Sunday, February 17, 2013

നോമ്പ് : സാത്താനെതിരെയുള്ള വിജയം / പരാജയപ്പെടുന്ന സാത്താൻ

യേശു ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പ് യോഹന്നാൻ സ്നാപകന്റെ കൈയ്യാൽ യോർദ്ദാനിൽ നിന്ന് സ്നാനം ഏറ്റതിനു ശേഷമാണ് മരുഭൂമിയിലേക്ക് പോകുന്നത്. മത്തായിയുടേ സുവിശേഷത്തിൽ പറയുന്നത് 'പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.' (മത്തായി 4:1) എന്നാണ്. നാൽപ്പതു ദിവസം രാത്രിയും പകലും ഉപവസിച്ചതിനു ശേഷം  വിശന്നപ്പോൾ പരീക്ഷകൻ യേശുവിന്റെ അടുക്കൽ വന്നു എന്നാണ് മത്തായിയുടേ സുവിശേഷത്തിൽ പക്ഷേ ലൂക്കോസിന്റെ സുവിശേഷത്തിൽ ഇതിനു അല്പം വെത്യാസം ഉണ്ട്. ലൂക്കോസ് പറയുന്നത് സാത്താൻ യേശുവിനെ ഈ നാൽപ്പതു ദിവസവും പരീക്ഷിച്ചു കൊണ്ടീരുന്നു എന്നാണ്. യേശൂവിന്റെ മുന്നിൽ സാത്താൻ ചെല്ലുന്നത് ഉപവാസത്തിന്റെ നാൽപ്പതു ദിവസങ്ങൾക്കു ശേഷം തന്നെയാണ്.ഉപവാസത്തിന്റെ നാൽപ്പതു ദിവസത്തിനൂ ശേഷം യേശുവിനു വിശന്നപ്പോൾ പരീക്ഷകൻ ആഹാരം നൽകാം എന്നുള്ള പ്രലോഭനവുമായി യേശൂവിന്റെ മുന്നിൽ എത്തുകയാണ്.

സാത്താൻ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രമാണിത്. നേരത്തെ എന്നു പറഞ്ഞാൽ ഏദൻ തോട്ടത്തിൽ വെച്ച്. അന്ന് അവിടെ ഏദൻ തോട്ടത്തില്‍ നടുവിലെ വൃക്ഷത്തിന്റെ ഫലം പ്രലോഭിപ്പിച്ച് ഹവ്വയെക്കോണ്ട് പറിപ്പിക്കുകയും ആദാമിനു അത് നൽകുകയും ചെയ്തപ്പോൾ മനുഷ്യന് നഷ്ടപ്പെട്ടത് ഏദൻ തോട്ടമെന്ന പറുദീസ ആയിരുന്നു. അന്ന് മനുഷ്യനു നഷ്ടപ്പെട്ട പരുദീസയുടേ അനുഭവം തിരികെ നൽകാനാണ് രണ്ടാമത്തെ ആദാമായി ദൈവ പുത്രൻ വന്നിരിക്കൂന്നത്.ഇപ്പോഴും പഴയ തന്ത്രവുമായി, പ്രലോഭനവുമായി സാത്താൻ വന്നിരിക്കൂന്നു. അന്ന് നടുവിൽ നിൽക്കുന്ന  നിൽക്കൂന്ന നന്മതിനകളുടെ തിരിച്ചറിവിന്റെ വൃക്ഷത്തിന്റെ ഫലം നൽകിയാണ് പ്രലോഭിപ്പിച്ചതെങ്കിൽ ,സ്വയം ജീവ വൃക്ഷത്തിന്റെ ഫലമായി തീരാൻ വന്നവനെയാണ് കല്ല് അപ്പമായി തീർക്കാൻ ആവശ്യപ്പെട്ട് സാത്താൻ പരീക്ഷിക്കൂന്നത്. ഏദൻ തോട്ടത്തിൽ വെച്ച് മനുഷ്യനു നഷ്ടപ്പെട്ട അനുഭവം ജീവന്റെ വൃക്ഷത്തിന്റെ ഫലമാണ്. കാൽവറിയിൽ സ്വയം ജീവന്‍ സമർപ്പിച്ച് യേശു  നമുക്ക് നൽകിയത് ആ ജീവവൃക്ഷത്തിന്റെ ഫലമാണ്. ആ ജീവ വൃക്ഷഫലത്തിന്റെ പാകമാകലിന്റെ വഴിയുടെ ആരംഭമായിരുന്നു യേശുവിന്റെ നാല്പതു ദിവസത്തെ ഉപവാസം. അവിടെയാണ് പരീക്ഷകൻ എത്തിയത്.  ഒന്നാമത്തെ ആദാമിന് ഏദൻതോട്ടത്തിൽ സാത്താന്റെ പ്രലോഭനത്തിൽ ചതിവു പറ്റിയെങ്കിൽ രണ്ടാമത്തെ ആദാം മരുഭൂമിയിൽ സാത്താന്റെ പ്രലോഭനത്തെ അതിജീവിക്കുന്നു....

