Monday, September 22, 2008

11. ഡിസംബര്‍ 24 : ഭാഗം 7

(കെന്നത്ത് സോയറിന്റെ ‘ഡസ്റ്റ് ഓഫ് ദി റോഡ് ‘ എന്ന് ഏകാങ്കനാടകത്തെ ആസ്പദമാക്കി ....)


( അമേരിക്കന്‍ നാടകകൃത്തും നടനുമായ Kenneth Sawyer Goodman (1883 - 1910 ) 27ആമത്തെ വയസില്‍അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മാതാപിതാക്കള്‍ The Goodman Theatre of the Chicago ArtInstitute എന്ന കേന്ദ്രം സ്ഥാപിച്ചു, അമേരിക്കന്‍ നാടകവേദിക്ക് ഈ സ്ഥാപനം എണ്ണപ്പെട്ട സംഭാവനകള്‍നല്‍കി. ‘Dust of the Road ' എന്ന ഏകാങ്ക നാടകം മതപരമായ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് കെന്നത്ത്എഴുതിയിരിക്കൂന്നത്. ക്രിസ്തുമസ്സ് സന്ദേശം എന്താണന്ന് പറയുന്ന ഈ നാടകം അനേകം ആളുകളെപുതിയ മനുഷ്യര്‍ ആക്കിയിട്ടുണ്ട് ....‘Dust of the Road ' എന്ന ഏകാങ്ക നാടകത്തിന്റെ തനി പരിഭാഷയല്ല ഇത് .. ആശയവും കഥാപാത്രങ്ങളില്‍ചിലരും ‘Dust of the Road ' ലെ ആണ് ... )കഴിഞ്ഞഭാഗങ്ങള്‍ :
: അദ്ധ്യായം 7 :
തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി ഒരാത്മാവ് ആണോ ? അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലാതെ മറ്റെന്താണ്. ഒരു മനുഷ്യന്ഒരിക്കല്‍ മാത്രമേ മരണം ഉള്ളു എന്നല്ലേ അയാള്‍ പറഞ്ഞത് .“നിങ്ങളെന്തൊക്കെയാണ് ഈ പറയുന്നത് ?എനിക്കൊന്നും മനസ്സിലാകുന്നില്ല. “ പീറ്റര്‍ പറഞ്ഞു.
“നിനക്കെന്നല്ല, ഈ ലോകത്തിലെ ആര്‍ക്കും എന്നെ മനസിലാക്കാന്‍ സാധിക്കുന്നില്ല. എന്നെ ആര്‍ക്കെങ്കിലുമൊക്കെ മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍വര്‍ഷങ്ങളായുള്ള എന്റെ അലച്ചില്‍ നിര്‍ത്താമായിരുന്നു. .. നിനക്കറിയാമോ പീറ്റര്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കല്‍ദാമ എന്ന സ്ഥലത്തുനിന്ന് ഞാന്‍യാത്ര് തിരിച്ചതാണ്. ... ദിക്കുകളും കാലങ്ങളും അറിയാതെയുള്ള യാത്ര....!!!!”
“എനിക്കിപ്പോള്‍ മനസിലായി നിങ്ങളൊരു ഭ്രാന്തന്‍‌ തന്നെയാണന്ന് .. നിങ്ങള്‍ എത്ര്യും വേഗമൊന്ന് പോയിത്തരാമോ ?” പീറ്റര്‍ അയാളോട്പറഞ്ഞു.
“സത്യം പറയുന്നവന്‍ എന്നും സ്മൂഹത്തിന്റെ മുന്നില്‍ ഭ്രാന്തന്‍ തന്നെയാണ്.. ഞാന്‍ ഇവിടേക്ക് വന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചാലുടന്‍ ഞാന്‍ ഇവിടെനിന്ന് മടങ്ങും. എനിക്ക് എത്രയും വേഗം എന്റെ കടങ്ങള്‍ തീര്‍ക്കണം.. ഈ അലച്ചില്‍ എനിക്ക് മടുത്ത് കഴിഞ്ഞു ...”
“അരുടെ കടമാണ് നിനക്ക് വീട്ടാനുള്ളത് ... ഈ സ്ഥലത്ത് ഞാനല്ലാതെ മറ്റൊരാള്‍ പണം നല്‍കുന്ന ബിസ്നസ്സ് ചെയ്യുന്നില്ല ... നിങ്ങളെന്റെകൈയ്യില്‍ നിന്ന് പണം വാങ്ങിയതായി ഞാനോര്‍ക്കുന്നില്ല ... നിങ്ങളെ കണ്ടതായിപ്പോലും ഞാനോര്‍ക്കുന്നില്ല ...ആട്ടെ നിങ്ങളെത്ര രൂപയാണ്കടം വാങ്ങിയത് ??”
