം കിട്ടാത്ത അത്തിയെ യേശു ശപിക്കുന്നുണ്ട്.  ഫലം പുറപ്പെടുവിക്കാത്ത അത്തി വെട്ടിക്കളയാൻ കല്പിക്കുന്ന തോട്ട ഉടമസ്ഥനോട് അത്തിക്കുവേണ്ടീ അപേക്ഷിക്കുന്ന തോട്ടക്കാരനയും നമുക്ക് കാണാൻ കഴിയും. നമ്മളും അത്തിമരങ്ങളാണ്. ഫലം പുറപ്പെടുവിക്കുന്നതാണോ അതോ ഭൂമിയിലെ വെള്ളവും വളവും വെറുതെ വലിച്ചെടുത്ത് ഫലം പുറപ്പെടുവിക്കാതെ നിൽക്കുന്ന മരങ്ങളാണോ എന്ന് സ്വയം ചിന്തിക്കണം.

ഇവിടെ ഈ കാട്ടത്തി സക്കായി എന്ന് ഫലം പുറപ്പെടുവിച്ചിരിക്കുന്നു. യേശുവിനെ കാണാൻ ശ്രമിച്ച സക്കായിക്ക് മാർഗ്ഗം ഒരുക്കിക്കോണ്ട് ഈ കാട്ടത്തി ഫലം പുറപ്പെടുവിച്ച് കഴിഞ്ഞു. അത്തിയിൽ ഫലം തിരിഞ്ഞു വന്ന യേശുവിനു 'സക്കായി എന്ന പശ്ചാത്തപിക്കുന്ന ചുങ്കക്കാരൻ' എന്ന ഫലത്തെ കിട്ടിയിരിക്കുന്നു.

അത്തിമരത്തിൽ നിന്ന് ഇറങ്ങിവന്ന സക്കായിയുടെ കൂടെ യേശു അവന്റെ വീട്ടിലേക്ക് പോകുന്നു. യേശു സക്കായിയെ വിളിച്ചതും സക്കായി ഇറങ്ങിവന്ന യേശുവിനെ കെട്ടിപ്പിടിച്ചതൊന്നും യേശുവിനെ കാണാനായി വന്ന് നിന്ന ജനക്കൂട്ടത്തിനു ഉൾക്കൊള്ളാനായില്ല."അവൻ  പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു". കാരണം യേശു പേരുചൊല്ലി വിളിച്ചത് പാപിയായ ഒരുത്തനെ ആണ്. ഒരുപക്ഷേ ചുങ്കപ്പിരിവ് തുടങ്ങയതിൽ പിന്നെ സക്കായിയെ ആദ്യമായി പേരു ചൊല്ലി വിളിച്ചത് യേശു ആയിരിക്കണം. ചുങ്കക്കാരോട്  അന്നത്തെ സമൂഹത്തിന്റെ മനസ്ഥിതി എന്തായിരുന്നു എന്നു കാണണമെങ്കിൽ ലൂക്കൊസിന്റെ സുവിശേഷം 18 ആം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന,  ദേവാലയത്തിൽ പ്രാർത്ഥിക്കാൻ വന്ന, പരീശനെയും ചുങ്കക്കാരനെയും മനസിലാക്കിയാൽ മതി. പരീശന്റെ പ്രാർത്ഥനയിൽ ചുങ്കക്കാരോടുള്ള സമീപനം മനസിലാക്കാ കഴിയും.
പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു. (ലൂക്കോസ് 18:11).

"സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു." (ലൂക്കോസ് 19:8). പേരു ചൊല്ലി വിളിച്ച സക്കായി പശ്ചാത്താപത്തോടെ യേശുവില് വിശ്വസിച്ച് പറയുന്നു. സമൂഹത്തിൽ എപ്പോഴും പിന്തള്ളപ്പെട്ടിരുന്ന പാപികളോടും ചുങ്കക്കാരോടും യേശു ഗാഡമായ സ്നേഹ ബന്ധം പുലർത്തിയിരുന്നു. അവർക്കുവേണ്ടീ സമൂഹത്തോട് സംസാരിക്കുകയും ചെയ്തിരുന്നു. താൻ ചിങ്കക്കാരുടേയും പാപികളുടേയും സ്നേഹിതൻ ആണന്നു പരിഹസിക്കപ്പെട്ടതും യേശു അംഗീകരിച്ചിരുന്നു. വിരുന്നുശാലകളിൽ പോലും യേശു പാപികളുടയും ചിങ്കക്കാരുടയും കൂടെ ഇരുന്നു. യേശുവിനെ അനുഗമിച്ചവരിൽ ചുങ്കക്കാരും പാപികളും ഉണ്ടായിരുന്നു. (മത്തായി 9:10 , മത്തായി 11:19 , മത്തായി 21:31 , മർക്കോസ് 2:15 , ലൂക്കോസ് 5:29 ,  ലൂക്കോസ് 7:34, ലൂക്കൊസ് 15:1). യേശു പാപികളോടും ചിങ്കക്കാരോടും വിരുന്ന പങ്കിടുന്നു എന്ന് ആക്ഷേപിച്ചവർക്ക് യേശു നൽകുന്ന ഉത്തരം ഇതാണ്.. "ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു” (ലൂക്കോസ് 5:32)

യേശു ചുങ്കക്കാരനെ വിളിക്കുന്ന മറ്റൊരു സംഭവവും വേദപുസ്തകത്തിൽ പറഞ്ഞിട്ടൂണ്ട്.ചുങ്കസ്ഥലത്ത് ചുങ്കം പിരിച്ചുകൊണ്ടിരുന്ന ഒരുവനെ “എന്നെ അനുഗമിക്ക” എന്ന് പറഞ്ഞ് യേശു വിളിക്കുന്നു. അവൻ  യേശുവിനെ അനുഗമിക്കൂകയും ചെയ്യുന്നു. (മത്തായി 9:9 , മർക്കോസ് 2:14 , ലൂക്കൊസ് 5:27)

യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു. (ലൂക്കൊസ് 19:9-10). പാപത്തിന്റെ വഴിയിൽ തെറ്റിപ്പോയ സക്കായി പശ്ചാത്തപിച്ച് തെറ്റുകൾ മനസിലാക്കി പ്രായശ്ചിത്തം ചെയ്യാനുള്ള സന്നദ്ധത അറിയുക്കുമ്പോൾ യേശു പറയുന്നതാണിത്. മനുഷ്യപുത്രൻ താൻ ഈ ഭൂമിയിൽ എന്തിനാണ് വന്നത്,തന്റെ ലക്ഷ്യം എന്താണന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കുന്നു.
"കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു”!!

കാണാതെപോയ ആടിനെ കിട്ടിയപ്പോൾ സന്തോഷിച്ച സ്നേഹമാണത്(ലൂക്കൊസ് 15:6) .

കാണാതെ പോയ ഒരു ദ്രഹ്മ കണ്ടെത്താനായി വിളക്കു കത്തിച്ചു വീട് മുഴുവൻ
അടിച്ചുവാരിയ സ്ത്രിയെപ്പോലെ കാണാതെപോയതിനെ അന്വേഷിക്കുന്നവനാണ് ദൈവപുത്രൻ (ലൂക്കോസ് 15 : 8)

കാണാതെ പോയ മകനെ കണ്ടു കിട്ടിയപ്പോൾ വിരുന്നൊരുക്കിയ പിതാവിനെപ്പോലെയണ് ദൈവപുത്രൻ  (ലൂക്കൊസ് 15:24)

വി.പൗലോസ് പറയുന്നത് ഓർമ്മിപ്പിച്ചുകൊണ്ട് നിർത്തട്ടെ. ക്രിസ്തുയേശു പാപികളെ രക്ഷിപ്പാൻ ലോകത്തിൽ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാൻ യോഗ്യവുമായ വചനം തന്നേ; ആ പാപികളിൽ ഞാൻ ഒന്നാമൻ.  (1തിമൊഥെയൊസ് 1:15).

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്