മൂന്നു പ്രാവിശ്യമാണ് സാത്താൻ യേശുവിനെ പരീക്ഷിക്കുന്നത്.

ഒന്നാമത്തെ പരീക്ഷണം
"നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക" എന്നു പറഞ്ഞു കൊണ്ടാണ് സാത്താൻ യേശുവിന്റെ അടുക്കൽ എത്തുന്നത്. നാൽപ്പതു ദിവസത്തെ ഉപവാസത്തിനു ശേഷം വിശന്നപ്പോഴാണ് കല്ല് അപ്പമായി തീരാൻ കൽപ്പിക്കുക്ക എന്നു സാത്താൻ പറയുന്നത്.  “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നുള്ള വേദഭാഗം യേശു സാത്താന് മറുപിടിയായി നൽകുന്നു. ആവർത്തന പുസ്തകം 8 ആം അദ്ധ്യായം 3 ആം വാക്യം ആണ് യേശു മറുപിടി നൽകിയത്. "അവൻ  നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു."

സ്വയം ജീവന്റെ അപ്പമായി തീരാൻ വന്നവനോട് ആണ് കല്ലിനെ അപ്പമായി തീരാൻ കല്പിക്ക എന്ന് സാത്താൻ പറയുന്നത്. യോഹന്നാന്റെ സുവിശേഷം 6 ആം അദ്ധ്യായത്തിൽ യേശു ക്രിസ്തു ഇത് പ്രഖ്യാപിക്കൂന്നുണ്ട്. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു. (യോഹന്നാൻ 6:51). സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാർ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവൻ എന്നേക്കും ജീവിക്കും. (യോഹന്നാൻ 6:58)

രണ്ടാമത്തെ പരീക്ഷണം
രണ്ടാമത്തെ പരീക്ഷണത്തിനായി സാത്താൻ യേശു ക്രിസ്തുവിനെ മരുഭൂമിയിൽ നിന്ന് വിശുദ്ധനഗരത്തിലെ ദൈവാലത്തിന്റെ അഗ്രത്തിൻ മേല്‍ കൊണ്ടു നിർത്തി.
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ   തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ  നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു കൊണ്ട് താഴേക്ക് ചാടാൻ ആവശ്യപ്പെടുകയാണ്. ഒന്നാമത്തെ പരീക്ഷണത്തിൽ യേശു സാത്താനെ പരാജപ്പെടൂത്തുന്നത് വേദ വചനത്തിലെ ഒരു വാക്യം ഉദ്ധരിച്ചു കൊണ്ടാണ്. അതുകൊണ്ടായിരിക്കണം രണ്ടാമത്തെ പരീക്ഷ്ണത്തിൽ ദൈവാലയമുകളിൽ നിന്ന് ചാടാൻ പറഞ്ഞുകൊണ്ട് മറ്റൊരു വേദഭാഗം സാത്താൻ ഉപയോഗിക്കുന്നത്. 91 ആം സങ്കീർത്തനം 11 ഉം 12 ഉം വാക്യങ്ങൾ ആണ് സാത്താൻ ഉപയോഗിക്കൂന്നത്. "നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ  നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും."

ഇതിന് യേശു മറുപിടി നൽകുന്നത് “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞാണ്. ആവർത്തന പുസ്തകം 6 ആം അദ്ധ്യായം 16 ആം വാക്യമാണ് യേശു പറയുന്നത്. അത് ഇങ്ങനെയാണ്, "നിങ്ങൾ മസ്സയിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു."