“ഞാന്‍ നിങ്ങളുടേ കൈയ്യില്‍ നിന്നല്ല പണം വാങിയത് ... നിങ്ങളെക്കാ‍ള്‍ വലിയ അധികാരികളില്‍ നിന്നാണ് ഞാന്‍ പണം വാങ്ങിയത് ... പണയവസ്തുവായി ഞാന്‍ നല്‍കിയത് എന്താണന്ന് അറിയാമോ ? എന്റെ ഗുരുനാഥന്റെ ജീവന്‍ !!! അതിനെനിക്ക് കിട്ടിയത് മുപ്പത് വെള്ളിക്കാശ് ..മുപ്പത് വെള്ളിക്കാശിന്റെ കടക്കാരനാണ് ഞാനിന്ന് ... ഞാന്‍ പണയപ്പെടൂത്തിയ എന്റെ ഗുരുനാഥനെ അവര്‍കൊന്നുകളഞ്ഞു ... ഒരിക്കല്‍ പോലും ഞാന്‍ വിചാരിച്ചതല്ല എന്റെ ഗുരുനാഥന്‍ മരിക്കുമെന്ന്... എത്രയോ പ്രാവിശ്യം എന്റെ ഗുരുനാഥന്‍ അവരുടെകൈയ്യില്‍ നിന്ന് രക്ഷപെട്ടതാണ് ... പക്ഷേ എന്റെ വാക്ക് പാലിക്കാന്‍ കൂടി ആയിരിക്കണം അവരില്‍ നിന്ന് രക്ഷപെടാന്‍ അദ്ദേഹം ശ്രമിക്കാഞ്ഞത്.“ഇതു പറഞ്ഞ് ആ നാടോടി കരയാന്‍ തുടങ്ങി...
പീറ്ററിന് അത്ഭുതമായി . മുപ്പത് വെള്ളിക്കാശിന്റെ കടക്കാരന്‍ പോലും. വെള്ളിക്കാശിന്റെ ക്രയവിക്രയം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നിലച്ചതാണ്.തന്റെ മുന്നില്‍ നില്‍ക്കുന്ന ഈ നാടോടി മുപ്പത വെള്ളിക്കാശിന്റെ കണക്കാണ് പറയുന്നത് . ഇവനൊരു ഭ്രാന്തന്‍ തന്നെ . എന്തെങ്കിലും ഉപായംകണ്ടെത്തി ഇയാളെ ഓഴിവാക്കി എത്രയും വേഗ്ഗം ഇവിടെ നിന്ന് പറഞ്ഞയിക്കണം.
“നീ എന്താണ് പീറ്റര്‍ ആലോചിക്കുന്നത് ? എന്നെ ഒഴിവാക്കുന്നതിനെക്കുറിച്ചാ‍ണോ ?
“നാടോടി പീറ്ററിനോട് ചോദിച്ചു. അയാള്‍ തന്റെ കുപ്പായത്തിലെകീശയിലേക്ക് കൈകള്‍ ഇട്ട് കിലുക്കി.നാണയ ശബ്ദ്ദം മുഴങ്ങി. എന്നിട്ട് അയാള്‍ പീറ്ററ്റിന്റെ മുന്നിലേക്ക് നീങ്ങി നിന്നു.പീറ്ററിന്റെ കണ്ണുകളിലേക്ക്തന്നെ നോക്കി.“പീറ്റര്‍ നീ ഈ ശബ്ദ്ദം കേള്‍ക്കുന്നുണ്ടോ ? മുപ്പത് വെള്ളിക്കാശിന്റെ ശബ്ദ്ദം ആണിത് . നൂറ്റാണ്ടുകളായി ഈ നാണയങ്ങളുടെ താപം എന്നെ ദഹിപ്പിക്കുകയാണ്. ഇതിന്റെ ഭാരം എന്നെ തളര്‍ത്തി കീഴ്പ്പെടുത്തുകയാണ്. .. എത്രയോ കാലമായി നിരത്തിലെ പൊടിപോലെ ഞാന്‍പറക്കുകയാണ് ..ഇതില്‍ നിന്ന് എനിക്കൊരു മോചനം വേണം ....” അയാളുടെ ശബ്ദ്ദപ്പകര്‍ച്ചയില്‍ പീറ്റര്‍ പകച്ചുപോയി.
“നിങ്ങളെന്തൊക്കെയാണ് ഈ ചെയ്യുന്നത് ...?” പീറ്റര്‍ അയാളോട് ചോദിച്ചു.