മസ്സ എന്ന വാക്കിന്റെ അർത്ഥം തന്നെ പരീക്ഷ എന്നാണ്. സീനായ് മരുഭൂമിയിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ ജനത രെഫീദീമിൽ എത്തിയപ്പോൾ അവർക്ക് കുടിക്കാനായി വെള്ളം കിട്ടിയില്ല. ജനം മോശയോട്  കലഹിച്ചു. നിങ്ങൾ ദൈവത്തെ പരീക്ഷിക്കൂന്നത് എന്ത് എന്ന് മോശ വരോട് ചോദിക്കുന്നുണ്ട്. ദൈവത്തിന്റെ കല്പനപ്രകാരം മോശ തന്റെ കൈയ്യിലെ വടികൊണ്ട് പാറയിൽ അടിച്ച് യിസ്രായേൽ ജനതയ്ക്ക് വെള്ളം നൽകുന്നു.
യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ  ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു. (പുറപ്പാട് 17:7)

ഈ രണ്ട് പരീക്ഷണത്തിലും പൊതുവായ ഒരു കാര്യം നിരീക്ഷിക്കാവുന്നതാണ്. "നീ ദൈവപുത്രൻ എങ്കിൽ" എന്നുള്ള ഒരു ചോദ്യചിഹ്നം മുന്നിൽ നിർത്തിയാണ് സാത്താൻ യേശുവിനെ പരീക്ഷിക്കൂന്നത്. നീ ദൈവപുത്രൻ എങ്കിൽ കല്ലിനെ അപ്പം ആക്കുക. നീ പുത്രൻ എങ്കിൽ താഴേക്ക് ചാടുക.

മൂന്നാമത്തെ പരീക്ഷണം
രണ്ടാമത്തെ പരീക്ഷ്ണത്തിലും പരാജയപ്പെട്ട സാത്താൻ യേശുവിനെ ദൈവാലയ മുകളിൽ നിന്ന് ഉയർന്ന മലയിലേക്ക് കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചിട്ട് പറഞ്ഞു ,"ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും" (ലൂക്കോസ് 4:6,7). ഇതിനു യേശു മറുപിടി നൽകുന്നത് ഇങ്ങനെയാണ്.  “സാത്താനേ, എന്നെ വിട്ടുപോ; 'നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു' എന്നു എഴുതിയിരിക്കുന്നുവല്ലോ”  (മത്തായി 4:10) . ആവർത്തനപുസ്തകം 6 ആം അദ്ധ്യായം 13 ആം വാക്യം ആണ് യേശു ഉപയോഗിക്കുന്നത്. "നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.". ആവർത്തനപുസ്തകം 8:19 ലും സമാനമായ വാക്യം നമുക്ക് കാണാം."നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടർന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങൾ നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു."

ഏദൻ തോട്ടത്തിൽ പ്രലോഭനങ്ങളിൽ കൂടി വിജയിച്ച സാത്താനെയാണ് കാണാൻ കഴിയുന്നതെങ്കിൽ ഇവിടേ മരുഭൂമിയിൽ പരാജയപ്പെടുന്ന സാത്താനെയാണ് കാണാൻ കഴിയുന്നത്. സത്താന്റെ പ്രലോഭനങ്ങളിൽ ഒന്നാം ആദാമിൽകൂടി മനുഷ്യനു നഷ്ടപ്പെട്ട പറുദീസയുടെ അനുഭവം രണ്ടാം ആദാമിൽ കൂടി മനുഷ്യനു ലഭിക്കുന്നു.

യേശുവിന്റെ ജീവിതത്തിൽ പലപ്പോഴും 'സാത്താൻ' കടന്നു വരുന്നുണ്ട്. സാത്താന്റെ പരീക്ഷണങ്ങൾ എല്ലാം പരാജപ്പെടുത്തിയാണ് യേശു കാൽവറിയിൽ യാഗമായി സ്വയം അർപ്പിക്കൂന്നത്. എഴുപതു തിരഞ്ഞെടൂത്ത്  താൻ  ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും ഈരണ്ടായി അയച്ച യേശുവിന്റെ അടുക്കലേക്ക് അവർ തിരികെ വന്നപ്പോൾ യേശു അവരോടു പറയുന്നു, “സാത്താൻ  മിന്നൽപോലെ ആകാശത്തു നിന്നു വീഴുന്നതു ഞാൻ കണ്ടു." (ലൂക്കോസ് 10:18).

നാൽപ്പതുദിവസത്തെ ഉപവാസത്തിന്റെ ബലത്താൽ സാത്താന്റെ പരീക്ഷണങ്ങളെ തോൽപ്പിക്കാൻ യേശുവിനു കഴിഞ്ഞു. ഈ നോമ്പുവേളയിൽ സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ നമുക്കും കഴിയണം.

നോമ്പുകാല ചിന്തകൾ , മലയാളം ബൈബിൾ കഥകൾ , ബൈബിൾ കഥ , bible stories , malayalam bible stories , ഉപവാസം , നോമ്പ്