അയാള്‍ പീറ്ററിന്റെ തൊട്ടടുത്ത് നിന്ന് മാറിയില്ല.അയാള്‍ തന്റെ കഴുത്ത് പീറ്ററിനെ കാണിച്ചു.... കഴുത്തിലെ പാട് അയാള്‍ കാണിച്ചു കൊടുത്തു.എന്തുകൊണ്ടോ വലിച്ചുമുറുക്കിയ പാടുപോലെ അത് തോന്നി.“നീ എന്റെ കഴുത്തിലേക്ക് നോക്കൂ .. കയര്‍ വലിഞ്ഞു മുറുകിയ പാടാണിത് ....”
പീറ്ററിന്റെയുള്ളില്‍ ഒരു മിന്നല്‍ പാഞ്ഞു. അക്കല്‍ദാമയിലെ മരക്കുറ്റി തെളിഞ്ഞു. അതില്‍ വീണ് കുടല്‍മാലകള്‍ പുറത്ത്‌ചാടിയ ഒരു മനുഷ്യരൂപംപീറ്ററിന്റെയുള്ളില്‍ തെളിഞ്ഞു.
“നിങ്ങള്‍ ... നിങ്ങള്‍ .... യൂദാസല്ലേ ????“ പീറ്ററിന്റെ ശബ്ദ്ദം പതറിയിരുന്നു. ആകാശത്ത് ഒരു കൊള്ളിയാന്‍ പാഞ്ഞു. ആ മിന്നലില്‍ ആ നാടോടിയുടെമുഖം ജ്വലിച്ചു.
“അതെ ഞാന്‍ യൂദാസാണ് ,,, ഇസ്ക്കറിയാത്തോയിലെ യൂദാസ് ... സ്വന്തം ഗുരുനാഥനെ മുപ്പത്‌വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത് ദുഷ്ടനായ ശിഷ്യന്‍ ,ഇസ്ക്കറിയാത്തോ യൂദാ ...” അത് പറയുമ്പോള്‍ നാടോടിയുടെ മനസ്സില്‍ അക്കല്‍ദാമയിലെ പിടച്ചില്‍ ആയിരുന്നു. ദേവാലയത്തിലേക്ക്മുപ്പത്‌വെള്ളിക്കാശ് എടുത്തെറിഞ്ഞ് ഓടി തൂങ്ങിമരിക്കാന്‍ കഴുത്തില്‍ കയര്‍ ഇടുന്നവന്‍ ... കയര്‍ അഴിഞ്ഞ് മരക്കുറ്റിയേക്ക് വീണ് കുടല്‍മാലകള്‍വെളിയിലേക്ക് വന്ന് ജീവനായി പിടയുന്നവന്‍ ......
“നിങ്ങള്‍ എന്തിനാണ് എന്നെത്തേടി വന്നത് ?” പീറ്റര്‍ ചോദിച്ചു.
“നിന്റെ മാനസാന്തരത്തിന് ..”
“എന്റെയോ ...?? “
“അതെ നിന്റെ മാനസാന്തരത്തിനാണ് ഞാന്‍ വന്നത് .. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെ രക്ഷിക്കാന്‍ , അതോടൊപ്പം എന്റെ കീസയിലെവെള്ളിക്കാശിന്റെ ഭാരം കുറയ്ക്കാന്‍ ...”
“എനിക്കെന്ത് മാനസാന്തരം വരുത്താനാണ് ... ഞാനതിന് തെറ്റുകളൊന്നും ചെയ്തിട്ടില്ലല്ലോ ?”
“നിന്റെ കാഴ്ചപ്പാടില്‍ നീ ചെയ്യുന്നതെല്ലാം നിനക്ക് ശരിയായിരിക്കാം .. പക്ഷേ പീറ്റര്‍ ,നീ ഇപ്പോള്‍ ചെയ്യുന്നതെല്ലാം തെറ്റുകളാണ് ... നീ എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കൂ.. ”
പീറ്റര്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ കണ്ണുകളില്‍ കാണുന്നത് ഗോല്‍ഗാഥാ മലയാണ് .അവിടെ ക്രൂശില്‍ കിടന്ന് പിടയുന്നഒരു ക്രൂശിത രൂപം ... അയാളുടെ കണ്ണുകളില്‍ പെട്ടന്ന് അഗ്നി തെളിയുന്നത് പീറ്റര്‍ കണ്ടു. .. ആ തീ വലുതാവുകയാണ് ....
“തീ ... നിന്റെ കണ്ണൂകളില്‍ തീ ... നിന്റെ കണ്ണുകളിലെ തീജ്വാലകള്‍ എന്നെ പൊള്ളിക്കുന്നു ... അതെന്റെ ശരീരത്തെ ഉരുക്കുമെന്ന് എനിക്ക് തോന്നുന്നു.നിന്റെ കണ്ണുകള്‍ എന്നില്‍ നിന്ന് പിന്മാറ്റൂ.. “പീറ്റര്‍ യൂദാസിനോട് യാചിച്ചു.
“എന്റെ കണ്ണുകളിലെ അഗ്നി ജ്വാലകള്‍ അല്ല നിന്നെ ഉരുക്കുന്നത് ? നിന്റെ മനസാക്ഷിയുടെ പാപാഗ്നിയാണ് നിന്നെ ദഹിപ്പിക്കുന്നത്...”

“എന്നെ എന്തിനാണ് നീ ഇങ്ങനെ ഉപദ്രവിക്കുന്നത്..?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“ഞാന്‍ നിന്നെ ഉപദ്രവിച്ചന്നോ ? ഞാന്‍ നേരത്തെപറഞ്ഞതുപോലെ നിന്നില്‍ നിന്ന് നിനക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നിന്റെ ആത്മാവിനെനേടിത്തന്ന് എനിക്കെന്റെ പാപത്തിന്റെ ഭാരം കുറയ്ക്കണം ...”
“എന്റെ ആത്മാവിനെ നേടിയാല്‍ നിങ്ങളുടെ പാപത്തിന്റെ ഭാരം എങ്ങനെയാണ് കുറയുന്നത് ?” പീറ്റര്‍ യൂദാസിനോട് ചോദിച്ചു.
“തെറ്റിപ്പോയ ഒരാത്മാവിനെ നേടിയാല്‍ എന്റെ കീശയിലെ വെള്ളിക്കാശില്‍ ഒരെണ്ണത്തിന്റെ ഭാരം കുറയും.. മുപ്പത് വെള്ളിക്കാശ് എന്ന് കുറയുന്നുവോ അന്നെന്റെ കടം തീരും.. ക്രിസ്തുമസിന്റെ തലേ ദിവസം മാത്രമേ എനിക്ക് ഭൂമിയിലേക്ക് വരാന്‍ സാധിക്കൂ ... പാപത്തിലേക്ക് വഴുതിവീണ മനുഷ്യനെ നേരായ വഴിയിലേക്ക് നടത്താന്‍ ഞാനന്ന് ശ്രമിക്കും ... പക്ഷേ എത്രയോ കാലങ്ങളായി ഞാന്‍ നടക്കുന്നു.. ഒരൊറ്റമനുഷ്യനെപ്പോലും നേടാന്‍ എനിക്ക് കഴിഞ്ഞില്ല...” യൂദാ പറഞ്ഞു.
“ഞാനെന്ത് തെറ്റ് ചെയ്തന്നാണ് നിങ്ങള്‍ പറയുന്നത് ? എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക്
മാനസാന്തരം വരുത്താന്‍ നിങ്ങള്‍ ശ്രമിക്കുന്നതെന്ന്എനിക്ക് മനസിലാകുന്നില്ല .....”
“നീ ഒരു വലിയ തെറ്റ് ചെയ്ത് കഴിഞ്ഞു ... വിശ്വാസവഞ്ചന നീ കാട്ടി... മുപ്പതുവെള്ളിക്കാശിന് സ്വന്തം ഗുരുവിനോട് ഞാന്‍ വിശ്വാസ വഞ്ചന കാണിച്ചതുപോലെ നീ നിന്റെ സുഹൃത്തായ മാര്‍ട്ടിനോട് വിശ്വാസ വഞ്ചന കാണിച്ചു കഴിഞ്ഞിരിക്കുന്നു ... എന്നേയും നിന്നേയും പണം അന്ധകാരത്തിലേക്ക്തള്ളിയിടുകയായിരുന്നു....നിന്നെ ഏല്‍പ്പിച്ച പണം മാര്‍ട്ടിന്‍ തിരിച്ചു ചോദിച്ചിട്ടും നീ ഇതുവരെ തിരികെ നല്‍കിയിട്ടില്ല...”
“നിങ്ങള്‍ പറയുന്നത് കള്ളമാണ് ...” പീറ്റര്‍ യൂദാസ് പറഞ്ഞതെല്ലാം നിഷേധിച്ചു.
“ഞാന്‍ പറഞ്ഞത് സത്യമല്ലന്ന് നിനക്കെന്റെ കണ്ണുകളില്‍ നോക്കി പറയാന്‍ സാധിക്കുമോ ...” യൂദാസ് ചോദിച്ചു.
അല്പസമയത്തേക്ക് പീറ്ററിനൊന്നും പറയാന്‍ കഴിഞ്ഞില്ല. അയാളുടെ കണ്ണുകളില്‍ നോക്കിയാല്‍ കണ്ണുകളിലെ അഗ്നി തന്നെ ദഹിപ്പിക്കുമെന്ന്പീറ്റര്‍ ഭയപ്പെട്ടു.തന്റെ മുന്നില്‍ നില്‍ക്കുന്ന യൂദാസിന് എല്ല്ലാ കാര്യങ്ങളും അറിയാമെന്ന് പീറ്ററിന് മനസിലായി.
(തുടരും..)